അരുവിക്കരയിലൂടെ….
തിരുവനന്തപുരം: പാര്‍ട്ടിയുടെ തൂക്കുകയറും കാത്ത് കഴിയുന്ന വി.എസ്.അച്യുതാനന്ദന് അരുവിക്കരയില്‍ വീണ്ടുമെത്തി. തന്റെ പക്ഷത്തു നിന്നും മറുകണ്ടം ചാടി സ്ഥാനാര്‍ത്ഥിത്വം നേടിയ വിജയകുമാറിന് വേണ്ടിയുള്ള വാക്കുകള്‍ക്ക് ഒരു ദയാഹര്‍ജിയുടെ സ്വഭാവം. അഴിമതിക്കെതിരെ നീട്ടിയും കുറുക്കിയും വാചാലനാകുന്ന വിഎസ്സിന് രാജഗോപാലിനെകുറിച്ച് രണ്ട് വാചകം പറയണം. എന്തുണ്ട് പറയാന്‍? ആലോചിച്ചു നോക്കിയപ്പോള്‍ കിട്ടിയത് ഒന്നുമാത്രം. ‘രാജഗോപാലിന് നരേന്ദ്രമോദി ഒന്നും നല്‍കിയില്ല. ഒരു സ്ഥാനത്തേക്കും രാജഗോപാലിനെ പരിഗണിച്ചില്ല. മോദിയോടുള്ള ദേഷ്യത്തില്‍ സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുകയാണ് രാജഗോപാല്‍’
വി.എസ്.അച്യുതാനന്ദന് സഹപ്രവര്‍ത്തകനായ പിണറായിയോട് പോരടിക്കുന്നത് തുടര്ക്കഥയായതിനാല് എന്താണ് രാജഗോപാല്‍, ആരാണ് രാജഗോപാല്‍ എന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. വിഎസ് അടക്കം കറപുരണ്ട ഏടുകളുള്ള പല കമ്മ്യൂണിസ്റ്റു നേതാക്കളെപോലെയല്ല രാജഗോപാലിന്റെ ജീവിതം. സ്വന്തക്കാര്‍ക്കായി അന്യായമായി ഭൂമി പതിച്ചുകൊടുത്തിട്ടില്ല. മക്കള്‍ക്ക് വേണ്ടി വഴിവിട്ടെന്തെങ്കിലും ചെയ്തെന്ന് പറയാന്‍ കഴിയില്ല. അധികാരത്തിലിരിക്കുമ്പോള്‍ സ്വജനപക്ഷപാതം നടത്തിയിട്ടില്ല. ഒരു നയാ പൈസ കൈക്കൂലി വാങ്ങിയതായി പറയാന്‍ കഴിയില്ല. സ്ഫടികം പോലെ തിളക്കമാര്‍ന്ന വ്യക്തിത്വമാണ് രാജഗോപാലിന്റെതെന്ന് സര്‍വര്‍ക്കുമറിയാം. വി.എസ്.അച്യുതാനന്ദന് മാത്രം അത് മനസ്സിലാക്കിയില്ലെങ്കില്‍ വല്ലാത്തൊരു പോരായ്മ തന്നെയാണ്. ആരെയും പ്രീണിപ്പിക്കാതെയും എല്ലാവരോടും തുല്യനീതി കാട്ടുന്ന രാജഗോപാലിന്റെ ജീവിതം തുറന്ന പുസ്തകമാണ്. എത്ര കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങിനെ അവകാശപ്പെടാന്‍ കഴിയും?
ഒരു പഞ്ചായത്ത് മെമ്പറായാല്‍ ഒരു വര്‍ഷം കൊണ്ട് വീടും കാറും സ്വന്തമാക്കുന്ന, ബാങ്ക് ബാലന്‍സ് കുത്തനെ ഉയര്‍ത്തുന്നവര്‍ നിരവധിയുള്ള നാടാണിത്. 12 വര്‍ഷം രാജ്യസഭാംഗമായിരുന്ന രാജഗോപാല്‍ സ്വന്തമായൊരു വീടുണ്ടാക്കിയില്ല. സ്വന്തമായൊരു കാറുണ്ടാക്കിയില്ല. പെന്‍ഷനായി ലഭിച്ച വകയില്‍ ഏതാനും ലക്ഷങ്ങള്‍ മാത്രമാണ് ബാങ്ക് ബാലന്‍സ്. 12 വര്‍ഷത്തില്‍ 4 വര്‍ഷം കേന്ദ്രമന്ത്രിയായിരുന്നിട്ടും ഒരു ആരോപണവും ആര്‍ക്കെങ്കിലും ഉന്നയിക്കാന്‍ അവസരം നല്‍കിയോ? നേരെ മറിച്ച് വിഎസിന്റെ പേരില്‍ ആരോപണമില്ലേ? പാര്‍ട്ടി നേതാക്കളില്‍ എത്രപേരുണ്ട് ഏതെങ്കിലും തരത്തില്‍ ആരോപണമില്ലാത്തവര്? ലാവ്ലിന് പോരാട്ടം മറന്നോ?
വിഎസിന്റെ പ്രയത്നംകൊണ്ട് അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ച വ്യക്തിയുണ്ട്. പ്രായാധിക്യം കൊണ്ട് ഓര്‍മ്മശക്തിയൊന്നും നശിച്ചിട്ടില്ലല്ലോ? ശിക്ഷ അനുഭവിച്ച വ്യക്തിയെ കാണുമ്പോഴെങ്കിലും പഴയ കഥകള്‍ ഓര്‍മ്മിക്കേണ്ടേ? ആര്.ബാലകൃഷ്ണപിള്ള! ‘ കള്ളന് കള്ളന്’ എന്ന് എത്രതവണ വിഎസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമസഭയിലടക്കം. ആ വ്യക്തി വിഎസിന്റെ തോളത്താണോ? അതോ വിഎസ് അയാളുടെ തോളിലാണോ? വിഎസിന് ‘കാമഭ്രാന്താ’ണെന്ന് ഒരാളേ പറഞ്ഞിട്ടുള്ളു. അതാരാണെന്ന് മറന്നില്ലല്ലോ. അയാളും വിഎസിനൊപ്പമാണ്. ലാവ്ലിനെ കുറിച്ചൊന്നും പറയുന്നില്ല.
‘കുങ്കുമം ചുമക്കുന്ന കഴുത’ എന്ന് വിഎസിനെ വിശേഷിപ്പിച്ചത് പ്രതിയോഗികളല്ല. കൂട്ടില്‍ കാഷ്ടിക്കുന്ന ജന്തു എന്നു പറഞ്ഞതും രാജഗോപാലിന്റെ പാര്ട്ടിക്കാരനല്ല. ഇതെല്ലാം കേട്ടും അനുഭവിച്ചും കഴിയുന്ന വിഎസ് പാര്‍ട്ടിക്ക് അജഗളസ്തനമാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ യാമിനി തങ്കച്ചി പെരുമാറിയ ഗണേശിന്റെ മുഖം പോലെയാക്കും പാര്‍ട്ടി വിഎസിന്റെ പ്രതിഛായ. കാര്യം നടന്നു കഴിഞ്ഞാല്‍ ഇണയെ കൊന്നു തിന്നുന്ന സ്വഭാവമാണ് ചിലന്തിക്ക്. വിഎസിന്റെ കാര്യത്തില്‍ അതാണ് സംഭവിക്കാന്‍ പോകുന്നത്.
രാജഗോപാല്‍ പല തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹപ്രകടനം ഒരുകാലത്തുമുണ്ടായിട്ടില്ല. സ്ഥാനാര്‍ത്ഥിയാക്കാന്‍ ആളെക്കൂട്ടി പ്രകടനവും കമ്പിയടി നാടകവും കളിച്ചിട്ടില്ല. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു, രാജഗോപാല്‍ അനുസരിക്കുന്നു. കൊക്കിനു ജീവനുള്ള കാലത്തോളം രാജഗോപാല്‍ അനുസരണയുള്ള സേവകനാകും. വിഎസിന് സംശയം വേണ്ട.
അരുവിക്കരയില്‍ രാഷ്ട്രീയം വരാനിരിക്കുന്നതേയുള്ളു. കോണ്‍ഗ്രസിന് കണ്ണീരിലാണ് പ്രതീക്ഷ. അതുകൊണ്ട് അരുവിക്കര ഡാം നിറയുമെങ്കില്‍ അതാകട്ടെ. വോട്ടാകില്ലെന്നുറപ്പ്. തലസ്ഥാന നഗരത്തിന് വെള്ളം നല്‍കുന്നത് അരുവിക്കരയില്‍ നിന്നാണ്. നഗരത്തില്‍ താമസിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അമ്മ നല്കിയ ഉപദേശം അരുവിക്കരയില്‍ ആരെങ്കിലും തരുന്ന വെള്ളം കുടിക്കരുതെന്നാണ്.
അരുവിക്കരയിലെ ജനങ്ങളെ വിശ്വാസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവിശ്വസിക്കുന്ന ജനങ്ങള്‍ എന്തിന് വോട്ടു കൊടുക്കണമെന്ന ചോദ്യം മണ്ഡലത്തിലാകെ പടര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: