തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജലവിഭവവകുപ്പ് മന്ത്രിയായിരിക്കെ ഏറെ കൊട്ടിഘോഷിച്ച് ശിലാസ്ഥാപനം നടത്തിയ അരുവിക്കര പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ പദ്ധതി എവിടെവരെ എത്തിയെന്ന് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായ എന്‍.കെ. പ്രേമചന്ദ്രന് പറയണം. വന്‍കിട കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി ശിലാസ്ഥാപനം നടത്തിയവര്‍ തന്നെ കമ്പനിയെ അകാല ചരമത്തിലേക്കു തള്ളിവിട്ടു എന്നാണ് വകുപ്പ് തലത്തിലെ അഭിപ്രായം. അരുവിക്കരയില്‍ യുഡിഎഫിന്റെ പ്രചാരകനായ പ്രേമചന്ദ്രന് എംപിക്ക് അതിനു ബാദ്ധ്യതയുണ്ട്.
കൊള്ള ലാഭം ഉണ്ടാക്കുന്ന കുപ്പിവെള്ള കമ്പനികളെ നിലയ്ക്കു നിറുത്തുന്നതിനായാണ് അരുവിക്കര പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ പദ്ധതി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനമെടുത്തത്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് പതിനഞ്ച് രൂപ ഈടാക്കുന്നിടത്ത് അഞ്ചുരൂപയ്ക്ക് കുപ്പിവെള്ളം നല്‍കാനാകും എന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രഖ്യാപനം. ഇതിലേയ്ക്കായി 2.85 കോടി ബജറ്റില്‍ വകയിരുത്തി. കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ അരുവിക്കര ഡാമിനോട് ചേര്‍ന്ന് പ്ലാന്റ് സ്ഥാപിക്കാനും തീരുമാനിച്ചു.
2010 ജൂണ്‍ 7ന് എന്‍.കെ. പ്രേമചന്ദ്രന് ശിലാസ്ഥാപനവും നടത്തി. അരുവിക്കരയെ പ്രതിനിധീകരിച്ച് അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്ന ജി. കാര്‍ത്തികേയനും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ഉല്പാദിപ്പിക്കാനായിരുന്നു പദ്ധതി. നൂറ് പേര്‍ക്ക് പ്രത്യക്ഷത്തിലും നാന്നൂറോളം പേര്‍ക്ക് അനുബന്ധമായും ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നായിരുന്നു അന്ന് മന്ത്രിയുടെ പ്രഖ്യാപനം. ശിലാസ്ഥാപനത്തിനു ശേഷം പദ്ധതിയുടെ പ്രാരംഭനടപടികള്‍ അതിവേഗത്തില്‍ പുരോഗമിച്ചിരുന്നു. 42000രൂപ ഫീസൊടുക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്ലാന്റിന്റെ കെട്ടിട നിര്‍മ്മാണത്തിന് അരുവിക്കര ഗ്രാമപഞ്ചായത്തില്‍ പ്ലാനും സമര്‍പ്പിച്ചു. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ താല്‍ക്കാലിക വൈദ്യുതി കണക്ഷനുവേണ്ടി കെഎസ്ഇബി യിലും അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. പിന്നീട് മുന്നോട്ട് പോയില്ല.
2011 മെയില്‍ നിയമസഭതെരഞ്ഞെടുപ്പ്. യുഡിഎഫ് അധികാരത്തിലെത്തി. പദ്ധതികള്‍ അട്ടിമറിച്ചതില്‍ പ്രധാന സ്ഥാനം കുപ്പിവെള്ളകമ്പനിക്കായിരുന്നു. സ്ഥലം എംഎല്‍എയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയനും പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന് യുഡിഎഫ് ക്യാമ്പിലുമെത്തി. അരുവിക്കരയിലൂടെ വെള്ളം ഒരുപാട് ഒഴുകി. ഒരുതുള്ളിപോലും കുപ്പിയിലായില്ല. കുപ്പിവെള്ള കമ്പനിയുടെ ശിലാസ്ഥാപനം നടത്തിയകാര്യം ഓര്‍മ്മിക്കുന്നുണ്ടോ എന്നും അറിയില്ല. പദ്ധതി നടപ്പിലായെങ്കില്‍ മില്‍മ പാലുപോലെയും കേര വെളിച്ചെണ്ണപോലെയും സര്‍ക്കാരിന്റെ അഞ്ചുരൂപയുടെ കുപ്പി വെള്ളത്തിന് വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാകുമായിരുന്നു.
മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും സാധിക്കുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ സ്വകാര്യ വന്‍കിട കുപ്പിവെള്ള കമ്പനികള്‍ പദ്ധതി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തി. അരുവിക്കരയില്‍ വികസന പ്രചാരണം നടത്തുന്ന യുഡിഎഫ് നേതാക്കളും എന്‍.കെ. പ്രേമചന്ദ്രനും പദ്ധതി അട്ടിമറിച്ചതിലെ സത്യാവസ്ഥ പുറത്ത് വിടണമെന്നാണ് വോട്ടര്‍മാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: