പിതൃക്കളുടെ മോക്ഷത്തിനായി ഗംഗയെകൊണ്ട് വരുന്നതിന് അംശുമാന് പലകാലം തപസ്സുംചെയ്തു. അദ്ദേഹത്തിന് ഫലം ലഭിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ മകനായ ദിലീപനും ഫലം കാണാതെ കാലഗതിയടഞ്ഞു.
ദിലീപന്റെ മകനായ ഭഗീരഥന് ദൃഡവൃതനും മഹാരഥനുമായിരുന്നു. വംശപിതാക്കന്മാരുടെ മുക്തിക്കുവേണ്ടി ഇനി എന്താണ് മാര്‍ഗ്ഗമെന്ന് അദ്ദേഹം ഗുരുവായ വസിഷ്ഠനോടാലോചിച്ചു. ആകാശ ഗംഗയെ ഭൂമിമാര്‍ഗ്ഗമായി പാതാളത്തിലേക്കെത്തിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍കൊണ്ട് അപമൃത്യുവിന്നിരയായ പിതൃക്കള്‍ക്ക് മുക്തിയുണ്ടാകുകയില്ലെന്ന് മഹര്‍ഷി പറഞ്ഞു. അതിന് ആദ്യമായി ബ്രഹ്മതപം നടത്തി. ഗംഗയെ തൃപ്തിപ്പെടുത്തിയാലേ ഗംഗ അവതരിക്കുകയുള്ളൂ എന്നും ഗംഗ നേരിട്ട് ഭൂമിയില്‍ പതിച്ചാല്‍ ഭൂമിക്ക് അത് താങ്ങാന്‍ കഴിയല്ലെന്നും അതിനുവേണ്ടി ശിവനെ പ്രത്യക്ഷപ്പെടുത്തണമെന്നും ബ്രഹ്മാവ് ഉപദേശിച്ചു.
രാജാവ് കഠിനമായി തപംചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. ശിവന് ഗംഗാധാരണം സമ്മതിച്ചു. ഭഗീരഥന് പിന്നീട് ഗംഗയെ തപസ്സുചെയ്തു. അനുഗമനം സമ്മതിച്ച ഗംഗ ശിവന് തന്നെ താങ്ങുവാന്‍ കഴിയുമോ എന്ന അഹങ്കാരത്തോടെ പതിച്ചു. ഘോരതരംഗിണിയായി പതിച്ച ഗംഗ ശിവന്റെ ജഢക്കുള്ളില്‍ ഒരു മഞ്ഞുതുള്ളിപോലെ പുറത്തേക്കൊഴുകാതെ ഒതുങ്ങി. ഭഗ്നാശനായ ഭഗീരഥന് വീണ്ടും ദീര്‍ഘകാലം തപസ്സു ചെയ്തു. പ്രീതനായ ശിവന് ഗംഗാജലം വിട്ടുകൊടുത്തൂ. ഗംഗ ശിവന്റെ തലയില്‍ തന്നെ ഒളിച്ചിരുന്നു. ഭഗീരഥനെഅനുഗമിച്ച ഗംഗാനദി ജാഹ്നുമഹര്‍ഷിയുടെ തപോവനവും മഹര്‍ഷിയെത്തന്നേയും മുക്കിക്കളയാന്‍ തുടങ്ങി.
അഹങ്കാരംകാണിച്ച ഗംഗയെ മഹര്‍ഷി അരകവിള്‍ വെള്ളമെന്നപോലെ കുടിച്ചു കളഞ്ഞു. വീണ്ടും കുണ്ഠിതനായ ഭഗീരഥന് ഋഷിയെ പ്രസാധിപ്പിക്കാന് തപസ്സാരഭിച്ചു. രാജാവില്‍ അനുകമ്പതോന്നിയ മഹര്‍ഷി പഴയതിലും ശക്തിയോടും ശുദ്ധിയോടും കൂടി ഗംഗയെ കര്‍ണ്ണ മാര്‍ഗ്ഗേണ പുറത്തേക്കയച്ചുകൊടുത്തു. ഇങ്ങനെ ദുര്‍ഗ്ഗമങ്ങളായ ഗിരിഗര്‍ത്തങ്ങളെ കടന്ന് ഗംഗ സമതല പ്രദേശങ്ങളിലെത്തിശാന്തമായി പ്രവേശിച്ച് പാതാളത്തില്‍ ചെന്ന് ചിതാഭസ്മകൂമ്പാരങ്ങളില്‍ കൂടി ഒഴുകാന്‍ തുടരുകയും സാഗരപുത്രന്മാരുടെ ആത്മാക്കള്‍ മുക്തി പ്രാപിക്കുകയും ചെയ്തു. ഇങ്ങനെ ഭഗീരഥന്റെ ദുഷ്കരമായ പ്രയത്നത്താലാണ്, ഗംഗ ഭൂമിയില്‍കൂടി ഒഴുകുന്നത് ഇതിനാല്‍ ഗംഗക്ക് ഭാഗീരഥി എന്നും തീവ്രപ്രയത്നങ്ങള്‍ക്ക് ഭഗീരഥപ്രയത്നമെന്നും പറഞ്ഞു വരുന്നു. നമുക്കും ഈ ദേവിയെ ആരാധിക്കാം.
ഗംഗയില്‍ സ്നാനാദികള്‍ നടത്തിയശേഷം അക്കരകടന്ന് യാത്രതുടര്‍ന്നു. മഹര്‍ഷിയും തങ്ങളും കൂറേദൂരം പിന്നിട്ടപ്പോള്‍ നിര്‍ജ്ജനമായ ഒരു പ്രദേശത്തെത്തിച്ചേര്‍ന്നു. മിഥിലാപുരിയുടെ ഒരു ഉപവനപ്രദേശമായിരുന്നു അത്. വിജനമായ അവിടെ വൃക്ഷലതാദികളോടും വിടര്‍ന്ന് സുഗന്ധം പരത്തുന്ന പൂക്കളാല്‍ ചുറ്റപ്പെട്ട് ഉന്മേഷകരമായ ഒരു ആനന്ദത്തെ മനസ്സില്‍ വളര്‍ത്തുന്ന വിധം സര്‍വമോഹനകരമായ ഒരു ആശ്രമം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ആകാംക്ഷ അടക്കാന്‍ കഴിയാതെ രാമന് വിശ്വാമിത്രനോട് ചോദിച്ചു.
മഹര്‍ഷേ ആള്‍പാര്‍പ്പില്ലാത്തതാണെങ്കിലും മനോഹരമായ ഈ ആശ്രമം ആരുടേതാണ് ഈ ആശ്രമം വളരെ സുന്ദരമായിരിക്കുന്നു.
മഹര്‍ഷി പറഞ്ഞു. ഇത ്ഗൗതമാശ്രമമാണ് ഇവിടെയാണ് ഗൗതമന് പത്നിയായ അഹല്യയോടും ശാസ്ത്രവിശാരദനായ മകന് ശതാനന്ദനോടുംകൂടി വളരെക്കാലം തപസ്സിലും സ്വാധ്യായനത്തിലു മുഴുകി വസിച്ചിരുന്നത്. അഹല്യയുടെ അഴകില്‍ ഭ്രമംപൂണ്ട ഇന്ദ്രന് അര്‍ദ്ധരാത്രിയില്‍ കോഴികൂകി ഗൗതമനെ നദീസ്നാനത്തിനയച്ച് ആശ്രമത്തില്‍ നിന്നും അകറ്റിയ ശേഷം താപസവേഷം ധരിച്ച് ആശ്രമത്തിനകത്ത് കടന്ന് അഹല്യക്ക് ചാരിത്ര്യഭംഗം വരുത്തി പുറത്തിറങ്ങുന്നതോടുകൂടി സമയഭേദം അറിഞ്ഞ് തിരിച്ചത്തിയ മുനി കോപത്തോടെ
മമരൂപംസമാസ്ഥായ കൃതവാനസി ദുര്‍മതേ
അകര്‍ത്തവ്യമിദം തസ്മാദ്വിഫലസ്ത്വം ഭവിഷ്യതി
എന്റെ രൂപം ധരിച്ച് ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത നീ നപുംസകമായിത്തീരട്ടെ എന്ന് ശപിച്ചു.
പിന്നീട് അഹല്യയോടായി പറഞ്ഞു
വായുഭക്ഷാനിരാഹാര തപ്യന്തീഭസ്മശായിനി.
ഭക്ഷണമില്ലാതെ വായുമാത്രം ഭക്ഷിച്ച് പൊടികളാല്‍ മൂടി അന്യര്‍ക്ക് അദൃശ്യയായി കിടക്കുമാറാകട്ടെ എന്ന ശാപവും കൊടുത്തു. ഇന്ദ്രന്റെ ക്ഷമാപണത്തില്‍ അലിഞ്ഞ് ഇന്ദ്രന് സഹസ്രാക്ഷാനുഗ്രഹവും അഹല്യക്ക് രാമന്റെ സാമീപ്യം സംഭവിക്കുമ്പോള്‍ ശ്രീരാമന് ആതിഥ്യമരുളാന്‍ ഇടയാകുമ്പോള്‍ പാപങ്ങള്‍ നശിച്ച് ശാപമുക്തയായിത്തീരുമെന്നും അനുഗ്രഹിച്ച് ഗൗതമന് ഹിമാലയസ്നാനുക്കളിലേക്ക് തപസ്സിനായിപ്പോയി. ആ അഹല്യ ഇപ്പോഴും ഈ ആശ്രമത്തിലുണ്ട്. അവള്‍ക്ക് മോചനം നല്കിയാലും എന്ന് മഹര്‍ഷി പറഞ്ഞു.
മുനിയുടെ വാക്കുകള്‍കേട്ട് തങ്ങളിരുവരും ആശ്രമത്തില്‍ കടന്നു ചെന്നു. അവിടെ അഹല്യ തളര്‍ന്ന് ശരീരമാകെ പൊടിപടലങ്ങളണിഞ്ഞ് ശിലപോലെ ഇരിക്കുന്നുണ്ടായിരുന്നു. രാമന്റെ പാദത്തില്‍ നിന്നും തെറിച്ച ധൂളി ശരീരത്തില്‍ വീണമാത്രയില്‍ അഹല്യ പെട്ടെന്ന് സൗന്ദര്യ സമ്പന്നയായ ഒരു സ്ത്രീരത്നമായി പരിണമിച്ചു. തപസ്സിനാല്‍ ശോഭവര്‍ദ്ധിച്ച് ദേവതാതുല്യം പരിലസിക്കുന്ന അഹല്യയുടെ പാദങ്ങള്‍ സ്പര്‍ശിച്ച് രാമന് അവരെ വന്ദിച്ചു. അഹല്യ തങ്ങളെ സ്വീകരിച്ച് സത്കരിച്ചു അന്നേരംതന്നെ ഗൗതമനും ശതാനന്ദനും അവിടെ വന്നുചേര്‍ന്നു. അഹല്യയെകൂടുതല്‍ ദിവ്യയായി കണ്ട മുനി ആനന്ദിച്ചു.
അഹല്യാസഹിതനായ ഗൗതമനും തങ്ങളോടൊപ്പം മിഥിലയിലേക്ക് പുറപ്പെട്ടു. ശക്താനന്ദനാകട്ടെ വിശ്വമിത്രാദിവിശിഷ്ടാതിഥികള്‍ വരുന്നുണ്ടെന്നുള്ള വിവരം മുന്‍കൂട്ടി ജനകനെ അറിയിക്കാന്‍ മിഥിലയിലേക്ക് മുന്നെത്തന്നെ പുറപ്പെട്ട് കഴിഞ്ഞിരുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: