തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയായ നിസാമിന് വീണ്ടും പൊലീസിന്റെ ചട്ടങ്ങള്‍ ലംഘിച്ചുള്ള സഹായം. കോടതി അനുമതിയോടെ അരമണിക്കൂര്‍ നേരം സഹോദരങ്ങളുമായി സംസാരിച്ച ശേഷമാണ് കോടതിക്ക് പുറത്ത് ജീപ്പിലിരുത്തി വീണ്ടും ഒരു മണിക്കൂറോളം സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും നിസാമിന് സംസാരിക്കാന്‍ പൊലീസ് അവസരം നല്‍കിയത്.
കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമായിരുന്നു ഇത്. ഇന്നലെ കേസ് പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് അവധിയായതിനാല്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ചന്ദ്രബോസ് കൊലക്കേസ് പരിഗണിച്ചത്. നേരത്തെ വാദം കേട്ടിരുന്ന അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് നിസാമിന് വിദഗ്ധ ചികില്‍സ ആവശ്യമാണോയെന്നത് സംബന്ധിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് പരിഗണിക്കുന്നത് മറ്റ് കോടതിയാണെന്നതിനാല് മുദ്രവെച്ച കവറിലുള്ള റിപ്പോര്‍ട്ടിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതിനിടയില്‍ നിസാമിന് സഹോദരങ്ങളുമായി സംസാരിക്കാന്‍ അനുവാദം വേണമെന്ന ആവശ്യമുന്നയിച്ചു. എന്നാല്‍ ജയിലില്‍ ഇടക്കിടെ സന്ദര്‍ശിക്കുന്ന സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കുന്നുണ്ടെന്നും അനുമതി നല്‍കാനാവില്ലെന്നും പ്രൊസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചുവെങ്കിലും വാദം കോടതി തള്ളി. മൂന്ന് സഹോദരങ്ങളോടും കോടതി ഹാളിന് പുറത്ത് പൊലീസിന്റെ സാന്നിധ്യത്തില്‍ പത്ത് മിനുട്ട് വീതം അരമണിക്കൂര്‍ സംസാരിക്കുന്നതിന് കോടതി അനുവാദം നല്കി.
ജില്ലാ കോടതി ഓഫീസിനോട് ചേര്‍ന്ന് പൊലീസിന്റെ സാനിധ്യത്തില്‍ സഹോദരങ്ങളുമായി നിസാം സംസാരിച്ചു. പിന്നീട് 11.35ന് കോടതിയില്‍ വീണ്ടും ഹാജരാക്കിയെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. റിമാന്‍ഡ് കാലാവധി ഈ മാസം 22ലേക്ക് നീട്ടി. അന്ന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചുള്ള ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് വിധി പറയും.
ഇത്രയും നടപടികള്‍ കഴിഞ്ഞ് പുറത്തിറക്കിയ ശേഷമാണ് നിസാമിന് മറ്റുള്ളവരുമായി സംസാരിക്കാന്‍ പോലീസ് സംവിധാനം ഒരുക്കി കൊടുത്തത്. നേരത്തെ കേസ് അന്വേഷണത്തിനിടയില്‍ പേരാമംഗലം പൊലീസും, വിയ്യൂര്‍ ജയിലില്‍ ജീവനക്കാരും നിസാമിനെ വഴിവിട്ട് സഹായിച്ചിരുന്നു. അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്പെന്റ്ചെയ്തിരുന്നു.
നാളുകള്‍ക്ക് മുമ്പ് റിമാന്റ്കാലാവധിയില് കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ കൈവിലങ്ങ് മറയ്ക്കാന്‍ പഌസ്റ്റിക് കൂട് നല്കി പൊലീസിന്റെ സഹായവും ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സി.പി. ഉദയഭാനുവും നിസാമിന് വേണ്ടി വി.ബി.സുജേഷ്മേനോന്‍, ബൈജു എ.ജോസഫും എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: