അരുവിക്കരയിലൂടെ….
തിരുവനന്തപുരം: തെരഞ്ഞെടുപ്പു എന്നാല്‍ ജനാധിപത്യത്തിലെ മഹോത്സവമെന്നാണ് സങ്കല്പം. ഉത്സവപ്പറമ്പില്‍ ഉത്സാഹത്തോടെ പലതും ദൃശ്യമാകും. കലാപരിപാടികള്‍ മുതല്‍ കയ്യാങ്കളിവരെ. പാട്ടുംകൊട്ടും മേളങ്ങളും തകൃതി. ഇതെല്ലാം പരസ്യമായ ദൃശ്യങ്ങള്‍. അദൃശ്യമായ മറ്റുചിലതും ഉത്സവങ്ങളോടൊപ്പം അരങ്ങുതകര്‍ക്കും. തെരഞ്ഞെടുപ്പിലും ഇതൊന്നും ഒഴിവാകുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ വീടുസന്ദര്ശനവും കുടുംബയോഗങ്ങളും തീര്‍ന്ന് പരസ്യ പര്യടനത്തിന്റെ തിരക്കിലാണ്. ഒപ്പത്തിനൊപ്പം രാജഗോപാലും ശബരീനാഥും വിജയകുമാറും പര്യടനത്തില്‍ മുന്നേറുകയാണ്. എന്നാല്‍ കാണാമറയത്ത് ഇരുമുന്നണികളുടെയും തലതൊട്ടപ്പന്മാര് തലയില്‍ മുണ്ടിട്ട് നടത്തുന്ന നീക്കങ്ങളെന്താണ്. മണ്ഡലത്തില്‍ ഉയരുന്ന സംശയത്തിന് ബോധ്യമാകുന്ന മറുപടിയൊന്നും ആരും നല്‍കുന്നില്ല.
ആഴ്ചകള്‍ക്ക് മുമ്പ് മണ്ഡലത്തിലെത്തിയ പിണറായി വിജയന് പരസ്യ പ്രവര്ത്തനത്തിനെങ്ങും വേദിയില്‍ കയറിയില്ല. ബൂത്തുകളില്‍ നിന്നും ബൂത്തുകളിലെത്തുന്നു. ആരെയൊക്കെയോ കാണുന്നു. എന്തൊക്കെയോ ചെയ്യുന്നു. എന്തേ സഖാവ് പ്രസംഗിക്കാത്തതെന്ന ചോദ്യത്തിന് പിണറായിക്ക് മറുപടിയില്ല. പക്ഷെ സഖാവിന് തൊണ്ടയ്ക്ക് പ്രശ്നമാണെന്ന് സമാധനിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അരുവിക്കരയില്‍ നിന്നും ഇന്നലെ ആലപ്പുഴയിലെത്തി മൈക്കിന് മുന്നില്‍ വാ തുറന്നപ്പോള്‍ തൊണ്ടയ്ക്കൊരു പ്രശ്നവും ഉണ്ടെന്ന് തോന്നുന്നേയില്ല. ഏതായാലും അരുവിക്കരയില്‍ കണ്ണൂര്‍ ലോബി സജീവമാണ്.
പ്രശ്ന ബാധിത ബൂത്തുകള്‍ അധികമില്ലാതിരുന്ന അരുവിക്കരയില്‍ 56 ബൂത്തുകളില്‍ പ്രശ്നമുണ്ടായേക്കുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. അപ്പോള്‍ അണിയറയില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഊഹിക്കാന്‍ കഴിയും. നാവടക്കി ശീലമില്ലാത്ത കോണ്‍ഗ്രസ്സുകാരുടെ തലവനാണല്ലോ കെപിസിസി പ്രസിഡന്റ്. അദ്ദേഹവും നേരത്തെ തന്നെ അരുവിക്കരയിലുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള തന്ത്രം പ്രയോഗിക്കുന്നതിന് ആദര്‍ശ ധീരതയൊന്നും സുധീരനെ പിന്നോട്ടുവലിക്കുന്നില്ല. ജാതി മതസംഘടനാ നേതാക്കളെ സ്ഥാനാര്‍ത്ഥികളും നേതാക്കളും തെരഞ്ഞെടുപ്പു കാലത്ത് സന്ദര്‍ശിക്കുന്നതിനെ പലകുറി വിമര്‍ശിച്ചയാളാണ് സുധീരന്. അത്തരം സന്ദര്‍ശനങ്ങള്‍ രാഷ്ട്രീയ അഴിമതിയാണെന്ന് പോലും വിലയിരുത്താന്‍ സുധീരന് മുതിര്‍ന്നതാണ്. എന്നാല്‍ സോപ്പിന്റെ പരസ്യം പോലെ ‘അതെല്ലാം മറന്നേക്കൂ’ എന്ന ന്യായമാണ് ഇന്ന് സുധീരന്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂര്‍ പള്ളിവികാരിമാരുടെ യോഗം വിളിച്ചുകൂട്ടി ഉറപ്പുകള്‍ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അതുവേണ്ടായിരുന്നു എന്ന നിലപാടായിരുന്നു സുധീരന്. എന്നാല്‍ അരുവിക്കരയില്‍ കാണുന്നത് വേറിട്ട സുധീരനെ. ജാതി-മത നേതാക്കളോട് അയിത്തമില്ല. പാസ്റ്റര്‍മാരോട് തീരെയില്ല. ക്യാമറകളുടെയും മറ്റും കണ്ണുവെട്ടിച്ച് പാസ്റ്റര്‍മാരുമായി രഹസ്യ സങ്കേതത്തില്‍ കൂടിക്കാണുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ല.
ഹിന്ദു സമുദായ സംഘടനകളെ മര്യാദപഠിപ്പിക്കാനാണ് ഇരുമുന്നണി നേതാക്കളും തൊള്ളതുറക്കാറ്. എന്നാല്‍ ഇടുക്കി ബിഷപ്പ് ഹിന്ദുസമുദായ സംഘടനകളുടെ നേരെ കുരിശുയുദ്ധത്തിന് ഒരുങ്ങിയപ്പോള്‍ സിപിഎമ്മിനും കോണ്ഗ്രസ്സിനുംമിണ്ടാട്ടമില്ല. അതിനെ അപലപിക്കാന്‍ ബിജെപി നേതാക്കളേ ഉണ്ടായിരുന്നുള്ളു. എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയില്‍ വിഎച്ച്പി നേതാവ് ഡോ.പ്രവീണ്‍ തൊഗാഡിയ എത്തിയതിന് വല്ലാത്തൊരു ക്രിമികടി. എസ്എന്ഡിപിയോഗത്തെ ഭീഷണിപ്പെടുത്താന്‍ വരെ സിപിഎം നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നു. ഇതാണ് ഇരട്ടത്താപ്പ്. മലബാറില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കയ്യൂക്ക് രാഷ്ട്രീയം പുറത്തെടുത്തവരുടെ സമുദായ സ്നേഹം വിചിത്രം.
അരുവിക്കരയുടെ മനസ്സില്‍ ഭരണവിരുദ്ധവികാരമാണ്. അവിടെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരുമാണ്. റോഡുണ്ടാക്കേണ്ടതും വെള്ളം നല്‍കേണ്ടതും പഞ്ചായത്തുകളാണ്. 8 പഞ്ചായത്തുകള്‍ പങ്കിട്ടു ഭരിക്കുന്നത് കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരുമാണ്. കണ്ണുമടച്ച് അബദ്ധത്തില്‍ ചെന്നുചാടാന്‍ ഇനിയും അരുവിക്കരയിലെ വോട്ടര്‍മാര്‍ തയ്യാറാകില്ലെന്നാണ് അരുവിക്കരയുടെ മനസ്സ് മന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: