തൃശൂര്‍: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ഇക്കുറിയും വിഎസിന് പങ്കാളിത്തമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായി വിജയന് മാറിയെങ്കിലും വര്‍ഗ്ഗ-ബഹുജന സംഘടനകളില്‍ തന്റെ മേധാവിത്വം തെളിയിക്കുന്നതാണ് എസ്എഫ്ഐ സംസ്ഥാനസമ്മേളനത്തില്‍ ഇക്കുറിയും വി.എസ്. അച്യുതാനന്ദനെ മാറ്റിനിര്‍ത്തുന്നതിലൂടെ വ്യക്തമാകുന്നത്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വി.എസിനെ ഒഴിവാക്കി എസ്എഫ്ഐ സംസ്ഥാന സമ്മേളനം നടക്കുന്നത്. ജൂണ്‍ 18 മുതല്‍ 21 വരെ തൃശൂരിലാണ് സമ്മേളനം. 2012ലെ എസ്എഫ്ഐയുടെ തിരുവന്തപുരം ജില്ലാ സമ്മേളനത്തിന് ശേഷം ഒരു സമ്മേളനത്തിലേക്കും വിഎസിനെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി നേതൃത്വം ക്ഷണിച്ചിട്ടില്ല. ഡിവൈഎഫ്ഐയുടെയും, എസ്എഫ്ഐയുടെയും ജില്ല-സംസ്ഥാന സമ്മേളനങ്ങളില്‍ വിഎസിനെതിരെ പലപ്പോഴും രൂക്ഷവിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ വിഎസ് കേന്ദ്രനേതൃത്വത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിഎസിനെ ക്ഷണിക്കേണ്ടതില്ലെന്ന പിണറായി പക്ഷത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്ക്.
18 ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയുന്നത് പിണറായിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരില്‍ നടന്ന ഇഎംഎസ് സ്മൃതിയില്‍ സിപിഎം കേന്ദ്ര സെക്രട്ടറി സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സുഭാഷിണി അലി അടക്കമുഉള്ള നേതാക്കള്‍ എത്തിയപ്പോഴും വിഎസിനെ ക്ഷണിച്ചിരുന്നില്ല. പാര്‍ട്ടി അജണ്ടകള്‍ തിരുമാനിക്കുന്നത് ഇപ്പോഴും പിണറായി വിജയന് തന്നെയാണെന്ന് പാര്‍ട്ടിക്കിടയില്‍ സംസാരമുണ്ട്.
പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്ന വിഎസ്സിനെ വോട്ടുപിടിക്കാന്‍ മാത്രമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. വിഎസിനെ ക്ഷണിക്കാത്തതില്‍ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിലും ഭിന്നതയുണ്ടെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: