ജന്മഭൂമിയുടെ താളുകളിലൂടെ കവി രമേശന് നായര്‍ അദ്ദേഹത്തിന്റെ ആകുലതകള്‍ കോറിയിടുമ്പോള്‍ നമ്മളോരോരുത്തരും സ്വയം വിമര്ശനവ്യഥയോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- ‘നമ്മളെന്തേ ഇങ്ങനെയായിത്തീര്‍ന്നത്.’ ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്നിബോധത! എന്നുദ്ഘോഷിച്ച ഋഷിവര്യന്മാര് പിറന്ന ഈ നാട് എങ്ങനെ ഭീരുക്കളുടെ സ്വര്‍ഗമായി മാറി.മുഗളന്മാര് ഭരിച്ചിരുന്നപ്പോള്‍പോലും അനുഭവിച്ചിട്ടില്ലാത്ത ഈ മാനസിക പാരതന്ത്ര്യം എങ്ങനെ വന്നുചേര്‍ന്നു എന്റെ നാടിന്.
നമ്മുടെ ഇന്നത്തെ ദുരവസ്ഥക്ക് ഏറ്റവും സമീപസ്ഥങ്ങളായ കാരണങ്ങള്‍ അന്വേഷിച്ചാല്‍ നാം ചെന്നെത്തുക രണ്ട് വിഷലിപ്ത മേഖലകളിലാണ്.
ഒന്ന്:ബ്രിട്ടീഷുകാരുടെ വരവോടെ,ഭാരതത്തില്‍ ശ്രേഷ്ഠമായ നിലയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസരീതികള് തകര്‍ത്തുകൊണ്ട് കടന്നുവന്ന മിഷണറി വിദ്യാഭ്യാസം.ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്യുന്ന കൂലി എഴുത്തുകാരേയും ഉദ്യോഗസ്ഥ വൃന്ദത്തെയും സൃഷ്ടിച്ചെടുക്കാനായി മിഷണറിമാര്‍ തുടങ്ങിവച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം ഭാരതത്തിന്റെ ആത്മാവിനെ ഭാരതയുവാക്കളുടെ മനസ്സില്‍നിന്നും ഹൃദയത്തില്‍നിന്നും ആവാഹിച്ചു മാറ്റി അവിടെ മൂല്യച്യുതിയാകുന്ന പിശാചിനിക്ക് വാഴാന്‍ ഇടമുണ്ടാക്കിക്കൊടുത്തു. ആത്മാഭിമാനമില്ലാത്ത ജനതയെ സുഗമമായി അടക്കി ഭരിക്കാം എന്ന കൊളോണിയല്‍ അധികാരതന്ത്രം വൈദഗ്ദ്ധ്യത്തോടെ നടപ്പിലാക്കാന്‍ മിഷണറിമാര്‍ ബ്രിട്ടീഷുകാരെ ആവുന്നത്ര സഹായിച്ചു. ഭാരതീയഭാഷകളും ചരിത്രവും ശാസ്ത്രവും സംസ്കാരവും സദാചാരമൂല്യങ്ങളും സ്വദേശാഭിമാനവും പാരസ്പര്യവും ഭൂതദയയും സമഗ്രജീവിത വീക്ഷണവും കലാമൂല്യങ്ങളും ഒക്കെത്തന്നെ വിദ്യാഭ്യാസ ഭൂമികയില്‍നിന്ന് ക്രമേണ അപ്രത്യക്ഷമായി.
യുദ്ധവും മത്സരവും ചൂഷണവും ധനമദവും ഗര്‍വ്വും ഡംഭും സ്വാര്‍ത്ഥതയും ദുരഭിമാനവും ചെറുപ്പക്കാരുടെ മനസ്സില്‍ കുടിയിരുത്തപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷവും തുടര്‍ന്നുവന്ന വിദ്യാഭ്യാസമെന്ന ഈ തലമുറച്ഛേദന പരിപാടിയാണ് സനാതനധര്‍മത്തെ യുവാക്കളുടെ മനസ്സില്‍നിന്ന് പിഴുതെറിഞ്ഞ്, രമേശന് നായര്‍ വിലപിക്കുന്നതുപോലെ ആത്മാഭിമാനമില്ലാത്ത ഒരു സമൂഹത്തെ ഭാരത സന്തതികളായി സൃഷ്ടിച്ചത്. യുക്തിരഹിതവും അസംബന്ധവുമായ ആശയങ്ങള്‍ ആര് പറഞ്ഞാലും അതെല്ലാം വെള്ളംതൊടാതെ വിഴുങ്ങി,പുരോഗമനേച്ഛവും മതേതരനുമായി അറിയപ്പെടാന്‍ മനസ്സില്‍ പാരതന്ത്ര്യം പേറുന്ന ഹിന്ദുനാമധാരികള് ഇവിടെ മത്സരിച്ചു. അവര്‍ സ്വന്തം നാടിനും സംസ്കാരത്തിനും ഏല്‍പ്പിക്കുന്ന ആഘാതത്തില്‍നിന്ന് ഉത്ഭൂതമാകുന്ന ദുഷ്കര്‍മ ഫലം അവരുടെ വരുംതലമുറകള്‍ അനുഭവിച്ചുതീര്‍ക്കുക തന്നെ വേണം.
രണ്ട്: അശാസ്ത്രീയവും അടിത്തറയില്ലാത്തതുമായ പ്രത്യയശാസ്ത്ര വാഗ്വിലാസങ്ങളില്‍ ഭ്രമിച്ച് ധര്മനിരാസം നടത്തിയവര്‍ മൂല്യങ്ങളെക്കുറിച്ചും മാനവികതയെക്കുറിച്ചുമൊക്കെ വാചാലരായെങ്കിലും അതിന്റെയൊക്കെ അടിസ്ഥാനമെന്ത് എന്നറിയാത്തവരായിരുന്നു. ധര്മനിരാസം സൃഷ്ടിച്ച ശൂന്യത നികത്താന്‍ ഇക്കൂട്ടരുടെ വാചാലതക്ക് കഴിയാതെ വന്നു. തീവ്രമത ചട്ടക്കൂടുകള്‍ ഉണ്ടായിരുന്നവര്‍ ഈ ആപത്തില്‍പ്പെടാതെ മാറിനിന്നു. ഹൈന്ദവ സമൂഹം നന്മയുടെ നീലക്കടല്‍ എന്ന് ഭ്രമിച്ച് ഓടിയണഞ്ഞത് ക്ഷണികമായ മരീചികയുടെ പിന്നാലെയായിരുന്നു എന്നറിയാന്‍ ഇനിയും കണ്ണുതുറന്നു നോക്കാന്‍ തയ്യാറല്ല. തലമുറകളാണ് ഈ മരീചികാ പ്രയാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്തിനെന്നറിയാത്ത കൂട്ട ഓട്ടം. ഈ രണ്ട് കൊടുങ്കാറ്റുകള്‍ ഹൈന്ദവമനസ്സുകളെ കശക്കിയെറിഞ്ഞപ്പോള്‍ ഭാരതാംബക്ക് നഷ്ടമായത് താന്‍പോരിമയുള്ള സന്തതികളെയാണ്. ഭാരതമാതാവിന്റെ മക്കള്‍ ഒരിക്കലും സ്വന്തം കാര്യത്തിന് മാത്രമായി ജീവിച്ചവരായിരുന്നില്ല. ലോകത്തിന്റെ മുഴുവന്‍ നന്മക്കായി പ്രാര്‍ത്ഥിച്ചവരും പ്രയത്നിച്ചവരുമായിരുന്നു നമ്മുടെ പൂര്‍വികര്‍. പിന്നീട് വന്ന കൂലിചരിത്രമെഴുത്തുകാര് ഭരണമേലാളന്മാര്ക്കുവേണ്ടി നമ്മുടെ ചരിത്രം വളച്ചൊടിച്ച് വികൃതമാക്കിയപ്പോള്‍ ഉണ്ടായ അധമവികാരം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് നമ്മുടെ വര്‍ത്തമാനവും ഭാവിയുമൊക്കെ ഇത്രനാളും നിയന്ത്രിച്ചിരുന്നത്.
രമേശന് നായര്‍ സൂചിപ്പിച്ചതുപോലെ കുരിശ് നാട്ടാന്‍ സ്വാതന്ത്ര്യവും അതിന്റെ കൂടെ ഉണ്ടല്ലൊ. അല്ലാതെ മാന്യത കാണിക്കാനായി അത് വാങ്ങി പൂജാമുറിയില്‍ വച്ചാല്‍, ഇതേ കൃത്യം ആവര്‍ത്തിക്കാനുള്ള പ്രേരണ നല്കലായി അത് പരിണമിക്കുന്നു. ശരിയായ ജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന ധാര്‍മികമായ അടിത്തറ ഉറയ്ക്കാത്തവര്‍ക്ക് ഇത്തരം പ്രലോഭനങ്ങളില്‍ പതിയിരിക്കുന്ന സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാറില്ല.
സ്വാദിനായി ചേര്‍ക്കുന്ന അജിനോ മോട്ടോയുടെ പിന്നാലെ പോകുന്നപോലെ ഭൗതിക പ്രലോഭനങ്ങളുടെ കുത്തൊഴുക്കില്‍ നന്മ തിന്മ തിരിച്ചറിയാതെ ഉഴലുന്ന ഭാരതപുത്രന്റെ ചിത്രം ദയനീയമാണ്.ബുദ്ധിജീവി ജാട കാണിച്ച്, മസ്തിഷ്ക വ്യായാമം നടത്തി സെമിനാറുകളിലും ശില്‍പ്പശാലകളിലും സ്വന്തം നാടിനെയും പാരമ്പര്യത്തെയും അവഹേളിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന കൂട്ടരെ ഒരു പത്രത്തിലെ ലേഖനത്തില്‍ ‘ബിരിയാണി ബ്രിഗേഡ്’ എന്ന് വിശേഷിപ്പിച്ചുകണ്ടു. ഇക്കൂട്ടര്‍ക്ക് ചേരുന്ന വിശേഷണംതന്നെ.
കടമെടുത്ത ആശയങ്ങളും വാക്കുകളുംകൊണ്ട് വാചാടോപം നടത്തി ബിരിയാണി കഴിച്ച് സുഖശീതളിമയില്‍ ഉറങ്ങി രാജ്യത്തിനകത്തും പുറത്തും കാലക്ഷേപം നടത്തുന്ന ഇക്കൂട്ടര്‍ സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മേഖലകളിലും കയറിപ്പറ്റി ജ്ഞാനികളായി അഭിനയിച്ച് സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനും അഭിപ്രായ രൂപീകരണം നടത്താനും മടിയില്ലാത്തവരാണ്.സനാതനധര്‍മവും അതിന്റെ വക്താക്കളും പ്രയോക്താക്കളും ഇക്കൂട്ടരില്‍ ജനിപ്പിക്കുന്നത് അസ്തിത്വ ഭീതിയാണ്. നരേന്ദ്രമോദി ഇവരുടെ പേടി സ്വപ്നമാകുന്നത് അതിനാലാണ്.
ഉണരാന്‍ മടിക്കുന്ന ഹിന്ദു തന്നെയാണ് ഹിന്ദുവിന്റെ ശത്രു. അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും കണ്ണുംപൂട്ടി നടക്കുന്നവര്‍ മരണഗര്‍ത്തത്തില്‍ പതിച്ച് നാശമടയും. അതിന് അന്യരെ പഴിപറഞ്ഞിട്ട് കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: