കുറവിലങ്ങാട്: അതിപുരാതനമായ കാളികാവ് ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം. സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന ഏഴ് കാണിക്കവഞ്ചികളില്‍ നാലെണ്ണത്തിലെ പണം മോഷണം പോയിട്ടുണ്ട്. കാണിക്കവഞ്ചികളില്‍ ഒരെണ്ണം നാലമ്പലത്തിനുളളില്‍ വെച്ചും മൂന്നെണ്ണം ചുറ്റമ്പലത്തിന് പുറത്ത് വെച്ചും തകര്‍ത്ത് പണം അപഹരിക്കുകയായിരുന്നു.
ക്ഷേത്രത്തിനോട് ചേര്‍ന്നുളള എണ്ണ കൗണ്ടറിന്റെയും താഴ് മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. കാണിക്ക വഞ്ചി വെട്ടിപ്പൊളിക്കാന്‍ ഉയോഗിച്ച കോടാലി സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. മോഷണത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘങ്ങളാണെന്ന നിഗമനത്തിലാണ് പൊലീസ്. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
ബുധനാഴ്ച അര്‍ദ്ധരാത്രിയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെ പൂജാരി പളളിയുണര്ത്തലിന് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഏറ്റുമാനൂര്‍-കുറവിലങ്ങാട് റൂട്ടില്‍ എം.സി റോഡിന് സമീപം സ്ഥിതിചെയ്യുന്ന ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: