ജഗദ്ഗുരുവായ ഭാരതം ലോകത്തിന് നല്‍കിയിട്ടുള്ള അമൂല്യമായ സംഭാവനകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ‘യോഗ’. വിപുലമായ ആശയപ്രപഞ്ചമാണ് യോഗ എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. കൂടിച്ചേരല്‍ എന്നാണ് കൃത്യമായ അര്‍ത്ഥം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യം പ്രാപിക്കലാണ് ഉദ്ദേശിക്കുന്നത്.
പ്രമുഖമായി നാലുയോഗങ്ങളാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ജ്ഞാനയോഗം, കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം. ഇവയുടെ ഭാഗങ്ങളായി കണക്കാക്കാവുന്ന മറ്റുയോഗങ്ങളും ഉണ്ട്.സ്വാമി വിവേകാനന്ദന് ഈ നാലുയോഗങ്ങളെയാണ് വിശദമായി വ്യാഖ്യാനിച്ചിട്ടുള്ളത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സ്വാമിജി ഇങ്ങനെ പറയുന്നു.”ഓരോ ആത്മാവും ദിവ്യത്വത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ജീവിതത്തിന്റെ ലക്ഷ്യം ദിവ്യത്വത്തെ പൂര്‍ണമായി ആവിഷ്ക്കരിക്കുക എന്നതാണ്.ജ്ഞാന-കര്‍മ്മ-ഭക്തി-രാജയോഗങ്ങളില്‍ ഏതെങ്കിലും ഒന്നില്ക്കൂടിയോ നാലിനേയും സമന്വയിപ്പിച്ചുകൊണ്ടോ ഈ ലക്ഷ്യപ്രാപ്തി കൈവരിക്കാം.ഈ യോഗങ്ങളുടെ സമന്വയംതന്നെയാണ് പൂര്‍ണയോഗം എന്ന് മഹായോഗി അരവിന്ദന് വിശേഷിപ്പിക്കുന്നത്. യോഗശാസ്ത്രമായ ശ്രീമദ്ഭഗവദ്ഗീതയില്‍ ഇവയെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ധ്യാനയോഗം എന്ന പേരോടുകൂടിയ ഗീതയിലെ ആറാമദ്ധ്യായം സാമാന്യേന രാജയോഗം ആയി കണക്കാക്കാവുന്നതാണ്.
‘യോഗ’ എന്നുപറഞ്ഞാല്‍ പൊതുവെ ഇന്ന് ആളുകള്‍ ധരിക്കുന്നത് ഈ വിപുലമായ അര്‍ത്ഥത്തിലല്ല. ആദ്യമേ മനസ്സില്‍ തെളിയുന്ന ചിത്രം യോഗാസനങ്ങളുടേതാണ്. പക്ഷെ അത് പ്രാഥമികമായ അര്‍ത്ഥത്തില്‍ മാത്രമാണ് ശരിയാകുന്നത്.യോഗാസനങ്ങള്‍ രാജയോഗത്തിന്റെ ഭാഗമാണ്.രാജയോഗം, അഷ്ടാംഗയോഗം എന്ന അപരനാമത്താലും അറിയപ്പെട്ടുവരുന്നു.
പതഞ്ജലി മഹര്‍ഷിയാണ് അതിന്റെ ആചാര്യന്. അതുകൊണ്ട് അതിനെ ‘പാതഞ്ജലയോഗം’ എന്നും വിളിക്കാറുണ്ട്. പതഞ്ജലി മഹര്‍ഷി ആരാണെന്നോ,എന്ന്,എവിടെ ജീവിച്ചിരുന്നുവെന്നോ കൃത്യമായ അറിവില്ല.യോഗി,വൈദ്യന്,വൈയ്യാകരണന് എന്നീ മൂന്നുനിലകളില്‍ പതഞ്ജലി അറിയപ്പെടുന്നുണ്ട്. മൂന്നും ഒരാളാണോ മൂന്നാളാണോ എന്ന കാര്യത്തിലും പക്ഷാന്തരമുണ്ട്.രാജയോഗം അഥവാ പാതഞ്ജലയോഗം പതഞ്ജലിമഹര്ഷിയുടെ സംഭാവനയാണ്.അത് അദ്ദേഹം സൃഷ്ടിച്ചതാണ് എന്നര്‍ത്ഥമില്ല.
അനാദികാലം മുതലേ പ്രചരിച്ചുപോന്ന രാജയോഗ സമ്പ്രദായത്തെ ക്രോഡീകരിച്ച്, ശാസ്ത്രീയമായി ചിട്ടപ്പെടുത്തി അതിനെ ‘സൂത്ര’രീതിയില്‍ ഭാവിതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന ശ്രേഷ്ഠവും ദുഷ്ക്കരവുമായ കൃത്യമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. യോഗമാര്ഗ്ഗത്തില് പതഞ്ജലിയുടെ യോഗസൂത്രത്തെ കവച്ചുവയ്ക്കത്തക്ക മറ്റൊരു പ്രമാണഗ്രന്ഥം ഇന്നോളം ഉണ്ടായിട്ടില്ല. പിന്നീടുവന്ന യോഗാമാര്ഗാചാര്യന്മാരെല്ലാം യോഗസൂത്രത്തിന് ഭാഷ്യം ചമയ്ക്കുകയും ആ മാര്‍ഗം കുടുതല്‍ പ്രശസ്തമാക്കുകയും ചെയ്തവരാണ്. സ്വാമിവിവേകാനന്ദനും ചെയ്തത് അതുതന്നെയാണ്.
യമം,നിയമം,ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ടാംഗയോഗത്തിന്റെ എട്ടുപടികള്‍.യമവും നിയമവും ഏതുമാര്‍ഗത്തില്‍ ചരിക്കുന്ന സാധകന്മാര്ക്കും ഒരുപോലെ അനിവാര്യമാണ്.പിന്നീടങ്ങോട്ടുള്ള ആറും രാജയോഗത്തില്‍ പ്രത്യേകം പ്രസക്തമാണ്.മറ്റുയോഗങ്ങളില്‍ ഇവയ്ക്ക് പ്രസക്തിയില്ല എന്നര്‍ത്ഥമില്ല. അനിവാര്യമല്ല എന്നേ അര്‍ത്ഥമുള്ളൂ. രാജയോഗത്തില്‍ ഇവ അനിവാര്യമാണ്. ഇന്ന് സാധാരണഗതിയില്‍ യോഗപരിശീലനം എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത് യോഗാസനം, പ്രാണായാമം എന്നിവയും ധ്യാനത്തിന്റെ പ്രാഥമികതലവുമാണ്. ബാക്കിയെല്ലാം ആവശ്യം ഉള്ളവര്‍ക്ക് യഥായോഗ്യം ഗ്രഹിക്കാവുന്നതും ശീലിക്കാവുന്നതുമാണ്.പ്രാണായാമത്തോടുകൂടിയ യോഗാസനമാണ് ഇന്ന് പൊതുവെ പ്രചാരത്തിലുള്ള യോഗപരിശീലനം.അതുകൊണ്ടെല്ലാമായി എന്നുധരിച്ച് വശാകുന്നവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ല.
യമനിയമങ്ങള്‍ ശീലിച്ച് യോഗാസനവും പ്രാണായാമവും അഭ്യസിച്ച് ധ്യാനമാര്‍ഗത്തിലേക്ക് ഉയരാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിയുടെ പാതയില്‍ക്കൂടിയാണ് നീങ്ങുന്നത്. യോഗവും പ്രാണായാമവും പ്രാഥമിക തലങ്ങളാണെങ്കിലും അവയുടെ ശരിയായ അഭ്യാസംകൊണ്ടുതന്നെ ശാരീരികവും മാനസികവുമായ വികാസവും വളര്‍ച്ചയും ഉണ്ടാകുന്നു. മനുഷ്യന്റെ സമഗ്രവും സര്‍വ്വതോമുഖവുമായ വളര്‍ച്ചയ്ക്ക് അത് ഭദ്രമായ അടിത്തറപാകുന്നു.
മനുഷ്യന് അഞ്ചുകോശങ്ങളുടെ സംഘാതമാണ്-ചേരുവയാണ.് അവ യഥാക്രമം അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ്. ഇവയുടെ സമന്വിതമായ വികാസമാണ് മനുഷ്യന്റെ പൂര്‍ണവികാസം.ഇവയിലോരോന്നും വികാസം പ്രാപിക്കുന്നതോടൊപ്പം എല്ലാറ്റിന്റേയും വികാസം ഒത്തിണങ്ങിപ്പോവുകയും വേണം. വികാസത്തില്‍ സന്തുലനം ആവശ്യമാണെന്നര്‍ത്ഥം.
ഏകപക്ഷീയമായ വികാസം പലപ്പോഴും വിനാശകരമായി ഭവിക്കും.അങ്ങനെ സംഭവിക്കാതെ പൂര്‍ണവും സമന്വിതവുമായ വികാസത്തെയാണ് യോഗ ലക്ഷ്യമാക്കുന്നത്.ശാസ്ത്രീയമായ യോഗപരിശീലനം ആ ലക്ഷ്യത്തിലേയ്ക്ക് നയിക്കും. ഈ വീക്ഷണം ഏകാംഗീണമല്ല, സര്വ്വാംഗീണമാണ്. മനുഷ്യനെ അവന്റെ സമഗ്രതയില്‍ കാണുന്നതും വളര്‍ത്തിയെടുക്കുന്നതും ആണ് യോഗ. അതുകൊണ്ടുതന്നെ ഏകാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്.പഞ്ചകോശങ്ങള്‍ തമ്മിലുള്ള അഭിന്നവും അവിച്ഛിന്നവുമായ പരസ്പരബന്ധത്തെ കണക്കിലെടുക്കുന്ന ശാസ്ത്രീയരീതിയാണ് യോഗപരിശീലനത്തില്‍ അവലംബിക്കുന്നത്.അത് ശരീരത്തെ ദൃഢപ്പെടുത്തുന്നു.വികാരങ്ങളെ ക്രമപ്പെടുത്തുന്നു.മനസ്സിനെ സന്തുലിതമാക്കുന്നു. ബുദ്ധിയെ ഏകാഗ്രമാക്കുന്നു ആത്മാവിനെ വെളിപ്പെടുത്തുന്നു.
യോഗ ഒരു പൂര്ണശാസ്ത്രം ആയിരിക്കുന്നതുപോലെതന്നെ ഒരു പൂര്ണജീവിത പദ്ധതിയുമാണ്. നിത്യവും നിരന്തരവുമായ അഭ്യാസക്രമം എന്നനിലയ്ക്ക് അത് ജീവിതത്തിന്റെ ശൈലിയും ഭാഗവുമായി മാറുന്നു. ബാല്യംമുതല്‍ വാര്‍ദ്ധക്യംവരെ ആര്‍ക്കും അനുഷ്ഠിക്കാവുന്ന പദ്ധതിയാണ് യോഗ.പ്രായഭേദമനുസരിച്ച് അഭ്യാസക്രമത്തിലും അനുഷ്ഠാനത്തിന്റെ ഏറ്റക്കുറച്ചിലിലും ചിട്ടപ്പെടുത്തലുകള്‍ വേണ്ടിവരും. പക്ഷെ ഒരുകാലത്തും ഒരുപ്രായത്തിലും യോഗ വര്ജ്ജ്യമാകുന്നില്ല.ആയുര്‍ദൈര്‍ഘ്യത്തിനും വികാരോദ്വേഗങ്ങളുടെ ക്രമീകരണത്തിനും മനസ്സിന്റേയും ബുദ്ധിയുടേയും തെളിമയ്ക്കും തേജസ്സിനും ആത്മപ്രകാശത്തിനും ഏതുപ്രായത്തിലും യോഗ വിശ്വസ്തനായ സുഹൃത്തും വഴികാട്ടിയുമാണ്.
വിദ്യാഭ്യാസത്തിലൂടെ നാം ആര്‍ജ്ജിക്കുന്ന മിക്ക അറിവുകളും പ്രായോഗികജീവിതത്തിലേക്ക് കടക്കുമ്പോള്‍ അപ്രസക്തമായിതീരുന്നതായിട്ടാണ് അനുഭവം. പഠിക്കുന്നതേറെയും ജീവിതത്തില്‍ പ്രയോജനപ്പെടാതെ പോകുന്നു. പഠിപ്പും ജീവിതവും പലപ്പോഴും രണ്ടുവഴിക്കാണ് നീങ്ങുന്നത്.യോഗത്തെ സംബന്ധിച്ചിടത്തോളം ഈ പൊരുത്തക്കേട് ഒരിക്കലും സംഭവിക്കുന്നില്ല. ജീവിതത്തിന്റെ ഏതുതുറയില്‍ പ്രവേശിക്കുന്നയാള്ക്കും യോഗം സഹായിയാണ്. അതത് രംഗങ്ങളില്‍ കര്‍മ്മകുശലതയും ഉന്മേഷവും ജീവിതവിജയവും ഉറപ്പുതരുന്നു. മാത്രമല്ല, ഉത്സാഹത്തോടും വിശ്വാസത്തോടും യോഗമാര്‍ഗം പിന്തുടര്ന്നാല് ജീവിതത്തിന്റെ പരമലക്ഷ്യമായ ദുഃഖനിവൃത്തിയും മോക്ഷപ്രാപ്തിയും അതുകൊണ്ടുതന്നെ കൈവരുന്നു.
യോഗ പരിശീലനംവഴി കൈവരുന്ന ഗുണങ്ങള്‍ വ്യക്തിക്കുമാത്രമല്ല സമൂഹത്തിനും അനുഭവപ്പെടുന്നു.
സ്വാര്‍ത്ഥതയുടെ വലയം ഭേദിച്ച് സമൂഹത്തോളം വളരുവാനും സമൂഹനന്മയെപ്പറ്റി ചിന്തിക്കാനും യോഗം പഠിപ്പിക്കുന്നു. കേവലം സ്വാര്‍ത്ഥമതികളായ വ്യക്തികള്‍ സമൂഹത്തെ ചൂഷണംചെയ്യുകയും ചുറ്റുമുള്ളവര്‍ക്ക് ശാപമായിത്തീരുകയും ചെയ്യുന്നു.യോഗശിക്ഷണത്തിലൂടെ മനോവികാസം ലഭിച്ച വ്യക്തികള്‍ സമാജത്തിന് അനുഗ്രഹമായിത്തീരുന്നു.യോഗം കേവലം വ്യക്തിലാഭത്തിനുവേണ്ടിയല്ല സമാജസേവനത്തിനുള്ള ഉപാധിയായിത്തീരുന്നു.സമാജഹിതത്തില് സ്വന്തം ഹിതത്തെ ലയിപ്പിച്ചുചേര്‍ക്കുന്ന ലയയോഗം തന്നെയാണ് ശരിയായ അര്‍ത്ഥത്തില്‍ അത്. ആത്യന്തികമായി അത് ഈശ്വര സാക്ഷാത്കാരത്തിലേക്കു നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: