കൊച്ചി: യോഗയ്ക്കും അന്താരാഷ്ട്ര യോഗദിനാചരണത്തിനുമെതിരെ മുസ്ലിം ലീഗ് നടത്തുന്ന പ്രചാരണം പാര്‍ട്ടി ആചാര്യനായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെയും, മകനും സാമൂഹ്യക്ഷേമ മന്ത്രിയുമായ എം.കെ.മുനീറിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധം.
വിദ്യാഭ്യാസരംഗത്ത് വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ യോഗദിനം ആചരിക്കുന്നതെന്നും നിര്‍ബന്ധിത യോഗപരിശീലനത്തെ മുസ്ലിം ലീഗ് എതിര്‍ക്കുമെന്നുമാണ് പാര്‍ട്ടി എംപിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ഇതിന് കടകവിരുദ്ധമായ നിലപാടാണ് യോഗയെക്കുറിച്ച് മുന്‍മുഖ്യമന്ത്രികൂടിയായ മുഹമ്മദ് കോയയ്ക്കും മകന് മുനീറിനുമുള്ളത്. യോഗാചാര്യ ടി.ജി.ചിദംബരന്റെ ‘യോഗാഭ്യാസവും യോഗ ചികിത്സയും’ എന്ന പ്രശസ്ത ഗ്രന്ഥത്തിന് എഴുതിയ ആശംസയിലാണ് മുനീര്‍ യോഗയെ സമ്പൂര്‍ണമായി പിന്തുണക്കുന്ന തന്റെയും പിതാവിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയില്‍പോയി മടങ്ങിവന്ന സി.എച്ച്. മുഹമ്മദ് കോയ മകന് മുനീറിനോട് ഭാരതീയ സംസ്കാരത്തെ പ്രശംസിച്ചുപറയുമ്പോഴാണ് യോഗയുടെ മഹത്വത്തെക്കുറിച്ച് വാചാലനാവുന്നത്.”പഴഞ്ചനാണെന്ന് കരുതി നാം അതിനെ(യോഗയെ) തള്ളിമാറ്റുന്നു. എന്നാല്‍ പാശ്ചാത്യരാകട്ടെ യോഗയുടെ മഹത്വം മനസ്സിലാക്കിയിരിക്കുന്നു…. ഇന്ന് അമേരിക്കയില്‍ ചെന്നുനോക്കൂ. യോഗയാണ് അവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്നത്. എവിടെനോക്കിയാലും യോഗ പരിശീലന കേന്ദ്രങ്ങള്‍.
മയക്കുമരുന്നിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍നിന്ന് മോചനംനേടാന്‍ അവര്‍ ‘യോഗ’യിലാണ് അഭയംതേടിയിരിക്കുന്നത്” എന്ന് മുഹമ്മദ് കോയ പറഞ്ഞതാണ് മുനീര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.’മാനവരാശിക്ക് ഒരു മുതല്‍ക്കൂട്ട്’ എന്ന ശീര്‍ഷകത്തിലുള്ള ആശംസാക്കുറിപ്പില്‍ യോഗയെക്കുറിച്ചുള്ള തന്റെ നിലപാടും മുനീര്‍ സംശയരഹിതമായി വ്യക്തമാക്കുന്നുണ്ട്. ”ഭാരതത്തിന്റെ മണ്ണില്‍ രൂപംകൊണ്ട ഈ ശാസ്ത്രം (യോഗ) ഇവിടെ മുരടിക്കുകയും ഏഴ് കടലുകള്‍ക്കപ്പുറം പ്രചരിക്കുകയും ചെയ്തത് നമ്മുടെ അജ്ഞതയും അനുകരണഭ്രമവും കൊണ്ടാണ്.ഓരോ ഭാരതീയനും കുറ്റബോധത്തോടും ലജ്ജയോടുംകൂടി മാത്രമേ ഇതേപ്പറ്റി ആലോചിക്കാന്‍ കഴിയുകയുള്ളൂ” മുനീര്‍ എഴുതി.
നിര്‍ബന്ധിത യോഗപരിശീലനത്തെ മുസ്ലിംലീഗ് എതിര്‍ക്കുമ്പോള്‍ ഗവണ്മെന്റ് തന്നെ മുന്‍കൈയെടുത്ത് യോഗയെപ്പറ്റി പ്രചാരണം നടത്തണമെന്നാണ് മുനീര്‍ അഭിപ്രായപ്പെടുന്നത്.”ജനതയുടെ ആരോഗ്യം പരമപ്രധാനമായ ലക്ഷ്യമായെടുക്കുന്ന ഗവണ്മെന്റിന് കൈക്കൊള്ളാവുന്ന ഏറ്റവും നല്ലമാര്‍ഗം യോഗയുടെ പ്രചാരണമാണ്” എന്നുപറയാനും മുനീര്‍ മടിക്കുന്നില്ല. മതത്തിന്റെ പേരില്‍ യോഗയെ മുസ്ലിംലീഗ് എതിര്‍ക്കുമ്പോള്‍ ”ഇവിടെ ജാതിമതങ്ങള്‍ പ്രശ്നമല്ല. യോഗ ഒരു മഹത്തായ ശാസ്ത്രമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം”എന്നാണ് മുനീര്‍ ആവശ്യപ്പെടുന്നത്. യോഗയെ എതിര്‍ക്കുന്ന മുസ്ലിം ലീഗിന്റെ മതപരമായ അസഹിഷ്ണുതയെയും ഇരട്ടത്താപ്പിനെയും വിഘടന മനഃസ്ഥിതിയെയും ഇതിലൂടെ മുനീര്‍ തുറന്നുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: