മഹാവിസ്തൃതമായ വിദേഹ രാജ്യത്തിന്റെ കേന്ദ്രമായ രാജധാനിയാണ് വിശാലസുന്ദരമായ മിഥില. ജനകവംശ പരമ്പരതുടര്ച്ചയായി ഇവിടെ ഭരിച്ചുവരുന്ന രാജസപ്രൗഡിയേക്കാള് സാത്വികമോടിയാണ് മിഥിലയുടെ പെരുമയെ മഹത്താക്കിയിട്ടുള്ളത്. ത്രേതായുഗത്തിലെ മദ്ധ്യകാലഘട്ടത്തില്‍ വംശോദ്ധാരകാനായ ജനക മഹാരാജാവാണ് വിദേഹരാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. സാത്വികനും ശിവശിഷ്യനുമായ ജനകന് നിത്യബ്രഹ്മചാരിയായിരുന്നു. മൈത്രേയിയുടെ ശിഷ്യയും അദ്വൈതവേദാന്തവിദുഷിയും നിരന്തരബ്രഹ്മചാരിണിയുമായിരുന്നു അദ്ദേഹത്തിന്റെ പട്ടമഹിഷി.
കൃഷിമുതലായവയെകൊണ്ട് ലൗകീകസമ്പത്തും സാത്വികചിത്തപ്രവര്ത്തികള്കൊണ്ട് ദിവ്യസമ്പത്തുക്കളും വിദേഹരാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിച്ചു വന്നു. കൃഷിക്കുള്ള പ്രാധാന്യം നിമിത്തം അവിടുത്തെ രാജമുദ്രതന്നെകലപ്പയായിരുന്നു. യഥാകാലങ്ങളില്‍ നടത്തപ്പെടുന്ന യാഗങ്ങള്‍കൊണ്ട് വേണ്ട സമയത്ത് വിഷ്ടിയും തന്മൂലം സസ്യപുഷ്ടിയും ഉണ്ടായിരുന്നു.
ഒരിക്കല്‍ യാഗഭൂമി ഉഴുതപ്പോള്‍ ആ ഭാഗത്തുനിന്നും സാമാന്യം വലുതായ ഒരു സ്വര്‍ണ്ണപ്പെട്ടി കണ്ടുകിട്ടി.
ജനകമഹാരാജാവ് അതില്‍ ഏന്തെങ്കിലും ദിവ്യ വസ്തുക്കളായിരിക്കുമെന്നു കരുതി ചില പൂജാദികര്‍മ്മങ്ങള്‍ നടത്തിയ ശേഷം അതുതുറന്നു നോക്കി. അതില്‍ ഒരു ശിശുവായിരുന്നു. കോമളകാന്തി കലര്‍ന്ന മനോഹരിയായ ഒരു പെണ്‍കുട്ടിയായിരുന്നു അതില്‍. സന്താനമില്ലാതിരുന്ന ജനകന് ആ ശിശുവിനെ എടുത്ത് അന്തഃപുരത്തില്‍ കൊണ്ട്ചെന്ന് പട്ടമഹിഷിയെ ഏല്‍പ്പിച്ചു. ശിശുവിനെ അവര്‍ ലാളിച്ചു വളര്‍ത്തി. ഉഴവുചാലില്‍ നിന്നും കിട്ടിയ കുഞ്ഞായത്കൊണ്ട് സീത എന്ന അന്വര്‍ത്ഥനാമം അവള്‍ക്കു നല്കി.
സീതാ യൗവനാരംഭത്തിന്നു മുമ്പുതന്നെ കലാവതിയും ശാസ്ത്രനിധിയുമായിത്തീര്ന്നു. അതിനു പുറമേക്ഷത്രിയോചിതമായ ഒരു വീരവനിതക്കുവേണ്ട വണ്ണം ശാസ്ത്രവിദ്യകളും ധനുര്വേദസാരവും അവള് വിദഗ്ദമായി അഭ്യസിച്ചു.
ലോകത്തിലുള്ള സകല സൗന്ദര്യ വസ്തുക്കളുടേയും സാരസര്വസ്വങ്ങള് സമ്മേളിച്ച് രൂപംകൊണ്ടാലെങ്ങിനേയോ അതായിരുന്നു സീതയുടെ രൂപം. എല്ലാം കൊണ്ടും യൗവനാരംഭത്തിനു മുമ്പു തന്നെ സീത സൗന്ദര്യകൊണ്ട് വിശ്വവിജയംവരിച്ച മോഹനകുമാരിയായി കഴിഞ്ഞിരുന്നു. അവള് സമര്‍ത്ഥയും, വിവേകശാലിയും, ശാന്തയുമായിരുന്നു.
ജനകന്റെ അനുജനായ കുശദ്ധ്വജനും മാണ്ഡവി, ഊര്‍മ്മിള,ശ്രുതകീര്‍ത്തി എന്നിങ്ങനെ മൂന്ന് പുത്രിമാര്‍ ഉണ്ടായിരുന്നു. ഈ നാല് സഹോദരിമാരും പരസ്പരം സഖിമാരായും, മിത്രങ്ങളായും വര്‍ത്തിച്ചുവരുന്നു.
സീതയുടെ സൗശീല്യവും, സൗന്ദര്യവും നാടാകെ പരന്നിരുന്നു. യുവാക്കളായ രാജാക്കന്മാര് പലരും സീതയെ, സ്വന്തമാക്കുന്നതിനായി മിഥിലയില്‍ എത്തിക്കൊണ്ടിരുന്നു. വരിക്കുന്നതിന് അര്‍ഹരായി ആരെയും ബോദ്ധ്യപ്പെടാത്തതിനാല്‍ ജനകന് അവരെയെല്ലാം നിരസിക്കുകയാണ് ചെയ്തത്. നിരാസം നിരാശക്കും, നിരാശ ദുരാശക്കും, ദുരാശ ദുര്‍വാശിക്കും, ദുര്‍വാശി കലാപങ്ങള്‍ക്കും ഇടയാക്കിക്കൊണ്ടിരുന്നു. ഈ ദൂരവസ്ഥയില്‍ സ്വാത്തികനും, ശാന്തനുമായ ജനകന് കുണ്ഠിതവും അസ്വസ്ഥതയും വളര്‍ന്നു. അദ്ദേഹം സമോപായം സമാധാനനയമായി അംഗീകരിച്ചു.
ഒരിക്കല്‍ രാജകുമാരികള്‍ അന്തപ്പുരോദ്യാനത്തില്‍ വിനോദിച്ചിരിക്കവെ സീത മധ്യഭാഗത്തുള്ള വാണീമണ്ഡലത്തില് മാല കോര്‍ക്കുകയായിരുന്നു. അനുജത്തിമാരും സഖിമാരും പൂപറിക്കുന്നു. തോട്ടത്തില്‍ ഒരുയര്‍ന്ന മാഞ്ചില്ലയില്‍ മല്ലികപ്പൂങ്കുലകള് ധാരാളം തൂങ്ങിക്കിടന്നിരുന്നു. ആ ബാലയുവതികള് അത് കായ്ക്കലാക്കാന് ആവേശംകൊണ്ടെങ്കിലും വളരെ ശ്രമിച്ചിട്ടും അവര്ക്കതിനുകഴിഞ്ഞില്ല. എല്ലാവരും വിഷമിച്ചുനില്ക്കുന്നത് കണ്ട് സീത അവരുടെ അടുത്തെത്തി പൂക്കളറുക്കാന്‍ ശ്രമിച്ചെങ്കിലും സീതയ്ക്കും അതിന്നു കഴിഞ്ഞില്ല. ഉടനെ അവള് ഓടിപ്പോയി ആയുധശാലയില്‍ ചെന്ന് ഒരുവില്ലെടുത്തുകൊണ്ടുവന്ന് വില്ല് കുലച്ച് ബാണം തൊടുത്ത് പ്രയോഗിച്ചു.
പലഭാഗങ്ങളില്ക്കിടന്നപൂങ്കുലകളെല്ലാം ഞെട്ടറ്റു. ചതവോ ക്ഷതമോ സംഭവിക്കാതെ തോഴിമാര് വിരിച്ചു പിടിച്ചിരുന്ന അവരുടെ ഉത്തരീയങ്ങളില്‍ പതുക്കെ പതുക്കെ വീണു നിറഞ്ഞു. ഒരമ്പിന്റെ പ്രയോഗംകൊണ്ട് എല്ലാ പൂങ്കുലകളും അറ്റുവീണു. തിരിച്ചുകിട്ടിയ അമ്പും കയ്യിലിരുന്ന വില്ലും ഉടന്‍തന്നെ ആയുധപ്പുരയില്‍ കൊണ്ടുപോയി യഥാസ്ഥാനത്ത് വെച്ചശേഷം താന്‍ ഒന്നും ചെയ്തില്ല എന്ന മട്ടില്‍ സ്വസ്ഥാനത്ത് ചെന്നിരുന്ന് മാലകോര്‍ക്കാന്‍ തുടങ്ങി. കൊട്ടാരത്തിലെ മാളികമുകളില്‍ വിശ്രമിച്ചുകൊണ്ടിരുന്ന ജനകന് രാജകുമാരിമാരുടെ വിനോദലീലകളും ഇതിനിടക്കുനടക്കുന്ന ബാണപ്രയോഗവും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ വില്ലും അമ്പും നിഷ്പ്രയാസം ആ ബാലിക പ്രയോഗിച്ചതു കണ്ട് ജനകന് അളവില്ലാത്ത അദ്ഭുതം തോന്നി.ഷടണഴ്
ഇത് അദ്ദേഹത്തെ മറ്റൊരു വഴിക്ക് ചിന്തിപ്പിച്ചു. സീത വില്ലെടുത്ത് ബാണം തൊടുത്ത് സഫലമായി അത് പ്രയോഗിച്ചു കണ്ടപ്പോള്‍ താന്‍ അനുഷ്ഠിക്കേണ്ട ഒരു കാര്യത്തിന്റെ സൂചനയായി അദ്ദേഹത്തിനുതോന്നി സീതയെ ആര്‍ക്ക് എങ്ങനെ വിവാഹം കഴിച്ചുകൊടുക്കുമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് ഒരറിവ് ലഭിച്ചപോലെ തോന്നി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: