ശ്രീരാമചന്ദ്രനും സഹോദരങ്ങള്‍ക്കും പതിനഞ്ചുവയസ്സായി. സര്‍വ്വവിദ്യകളും വേദാന്തവും. ആദ്ധ്യാത്മിക ശാസ്ത്രങ്ങളും അഭ്യസിച്ചു. ധനുര്വേദത്തില് രാമനെ വെല്ലാന്‍ ആരുമില്ലാതായി. ഇടയ്ക്കിടെ രാമന് ലക്ഷ്മണനോടൊപ്പം വനത്തില്‍പോയി വന്യമൃഗങ്ങളെ വേട്ടയാടിക്കൊണ്ടുവന്ന് പിതാവിനു കാഴ്ചവയ്ക്കും. വിദ്യാഭ്യാസം കഴിഞ്ഞ് അവര്‍ ഒരുവര്‍ഷക്കാലം തീര്‍ത്ഥയാത്ര നടത്തിയതായി ആനന്ദരാമായണത്തില്‍ പറയുന്നു.
അക്കാലത്തൊരുദിനം വിശ്വാമിത്ര മഹര്‍ഷി അയോദ്ധ്യയിലേക്കെഴുന്നള്ളി. ഭൂമിയില്‍ അവതരിച്ച സത്യജ്ഞാനാനന്ദമായ ശ്രീരാമചന്ദ്രന്റെ കോമളരൂപം കണ്ട് വന്ദിക്കാന്‍ ഉള്ളം നിറഞ്ഞ ഭക്തിയോടെയാണ് വരവ്. കൗശികനെക്കണ്ട് ദശരഥമഹാരാജാവ് സംഭ്രമത്തോടെ എണീറ്റ് വിധിയാംവണ്ണം സ്വീകരിച്ച് അര്‍ഘ്യപൂജാദികള്‍ നല്കി. ”ബ്രഹ്മജ്ഞാനിയായ ഹേ മഹര്‍ഷേ, അങ്ങിവിടെ വന്നതില്‍ പുത്രന് ജനിച്ചതിനു തുല്യമായ ആനന്ദമാണ് എനിക്കുണ്ടായിരിക്കുന്നത്. എന്റെ ഭാഗ്യമാണിത്. ഇന്നീ ജന്മം സഫലമായിത്തീര്‍ന്നു. അങ്ങയുടെ എന്താഗ്രഹമാണ് ഞാന്‍ നിറവേറ്റേണ്ടത്? എന്തുതന്നെയായാലും ഞാനത് നിറവേറ്റിത്തന്നുകൊള്ളാം.
”ദശരഥമഹാരാജാവിന്റെ ചോദ്യത്തിന് വിശ്വാമിത്രന് മറുപടി പറഞ്ഞു. ”അല്ലയോ, രാജശ്രേഷ്ഠാ, ഞാന്‍ തപസ്സിദ്ധിക്കുവേണ്ടി ഹോമാദികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ള സുബാഹു, മാരീചന് എന്നീ രണ്ടു രാക്ഷസന്മാര് മാംസവും രക്തവും ചൊരിഞ്ഞ് അശുദ്ധമാക്കും. എനിക്ക് അവരോട് കോപിക്കാനോ ശപിക്കാനോ തോന്നുന്നില്ല. കാരണം ആ വ്രതം അനുഷ്ഠിക്കുമ്പോള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. വീരനും ശൂരനുമായ അങ്ങയുടെ മൂത്തപുത്രന് രാമനെ എനിക്കു നല്‍കണം. എന്റെ കൂടെയിരിക്കുമ്പോള്‍ തന്റെ ദിവ്യമായ തേജസ്സുകൊണ്ട് രാമന് അവരെ സംഹരിക്കാന്‍ സാധിക്കും. രാമനു മാത്രമേ അതിനു കഴിയുകയുള്ളൂ.
ഞാന്‍ അയാള്‍ക്ക് പലവിധ നന്മകള് ചെയ്തുകൊടുക്കും. യഥാര്‍ത്ഥത്തില്‍ വിശ്വാമിത്രന്റെ വരവിനു പിന്നില്‍ ഈശ്വരനിശ്ചയപ്രകാരം ചില ഉദ്ദേശ്യങ്ങള്‍ കൂടിയുണ്ട്. ശ്രീരാമന് വസിഷ്ഠനില്‍ നിന്നുഗ്രഹിച്ച വിദ്യ കൊണ്ടുമാത്രം രാവണാദികളെ വധിക്കാന്‍ സാധ്യമല്ല. വസിഷ്ഠനെപ്പോലെ തപസ്വിയും ശക്തനും, നിരവധി ദിവ്യായുധങ്ങള്‍ കൈവശമുള്ളവനുമാണ് വിശ്വാമിത്രന്. അതൊക്കെ രാമനു നല്‍കണം. പിന്നൊന്ന് രാമനേയും സീതയേയും ബന്ധിപ്പിക്കണം. ഈയൊരു ദേവനിശ്ചയംകൂടി വിശ്വാമിത്രനുണ്ട്. വാല്മികി രാമായണത്തില്‍ വിശ്വാമിത്രന് രാമനെ മാത്രമേ ചോദിക്കുന്നുള്ളൂ. അദ്ധ്യാത്മരാമായണത്തിലാകട്ടെ:-
വിശ്വാമിത്രോ ള പി തം പ്രീതഃ പ്രത്യുവാച മഹാമതിഃ
അഹം പര്‍വണി സംപ്രാപ്തോ ദൃഷ്ട്യാ യഷ്ടും സുരാന് പിതൃന്
യദാഷംഭേ തദാ ദൈത്യാ വിഘ്നം കുര്‍വന്തി നിത്യശഃ
മാരീസശ്ച സുബാഹുശ്ചാപരേ ചാനുചാസ്തയോഃ
അതസ്തയോര്വധാര്ത്ഥായ ജ്യേഷ്ഠം മാമം പ്രയച്ഛമേ
ലക്ഷ്മണേന സഹ ഭ്രാതാ തവ ശ്രേയോ ഭവിഷ്യതി
(അപ്പോള്‍ മഹാമതിയായ വിശ്വാമിത്രന് പറഞ്ഞു അമാവാസികാലം വരുമ്പോള്‍ ഞാന്‍ ദേവന്മാര്ക്കും പിതൃക്കള്‍ക്കും വേണ്ടി യജ്ഞം ചെയ്യാന്‍ തുടങ്ങുമ്പോഴൊക്കെ മാരീചനും സുബാഹുവും അനുചരന്മാരോടൊപ്പം വന്ന് തടസ്സമുണ്ടാക്കുന്നു. അതിനാല്‍ അവരെ കൊല്ലുന്നതിന് അങ്ങയുടെ പുത്രനായ രാമനെ സോദരന് ലക്ഷ്മണനോടൊപ്പം എനിക്കു തരിക. അങ്ങനെ ചെയ്താല്‍ അങ്ങേയ്ക്ക് പരമമായ ശ്രേയസുണ്ടാകും.) വിശ്വാമിത്രന്റെ അപേക്ഷ കേട്ട് ദശരഥന് ഞെട്ടിപ്പോയി.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: