സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നെയ്മറെ സംബന്ധിച്ചിടത്തോളം ഭാഗ്യക്കേടിന്റേതും നാണക്കേടിന്റേതുമാകുന്നു. കൊളംബിയയോട് പരാജയപ്പെട്ടതിനു പിന്നാലെ ക്യാപ്റ്റനും സൂപ്പര്‍താരവുമായ നെയ്മര്‍ക്ക് ചുവപ്പുകാര്‍ഡും. കൊളംബിയയുടെ വിജയഗോള്‍ നേടിയ വിജയഗോളടിച്ച ജെയ്സണ്‍ മൂറിയോയെ മത്സരശേഷം തലകൊണ്ട് ഇടിച്ചതിനാണ് റഫറി ചുവപ്പുകാര്‍ഡ് കാണിച്ചത്.
പെറുവിനെതിരായ ആദ്യ മത്സരത്തിലും ഇന്നലെ കൊളംബിയക്കെതിരെയും മഞ്ഞക്കാര്‍ഡ് കണ്ട നെയ്മറിന് 22ന് വെനസ്വേലക്കെതിരായ നിര്‍ണായക മത്സരം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ചുവപ്പുകാര്‍ഡും ലഭിച്ചത്. താരത്തിന്റെ അഭാവം മത്സരത്തില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. മത്സരത്തില്‍ മികച്ച ഗോളവസരം ലഭിച്ചിട്ടും നെയ്മറിന് പിഴക്കുന്നതാണ് ഇന്നലെ കണ്ടത്.
ഇന്നലെ കൊളംബിയക്കെതിരായ കളിയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയശേഷാണ് ഇരുടീമുകളും തമ്മില്‍ കൊമ്പുകോര്‍ത്തത്. മത്സര ശേഷം ഗ്രൗണ്ട് വിടവേയാണ് ഇരു ടീമംഗങ്ങളും തമ്മില്‍ കോര്‍ത്തത്. നെയ്മറായിരുന്നു പ്രശ്നത്തിന് തുടക്കമിട്ടത്. കളി അവസാനിച്ച് ടീം ഗ്രൗണ്ട് വിടുന്നതിനിടെനെയ്മര് കൊളംബിയന്‍ താരം പാബ്ലോ അര്മേരയുടെ ശരീരത്തിലേക്ക് നെയ്മര്‍ പന്തടിക്കുകയായിരുന്നു. നെയ്മറുടെ ശക്തമായ ഷൂട്ട് അര്മേരോയുടെ ശരീരത്തില്‍ കൊണ്ടു. ഇത് ചോദിക്കാനായി നെയ്മറുടെ അടുത്തെത്തിയ മൂറിയോയുടെ തലക്ക് സ്വന്തം തല കൊണ്ട് നെയ്മര്‍ കുത്തുകയായിരുന്നു.
തൊട്ടുപിന്നാലെ കൊളംബിയന്‍ താരം കാര്‍ലോസ് ബാക്ക നെയ്മറെ തള്ളിവീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനും കൊളംബിയന്‍ താരം കാര്‍ലോസ് ബാക്കക്കും റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു. ഇരു താരങ്ങള്‍ക്കും 22ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരം നഷ്ടമാവുകയും ചെയ്യും.
പെറുവിനെതിരായ ആദ്യ മത്സരത്തില്‍ കളിയിലെ താരമായി മാറിയെങ്കിലും മഞ്ഞക്കാര്‍ഡ് നെയ്മര്‍ ചോദിച്ചുവാങ്ങുകയായിരുന്നു. ഫ്രീ കിക്കെടുക്കുന്നതിനായി റഫറി വരച്ച വാനിഷിങ് സ്പ്രേ കൈകൊണ്ട് മായ്ച്ച് കളഞ്ഞതിനായിരുന്നു നെയ്മര്‍ ശിക്ഷ ചോദിച്ചുവാങ്ങിയത്.
ഇതിനിടെ, കൊളംബിയയ്ക്കെതിരായ മത്സരത്തില്‍ നെയ്മര്‍ക്കു നേരെ ചുവപ്പു കാര്‍ഡ് പുറത്തെടുത്ത ചിലിയന്‍ റഫറി എന്റിഖ് ഒസെസിനെതിരേ ബ്രസീല്‍ പരിശീലകന് ദുംഗ. മത്സരം അവസാനിച്ച ശേഷം ചുവപ്പ് കാര്‍ഡ് നല്‍കുന്നത് നീതിയല്ല. ബ്രസീല്‍ ലീഗില്‍ കൊറിന്ത്യന്‍സും പരാഗ്വെ ടീം ഗ്യുറാനിയുമായി നടന്ന മത്സരത്തിലും രണ്ട് കൊറിന്ത്യന്‍സ് താരങ്ങളെ ഒസെസ് ഇത്തരത്തില്‍ പുറത്താക്കി, ദുംഗ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: