പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സഫലമായിരിക്കുന്നു. എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന ചരിത്രനേട്ടമാണിത്.
ഭാരതത്തില്‍ അല്ലാതെ, വേറൊരു രാഷ്ട്രത്തിലെ പുരാതന ഗ്രന്ഥങ്ങളിലും ‘യോഗ’ എന്ന വാക്കോ, ‘ആത്മാവ്’ എന്ന ആശയമോ കാണാന്‍ പറ്റില്ല. ഭാരതത്തിലെ പുരാതനഗ്രന്ഥങ്ങളിലെല്ലാം യോഗം, ആത്മാവ് എന്ന ആശയങ്ങള്‍ നിറഞ്ഞുനില്ക്കുന്നു. ഭഗവദ്ഗീത, ഉപനിഷത്തുകള്‍, പതഞ്ജലിയോഗസൂത്രങ്ങള്, വാല്മീകി മഹര്‍ഷിയുടെ യോഗ വാസിഷ്ഠം, ശ്രീമദ്ഭാഗവതം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഭഗവദ്ഗീതയുടെ ഓരോ അദ്ധ്യായത്തിന്റെയും അവസാനം, ഇതൊരു യോഗശാസ്ത്രമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നു.
”യോഗ ശാസ്ത്രേ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ”
യോഗ ശാസ്ത്രത്തില്‍, ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമമ്മിലുളള സംവാദത്തില്‍ – എന്നര്‍ത്ഥം.
എങ്കിലും യോഗ ശാസ്ത്രത്തെ ‘ഹൈജാക്ക്’ ചെയ്യാനും, തങ്ങളുടേതെന്ന് സ്ഥാപിക്കാനും വ്യഗ്രത കാണിക്കുന്നവര്‍ ധാരാളമുണ്ട്. ഇത് ആര്‍ഷഭാരതത്തിന്റെ സംഭാവനകളെ ചെറുതാക്കിക്കാണിക്കാന്‍ വെമ്പല്കൊളളുന്നവരുടെ വിഫലശ്രമം മാത്രമാണെന്ന് തളളിക്കളയാം.നമ്മുടെ പ്രതിഭാശാലികളായ പൂര്‍വ്വികരുടെ ബുദ്ധിവൈഭവത്തില്‍ അഭിമാനിക്കണം.ഭാരതീയ പൈതൃകത്തില്‍ മഹത്വം കാണുമ്പോള്‍ അത് അംഗീകരിക്കാനുളള നല്ല മനസ്സ് എല്ലാവര്ക്കും ഉണ്ടാകും ഭാവിയില്‍ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ന് ലോകത്ത് എല്ലാവരെയും ആകര്‍ഷിക്കുന്ന ‘ധ്യാനം’ യോഗത്തിന്റെ ഭാഗമാണ്, ഭാരതത്തിന്റെ സംഭാവനയാണ്. ഭാരതത്തില്‍ നിന്നുയര്‍ന്ന ചിന്താധാരകളിലെല്ലാം ധ്യാനത്തിന് പ്രാധാന്യമുണ്ട്. സനാതനധര്‍മ്മം, ബുദ്ധമതം, ജൈനമതം എല്ലാം ധ്യാനത്തില്‍ വിശ്വസിക്കുന്നു. ഭാരതത്തില്‍നിന്ന് ബോധിധര്മ്മന് ചൈനയില്‍ ചെന്ന് ധ്യാനത്തെ പ്രചരിപ്പിച്ചു. ധ്യാനം അഥവാ ‘ധ്യാന്‍’ ചീനഭാഷയില്‍ ‘ചാന്’ എന്നായി. അവിടെനിന്ന് ജപ്പാനില്‍ എത്തിയപ്പോള്‍ ‘ദലി’ എന്ന പേരില്‍ അറിയപ്പെട്ടു.
ധ്യാനവും പ്രാര്‍ത്ഥനയും രണ്ടും രണ്ടാണ്, ഒന്നല്ല. ധ്യാനത്തില്‍ മനുഷ്യന് തന്റെ ഉളളിലേക്ക് കടന്നുചെല്ലുന്നു. അത് ഉളളിന്റെ ഉളളിലേക്കുളള തീര്‍ത്ഥയാത്രയാണ്. ശരീരത്തിനും മനസ്സിനും ബുദ്ധിക്കും അപ്പുറത്തേയ്ക്കുളള യാത്ര. ധ്യാനത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുന്നു. അന്തര്‍മുഖമാക്കുന്നു. പ്രപഞ്ചത്തിന്റെ കാരണവും അധിഷ്ഠാനവുമായ ആത്മാവില്‍ ലയിച്ചിരിക്കുന്നു. അങ്ങനെ ഉളളിലുളള അനന്തമായ ശക്തികളെല്ലാം മനുഷ്യന് സ്വാധീനമായിത്തീരുന്നു. ഉളളില്‍ അന്തര്‍ലീനമായിരിക്കുന്ന ദിവ്യത്വത്തെ ആവിഷ്ക്കരിക്കാന്‍ സാധിക്കുന്നു യോഗനിഷ്ഠന്. ജീവിതവിജയം കൈവരിക്കുന്നു. അത്യുത്തമമായ, അതിശ്രേഷ്ഠമായ മാനങ്ങള്‍ ഉളളവനായി മാറുന്നു. ഇതാണ് യോഗശാസ്ത്രത്തിന്റെയും ധ്യാനത്തിന്റെയും മഹത്വം.
പ്രാര്‍ത്ഥന എല്ലാ രാജ്യങ്ങളിലുമുണ്ട്. പ്രാര്‍ത്ഥനയില്‍ ദൈവം മനുഷ്യനു പുറത്താണ്. ആകാശത്തെവിടെയോ ഉണ്ട്. പലതുംവേണം എന്നുപറഞ്ഞു ഒരു വലിയ പട്ടികതന്നെ ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു. ധ്യാനത്തിന്റെ രീതി വേറെയാണ്. എണ്ണ ഒരു പാത്രത്തില്‍ നിന്ന് വേറൊരു പാത്രത്തിലേയ്ക്ക് ഒഴിക്കുമ്പോള്‍ അത് ഇടതടവില്ലാതെയൊഴുകുന്നു. ധ്യാനത്തിലും ഇതുതന്നെ സംഭവിക്കുന്നു. ബോധം ആത്മചൈതന്യത്തിലേക്ക് പ്രവഹിക്കുന്നു, തുടര്‍ച്ചയായി, ഇടതടവില്ലാതെ. കാറ്റുളള സ്ഥത്ത് ദീപനാളം ഉലഞ്ഞാടുന്നു. കാറ്റില്ലാത്ത ഒരിടത്ത് ദീപനാളം ഇളകുന്നില്ല. ധ്യാനത്തില്‍ ലയിച്ചിരിക്കുന്ന യോഗിയുടെ മനസ്സും ഇതുപോലെയാണ്. ഇളകാതെ സ്ഥിരമായിരിക്കുന്നു. ധ്യാനത്തില്‍ ലയിച്ചിരിക്കുന്ന യോഗി സ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നു. അതായിത്തീരുകയും ചെയ്യുന്നു.
പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ പുറംലോകത്ത് അന്വേഷിച്ച് നടക്കുന്ന മനുഷ്യന്, തന്റെ ഉളളിലുളള ദൈവത്തെ കണ്ടെത്തണമെങ്കില്‍ അത് ധ്യാനത്തിലൂടെ വളരെ എളുപ്പമാകുന്നു.നമ്മുടെ ഉളളില്‍ സദാസന്നിഹിതമായ ദൈവീകതയെ പ്രകടമാക്കാനുളള വഴിയാണ് യോഗ പറഞ്ഞുതരുന്നത്. ഓരോ മനുഷ്യനും തന്റെ ഉളളിലുളള അനന്തമായ ശക്തികളേയും, കഴിവുകളേയും, സാധ്യതകളേയും പുറത്തുകൊണ്ടുവരാന്‍ യോഗശാസ്ത്രം സഹായിക്കുന്നു. ദൈവം വളരെ അകലെയാണെങ്കില്‍ ഈശ്വരസാക്ഷാത്കാരം കഠിനമാണ്. ഈശ്വരന് അന്തരാത്മാവാണ്. അതുകൊണ്ട്, ഇപ്പോള്‍, ഇവിടെത്തന്നെ, നിത്യജീവിതത്തിന്റെ സമ്മര്ദ്ദങ്ങള്ക്കിടയില്ത്തന്നെ, ഈശ്വരസാക്ഷാത്കാരം സാധിക്കും എന്നാണ് യോഗശാസ്ത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
യോഗനിഷ്ഠനാകുമ്പോള് ബാഹ്യജീവിതവും ശോഭനമാവുന്നു, ആനന്ദകരമാവുന്നു.
സമചിത്തതയാണ് യോഗം എന്നു ഗീത പറയുന്നു.സമബുദ്ധിയുളളവന് വിശിഷ്ടനാകുന്നു, എന്ന് ഗീത തന്നെ സമ്മതിക്കുന്നു. എന്തുകൊണ്ട് വിശിഷ്ടനാകുന്നു? സമനിലയിലുളള മനസ്സ്, ശബ്ദകോലാഹലം ഇല്ലാതെ, നിശ്ശബ്ദമാകുന്നു. ഇങ്ങനെയുളള മനസ്സ് ശാന്തമാകുന്നു. ശാന്തമായ മനസ്സ് ഒരു നിധിയാണെന്ന് യോഗവാസിഷ്ഠം ആണയിടുന്നു. ശാന്തമായ മനസ്സ് ഏറ്റവും ശക്തമായ മനസ്സ് എന്നാണ് വിവേകാനന്ദവചനം. ഇതുകൊണ്ടാണ്, യോഗത്തിനായി ജീവിതം അര്‍പ്പിക്കാന്‍ ഗീത ആഹ്വാനം ചെയ്യുന്നത്. യോഗം കാര്യക്ഷമതയാണ്, കര്‍മ്മകുശലതയാണ് എന്നും ഭഗവദ്ഗീത കൂട്ടിച്ചേര്‍ക്കുന്നു.
യോഗസ്ഥനായി കര്‍മ്മം ചെയ്താല്‍, ഏത് കര്‍മ്മവും മഹത്കര്‍മ്മമായി ഉയരുന്നു. യോഗാനുഷ്ഠാനം ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രണത്തിലാക്കുന്നു. ശസ്ത്രക്രിയക്കു ഉപയോഗിക്കുന്ന കത്തിപോലെ കൂര്മ്മതയുളളതാകുന്നു ബുദ്ധി. സാക്ഷാല്‍ ശിവന്റെ ശൂലംപോലെ, തുളച്ചുകയറുന്ന ബുദ്ധിയുടെ ഉടമയാകുന്നു, യോഗയുക്തന്‍. മാത്രമല്ല, ബുദ്ധി രചനാത്മകവും ഭാവാത്മകവും ക്രിയാത്മകവും ആകുന്നു. ഏത് സംരംഭത്തിലും ഉല്‍പ്പാദനപരമായ കാര്യക്ഷമതയുണ്ടാകുന്നു. മനസ്സിന്റെ മഹാരാജവാകുന്നു, വികാരങ്ങളുടെ അധിപതിയാകുന്നു മനുഷ്യന്. ദുഃഖങ്ങളുടെ ഒരു പടയോട്ടം തന്നെയുണ്ടായാലും അചഞ്ചലനായിരിക്കുന്നു യോഗനിഷ്ഠന്. ആധുനിക ശാസ്ത്രം പറയുന്ന വൈകാരിക ബുദ്ധി കൂടുന്നു യോഗിക്ക്. വൈകാരികമായ ശക്തിയും പക്വതയും ഉണ്ടാകുന്നു.
ഇന്ന് മാനസികമായ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കൂടിക്കൂടിവരുന്നു. കാരണം, നമ്മുടെ ജീവിതശൈലിയാണ്. അതിനാല്‍ മാനസികമായ പിരിമുറുക്കം അപകടം ഉണ്ടാക്കുന്ന രീതിയില്‍ ഏറിവരുന്നു. ഫലമോ, ജീവിതശൈലീരോഗങ്ങള്‍ അഥവാ മാനസികസമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍. ഇവയില്‍നിന്ന് രക്ഷപ്പെടാനുളള എളുപ്പവഴി യോഗാനുഷ്ഠാനം ഒന്ന് മാത്രമാണ്. യോഗാനുഷ്ഠാനം, ജീവിതശൈലിയാകണം. അപ്പോള്‍ ആധുനികജീവിതശൈലീരോഗങ്ങള് അടുത്ത് വരില്ല.
പതഞ്ജലി മഹര്‍ഷി കുടുംബബന്ധങ്ങളും, മനുഷ്യബന്ധങ്ങളും മെച്ചപ്പെടുത്താനുളള വഴി കാണിച്ചുതരുന്നു. ”എല്ലാവരോടും മൈത്രിഭാവത്തോടെ വര്‍ത്തിക്കുക, ദുഃഖിതരില്‍ കരുണയുണ്ടായിരിക്കുക, മറ്റുളളവര്‍ സന്തോഷിക്കുമ്പോള്‍ നാമും സന്തോഷിക്കുക, ദുഷ്ടജനങ്ങളില്‍ ഉദാസീനരുമായിരിക്കുക.” വൈകാരികക്ഷമത ഉയരാനുളള വഴി ഇതുതന്നെയെന്ന് ആധുനികശാസ്ത്രവും ഉപദേശിക്കുന്നു. അനേകായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മഹര്‍ഷി പോയ അതേ പാതയില്‍ക്കൂടിയാണ് ആധുനികശാസ്ത്രവും സഞ്ചരിക്കുന്നത്.
യോഗശാസ്ത്രത്തിലെ ആശയത്തിന് സമാനമായ ആശയം ഗീതയിലും കാണാം.
യോഗാനുഷ്ഠാനം മനസ്സിനെ നിയന്ത്രിക്കാനുളള ശക്തിയുണ്ടാക്കിത്തരുന്നു. കഷ്ടപ്പാടുകള്‍ ഇല്ലാതാക്കുന്നു. യോഗശാസ്ത്രം മനുഷ്യന്റെ വികാസത്തെ ത്വരിതപ്പെടുത്തുന്നു. ഈ ശാസ്ത്രത്തിന്റെ പ്രയോജനം സംസിദ്ധപുരുഷനെ ആവിഷ്കരിക്കുകയാണ്.
യോഗാനുഷ്ഠാനം ഇല്ലെങ്കില്‍ എന്താണ് കുഴപ്പം? അതിമാനുഷനാകേണ്ടവന് അല്പനാകുന്നു. ആലിലപോലെ ഭയന്നു വിറയ്ക്കുന്ന എലിയെ പായുന്ന പുലിയാക്കുന്നു യോഗാശാസ്ത്രം. അല്പപ്രാണികളെ സിംഹങ്ങളാക്കുന്നു. നമ്മുടെ വിധിയുടെ വിധാതാവ് നാം തന്നെയെന്ന് നമ്മെ ഉത്തേജിപ്പിക്കുന്നു, ഉദ്ദീപിപ്പിക്കുന്നു, ഉജ്ജീവിപ്പിക്കുന്നു യോഗശാസ്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: