അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്ന ജൂണ്‍ 21ന് 190 രാജ്യങ്ങളിലെ 250 നഗരങ്ങളില്‍ യോഗാപരിപാടികള്‍ നടക്കുമെന്ന് യോഗയുടെ ചുമതലയുള്ള ആയുഷ് മന്ത്രി ശ്രീപാദ് യശോ നായിക് ‘ജന്മഭൂമി’ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോളതലത്തില്‍ ഭാരത സംസ്ക്കാരത്തിന്റെ സംഭാവനകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും യോഗയ്ക്ക് ലഭിക്കുന്ന സ്വീകരണം ഇത് തെളിയിക്കുന്നെന്നും ശ്രീപാദ് നായിക് പറഞ്ഞു. നമ്മുടെ രാഷ്ട്രത്തിന്റെ പൈതൃകം ലോകത്തിനുമുന്നില്‍ കാണിക്കാനുള്ള അവസരമായി യോഗാദിനാചരണം മാറ്റണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്, മന്ത്രി പറഞ്ഞു.
എന്തുകൊണ്ട് യോഗ ആഗോളതലത്തിലേക്ക്?
യോഗാദിനാചരണം ആഗോളതലത്തിലേക്ക് എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണമാണ്.ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് യോഗയുടെ പ്രാധാന്യത്തെപ്പറ്റിയും അന്താരാഷ്ട്ര തലത്തില്‍ യോഗാദിനാചരണം ആവശ്യമാണെന്നും നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത്. ഐക്യരാഷ്ട്രസഭ ഇതംഗീകരിക്കുകയും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.നിരവധിയായ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് മനസ്സ് കലുഷിതമായ ലോകജനതയ്ക്ക് യോഗ പ്രയോജനകരമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്.
പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നല്ലോ?
അതേ,യോഗാദിനാചരണ പരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്.എന്നാല്‍ എല്ലാവരും യോഗയുടെ നന്മയെ അംഗീകരിക്കുന്നു. ഇതു യോഗയാണെന്നും മതപരമായ യാതൊന്നും ഇതിലില്ലെന്നും കരുതിയാല്‍ പ്രശ്നങ്ങളുണ്ടാകുന്നില്ല. യോഗ എന്നത് നമുക്ക് അഭിമാനിക്കാനുള്ള കാര്യം എന്നതുമാത്രമാണ്. യോഗ ജനങ്ങളെ ഏകീകരിക്കുന്നു. അവരില്‍ ആരോഗ്യം നിറയ്ക്കുന്നു. അത്രമാത്രം.
സൂര്യനമസ്ക്കാര വിവാദത്തെപ്പറ്റി?
ആയിരത്തിലധികം യോഗാസനങ്ങളുണ്ടെന്നാണ് യോഗാചാര്യന്മാര് പറയുന്നത്.അതിലുള്‍പ്പെടുന്നതാണ് സൂര്യനമസ്ക്കാരം. വിവാദമുണ്ടാക്കേണ്ട യാതൊന്നും സൂര്യനമസ്ക്കാരം ചെയ്യുന്നതിലില്ല. എന്നാല്‍ സൂര്യനമസ്ക്കാരം മതവികാരത്തിനെതിരാണെന്ന മുസ്ലിംപേഴ്സണല്‍ ലോബോര്‍ഡിന്റെ പ്രസ്താവനയെ തുടര്‍ന്ന് യോഗാപരിപാടികളില്‍ നിന്നും സൂര്യനമസ്ക്കാരം ഒഴിവാക്കിയിട്ടുണ്ട്. മതപരമല്ല സൂര്യനമസ്ക്കാരം. വിവാദങ്ങളൊഴിവാക്കുന്നതിനായാണ് സൂര്യനമസ്ക്കാരം പരിപാടികളില്‍നിന്നും മാറ്റിയത്. മാത്രവുമല്ല, യോഗാദിനാചരണം പോലുള്ള പൊതുപരിപാടികളില്‍ സൂര്യനമസ്ക്കാരം വളരെ വേഗത്തില്‍ ചെയ്യാനുമാവില്ല.യോഗാദിനാചരണ പരിപാടി അനായാസകരമായി നടത്തുന്നതിനാണ് ആയുഷ് വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ശ്ലോകങ്ങളും ഒഴിവാക്കേണ്ടിവന്നു. നിലവിലെ രീതിയില്‍ നിന്നുള്ള മാറ്റങ്ങളാണോ ഇതെല്ലാം?
യോഗ ചെയ്യുന്നതിന് ശ്ലോകങ്ങള്‍ നിര്‍ബന്ധമല്ല.ശ്ലോകങ്ങള്‍ എന്നത് പ്രാര്‍ത്ഥന മാത്രമാണ്. യോഗയ്ക്ക് അതു നിര്‍ബന്ധമല്ല. ഓം എന്നതുച്ചരിക്കാന് പ്രയാസമുള്ളവര്‍ക്ക് അവരവരുടെ ദൈവങ്ങളെ വിളിച്ചുകൊണ്ടോ മനസ്സില്‍ സ്മരിച്ചുകൊണ്ടോ യോഗാസനങ്ങള്‍ ചെയ്യാം. രാജ്യത്തെ മുസ്ലിംകളോട് പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഓം എന്നതിന് പകരം അള്ളാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കാമെന്ന എന്റെ നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ട്. എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്യേശമില്ല. യോഗയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്.
രാജ്പഥിലെ പരിപാടിയെപ്പറ്റി പറയാമോ?
ദല്‍ഹിയിലെ രാജ്പഥില്‍ 21ന് രാവിലെ 6.40 ന് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, എം.പിമാര്‍, വിദേശരാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, വിദേശികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എന്‍സിസി കേഡറ്റുകള്‍, സിആര്‍പിഎഫ്, വിവിധ യോഗാ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളടക്കം 35,000 ത്തില്‍ അധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.ഒരേ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടായ്മ എന്ന നിലയ്ക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം ഗിന്നസ്സ് ലോക റിക്കാര്‍ഡിനായി അപേക്ഷിച്ചിട്ടുമുണ്ട്.
രാജ്യമാസകലം പതിനായിരത്തിലധികം സ്ഥലങ്ങളിലാണ് ജൂണ്‍ 21ന് യോഗാപരിപാടികള്‍ നടക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ നടക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടിയില്‍ 30,000ത്തിലധികം പേര് പങ്കെടുക്കും. ഭാരതത്തിന്റെ യോഗ എല്ലാവര്ക്കും അഭിമാനം സമ്മാനിച്ചുകൊണ്ട് അങ്ങനെ ലോകത്തിന്റെ മുഴുവനായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: