മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 308 റണ്‍സ് വേണം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെടുത്തിട്ടുണ്ട്. 46 റണ്‍സുമായി രോഹിത് ശര്‍മ്മയും 22 റണ്‍സുമായി ധവാനും ക്രീസില്‍.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 307 റണ്‍സിന് ഓള് ഔട്ടായി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് അവര്‍ കണ്ടെത്തിയത്. മാത്രമല്ല ബംഗ്ലാ ഏകദിനത്തിന്റെ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് അവര്‍ 300നുമുകളില്‍ സ്കോര്‍ ചെയ്യുന്നത്.
തമിം ഇഖ്ബാല്‍ (60), സൗമ്യ സര്‍ക്കാര്‍ (54), ഷക്കിബ് അല്‍ ഹസ്സന് (52), സാബിര്‍ റഹ്മാന് (41), നാസിര്‍ ഹൊസൈന്‍ (34) എന്നിവരുടെ ബാറ്റിംഗാണ് ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനുവേണ്ടി ലിറ്റന്‍ ദാസും വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹ്മാനും അരങ്ങേറ്റം കുറിച്ചു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ തമിം ഇഖ്ബാലും സൗമ്യ സര്‍ക്കാരും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 13.4 ഓവറില്‍ 102 റണ്‍സ് അടിച്ചുകൂട്ടി. 40 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ സുരേഷ് റെയ്ന റണ്ണൗട്ടാക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ 1ന് 122 എന്ന നിലയില്‍ നിന്ന് നാലിന് 146 എന്ന നിലയിലേക്ക് മൂക്കുകുത്തി.
സ്കോര്‍ 123-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത തമിം ഇഖ്ബാല്‍, 129-ല്‍ നില്‍ക്കേ അരങ്ങേറ്റക്കാരന്‍ ലിറ്റന്‍ ദാസ് (8), സ്കോര്‍ 146-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിം എന്നിവരാണ് മടങ്ങിയത്. അഞ്ചാം വിക്കറ്റില്‍ ഷക്കിബ് അല്‍ ഹസ്സനും (52), സാബിര്‍ റഹ്മാനും (41) കൂടിച്ചേര്‍ന്നതോടെ ബംഗ്ലാദേശ് വീണ്ടും മികച്ച സ്കോറിലേക്ക് നീങ്ങി. 37.5 ഓവറില്‍ സ്കോര്‍ 229-ല്‍ എത്തിയപ്പോള്‍ സാബിര്‍ റഹ്മാനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. പിന്നീട് ഷക്കിബും നാസിര്‍ ഹൊസൈനും (27 പന്തില്‍ 34) ചേര്‍ന്ന് സ്കോര്‍ 267-ല്‍ എത്തിച്ചു. 68 പന്തില്‍ നിന്നും 52 റണ്‍സെടുത്ത ഷക്കിബിനെ ഉമേഷ് യാദവ് ജഡേജയുടെ കൈകളിലെത്തിച്ചു.
സ്കോര്‍ 282-ല്‍ എത്തിയപ്പോള്‍ നാസിര്‍ ഹൊസൈനെ ഉമേഷിന്റെ പന്തില്‍ ജഡേജ പിടികൂടി. തുടര്‍ന്ന് മഷ്റഫെ മൊര്‍താസ മാത്രമാണ് പിടിച്ചുനിന്നത്. 18 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത മൊര്‍താസയെ മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ രോഹിത് ശര്‍മ്മ കയ്യിലൊതുക്കിയതോടെ ബംഗ്ലാദേശ് സ്കോര്‍ 307-ല്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി അശ്വിന് മൂന്നും ഭുവനേശ്വര്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: