സാന്തിയാഗോ(ചിലി): കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയയ്ക്ക് മുമ്പില്‍ ബ്രസീല്‍ വീണു. ആരാധകരെ ഞെട്ടിച്ച് എതിരില്ലാത്ത ഒരുഗോളിനാണ് കൊളംബിയ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ചത്. മത്സരത്തിന്റെ മുപ്പത്തിയാറാം മിനിട്ടില്‍ ജുവാന്‍ ക്വഡ്രാഡോ എടുത്ത ഫ്രീ കിക്കില്‍ പിന്‍നിര താരം ജെയ്സണ്‍ മുറീലോയാണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. ഏറെ വൈകാരികമായ മത്സരത്തിന്റെ അവസാന നിമിഷം നടന്ന കൈയ്യാങ്കളിയെ തുടര്‍ന്ന് ബ്രസീലിന്റെ നെയ്മറും കൊളംബിയയുടെ കാര്‍ലോസ് ബെക്കയും ചുവപ്പ് കാര്‍ഡ് കണ്ട പുറത്തായി. തോല്‍വിക്കൊപ്പം നെയ്മറിന് ചുവപ്പുകാര്‍ഡ് ലഭിച്ചത് ബ്രസീലിന് വന്‍തിരിച്ചടിയായി.
കഴിഞ്ഞ ഫുട്ബോള്‍ ലോകക്കപ്പില്‍ കൊളംബിയന്‍ താരം സുനിഗയുടെ ഫൗളിനെ തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റത് മഞ്ഞപ്പടക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയിരുന്നു. ഇതിന് പകരം വീട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞാണ് ബ്രസീല്‍ ഇന്നലെ ഇറങ്ങിത്. പക്ഷെ ഒറ്റ ഗോളില്‍ ചരിത്രം കാനറികളെ കൈവിട്ടു. ആദ്യമത്സരത്തില്‍ വെനസ്വേലയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ കൊളംബിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്രധാന ടൂര്‍ണമെന്റില്‍ 1991ലെ കോപ അമേരിക്കയിലാണ് കൊളംബിയ ഇതിനുമുമ്പ് ബ്രസീലിനെ അട്ടിമറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: