വെടക്കാഞ്ചേരി: രാത്രി മുഴുവന്‍ രാജവെമ്പാലയ്ക്ക് കാവലിരുന്നു. നേരം വെളുത്തപ്പോള്‍ ചേരയെ കണ്ട് ഞെട്ടി. തെക്കുംകര പഞ്ചായത്തിലെ മണലിത്തറ കിഴക്കേക്കര കോളനിയിലാണ് ഒരു രാത്രി മുഴുവന്‍ രാജവെമ്പാലയെന്ന് കരുതി നാട്ടുകാര്‍ കാവലിരുന്നത്.
കോളനിയിലെ തിരാണിയുടെ മകന് മാധവന്റെ വീട്ടുപറമ്പിലെ പുളിമരത്തില്‍ കയറിയ പാമ്പ് കിളിയെ പിടിച്ച് വിഴുങ്ങിക്കിടന്നു. മരത്തില്‍ ചുറ്റി പ്പിണഞ്ഞ് കിടക്കുന്ന ഭീമന് പാമ്പ് രാജവെമ്പാലയാണെന്ന ശ്രുതി പരന്നതോടെ താഴെ ഭീതിയുടെ നിഴലിലായി നാട്ടുകാര്‍. കിളികളുടെ ബഹളം കേട്ട് നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ഭീമന് പാമ്പിനെ കണ്ടത്. ചിലര്‍ രാജവെമ്പാലയാണെന്ന് വിധിച്ചു.
വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. നാട് മുഴുവന്‍ ഇളകിയെത്തി പാമ്പിനെ കാണാന്‍. വനപാലകര്‍ സ്ഥലത്തെത്തി കൈമലര്‍ത്തി തിരിച്ച് പോയി. അടുത്തടുത്ത് വീടുകളുള്ളതിനാല്‍ ജനങ്ങള്‍ ഉറങ്ങാന്‍ പോലും ഭയന്നു. നേരം വെളുക്കും വരെ പാമ്പിന് കാവലിരുന്നു പ്രദേശവാസികള്‍.
ഇന്നലെ കാലത്ത് നാട്ടുകാരിലെ ചില ധീരര്‍ തൊട്ടടുത്ത മരത്തില്‍ കയറി. പാമ്പിനെ തട്ടി താഴെയിടുകയായിരുന്നു ലക്ഷ്യം. ഇതിന് മുന്നോടിയായി പ്രദേശത്തെ വീട്ടുകാരെയെല്ലാം പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. പുളിമരത്തില്‍ കയറിയവര്‍ പാമ്പിനെ കണ്ട് ഞെട്ടി. ഭീമന് ചേര. രാജവെമ്പാലയാണെന്ന് പറഞ്ഞ് പരത്തിയവരെല്ലാം തല താഴ്ത്തി മടങ്ങി. എങ്കിലും വലിയ ഭീതി അകന്നതിന്റെ ആശ്വാസം പലരുടേയും മുഖത്ത് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: