വെല്ലിംഗ്ടണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ ബ്രസീലും സെര്‍ബിയയും തമ്മില്‍ ഏറ്റുമുട്ടും. ശനിയാഴ്ച ഓക്ക്ലന്‍ഡിലെ നോര്‍ത്ത് ഹാര്‍ബര്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ബ്രസീല്‍ വമ്പന്‍ അട്ടിമറികളുമായി എത്തിയ സെനഗലിനെ 5-0ന് പരാജയപ്പെടുത്തിയും അധികസമയത്തേക്ക് നീണ്ട കളിയില്‍ മാലിയെ 2-1ന് കീഴടക്കി സെര്‍ബിയയും കലാശക്കളിക്ക് യോഗ്യത നേടുകയായിരുന്നു. ഒമ്പതാം തവണയാണ് ബ്രസീല്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. അഞ്ച് തവണ കിരീടം നേടിയ അവര്‍ മൂന്ന് തവണ റണ്ണേഴ്സുമായി. 2011ലാണ് ബ്രസീല്‍ അവസാനം ലോക കിരീടം നേടിയത്. ആദ്യമായാണ് സെര്‍ബിയ ഫൈനലില്‍ കളിക്കുന്നത്.
ഇന്നലെ നടന്ന സെമിയില്‍ ബ്രസീലിന് സെനഗല്‍ ഒരു എതിരാളികളേ അല്ലായിരുന്നു. കളിയുടെ അഞ്ചാം മിനിറ്റില്‍ സെനഗല്‍ താരം സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് ബ്രസീല്‍ ലീഡ് നേടിയത്. പിന്നീട് 7, 78 മിനിറ്റുകളില്‍ മാര്‍ക്കോസ് ഗ്വില്ലെര്മെ, 19-ാം മിനിറ്റില്‍ ഗബ്രിയേല്‍ ബോസ്ഷിലിയ, 35-ാം മിനിറ്റില്‍ ജോര്‍ജെ മാര്‍ക്കോ ഒളിവേര എന്നിവരും ബ്രസീലിനായി ഗോളുകള്‍ നേടി.
ആഫ്രിക്കന്‍ കരുത്തുമായെത്തിയ മാലിയെ അധികസമയത്തേക്ക് നീണ്ട കളിയിലാണ് സെര്‍ബിയ കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. കളിയുടെ 101-ാം മിനിറ്റില്‍ ഇവാന് സപോനിച്ചാണ് സെര്‍ബിയയെ വിജയത്തിലേക്ക് നയിച്ച ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: