തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാസ്റ്റര്‍മാരുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രഹസ്യ കൂടിക്കാഴ്ച നടത്തി. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മസ്ക്കറ്റ് ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8 മുതല്‍ 10.30വരെ നടന്ന പാസ്റ്റര്‍മാരുടെ യോഗത്തിലാണ് വി.എം.സുധീരന്, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, സി.പി. ജോണ്‍ തുടങ്ങിയവരെത്തിയത്.
അരുവിക്കരയില്‍ കോണ്‍ഗ്രസിന് അനുകൂല വോട്ട് നേടാനുള്ള ധാരണയുണ്ടാക്കാനായിരുന്നു യോഗം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്റെ നേതൃത്വത്തിലും ഇത്തരം യോഗം നടത്തിയിരുന്നു. ഇതിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ക്രിസ്ത്യന്‍ സമുദായാംഗങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
പാസ്റ്റര്‍മാരുടെ ആവശ്യങ്ങള്‍ കേട്ട് അവര്‍ക്ക് പല കാര്യങ്ങളിലും ഉറപ്പു നല്കി ധാരണയുണ്ടാക്കുകയാണ് ലക്ഷ്യം. രഹസ്യയോഗം പരസ്യമായതോടെ ആറ്റിങ്ങലില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തി. അത്തരത്തിലാണ് കൂടിക്കാഴ്ചയെങ്കില്‍ അത് തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആറ്റിങ്ങലില്‍ അനധികൃതമായി മതപരിവര്‍ത്തനം നടത്തുന്ന കേന്ദ്രത്തിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഒരു വിഭാഗത്തില്‍പ്പെട്ടവരുമായി ആഭ്യന്തരമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കില്‍ തന്നെ അത് ദുരൂഹമാണ്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയില്‍ കെപിസിസി പ്രസിഡന്റിനും ആരോഗ്യമന്ത്രിക്കും സി.പി. ജോണിനും എന്താണുകാര്യമെന്നതും ഏറെ പ്രസക്തമായ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: