കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലായി സത്യഗ്രഹ സമരത്തില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രവര്‍ത്തകരുടെ ആവേശകരമായ പങ്കാളിത്തം മൂലം ഇത് അയ്യായിരത്തോളമെത്തി. പത്ത്, പന്ത്രണ്ട് പേരടങ്ങുന്ന ബാച്ചുകളാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഈ സംഖ്യ പലപ്പോഴും ഇരുപതിന് അടുത്ത് എത്തിയിരുന്നു. ചില കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരുടെ എണ്ണക്കൂടുതല്‍ നിമിത്തം ഒരു ബാച്ചിനെ രണ്ടായി വിഭജിച്ച് രണ്ട് ദിവസങ്ങളിലായി സമരം സംഘടിപ്പിച്ച സാഹചര്യവും ഉണ്ടായി.
1975 നവംബര്‍ 14 ന് കണ്ണൂര്‍ മുനീശ്വര കോവിലിന് സമീപം വി. കെ. ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹസമരം ശ്രദ്ധേയമായിരുന്നു. ഗോപാലന് അടക്കം 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അതില്‍ എട്ടുപേര്‍ സ്ത്രീകളായിരുന്നു. കണ്ണൂര്‍ താഴത്തെപ്പുരയില് മാധവി പോരാട്ടത്തിന് എത്തിയത് കയ്യില്‍ ഒരുവയസുള്ള മകള്‍ ചന്ദ്രിയുകമായായിരുന്നു. പാലിയോട്ട്ചാലില്നിന്നുള്ള മറ്റൊരു മാധവിയും ഒന്നര വയസുള്ള മകന് അര്ജുനനെയും കൊണ്ടാണ് സത്യഗ്രഹത്തിന് എത്തിയത്.
സമരദിവസം രാവിലെ കൈക്കുഞ്ഞുങ്ങളുമായി പറശ്ശിനിക്കടവ് അമ്പലത്തിന് മുന്നില്‍ എത്തിയ സമരക്കാര്‍ കുളിച്ചുതൊഴുതു. തുടര്‍ന്ന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. പിഞ്ചുകുട്ടികള്‍ ഉണ്ടെന്ന പരിഗണന പോലും നല്‍കാതെയായിരുന്നു പോലീസിന്റെ ആക്രമണം.
സമരം ചെയ്യുന്നവരുടെ ഇടയിലേക്ക് അന്നത്തെ എസ്ഐ പുലിക്കോടന് നാരായണന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ചു. കണ്ടുനില്ക്കുന്നവര് പോലും കരഞ്ഞുപോയ സംഭവമായിരുന്നു അത്. സമരക്കാരെ കൂട്ടത്തോടെ ഇന്നത്തെ സ്റ്റേഡിയം കോര്‍ണറിലെ തുറസായ സ്ഥലത്ത് പൊരിവെയിലില്‍ കൊണ്ടിട്ട് പോലീസുകാര്‍ ചുറ്റും വളഞ്ഞുനിന്ന് തല്ലിച്ചതക്കുകയായിരുന്നു.
പുലിക്കോടന്റെ കയ്യിലെ ലാത്തി ഒടിഞ്ഞപ്പോള്‍ മറ്റൊരു പോലീസുകാരന്റെ ലാത്തി പിടിച്ചുവാങ്ങി മര്‍ദ്ദനം തുടര്‍ന്നു. ഇവരെ പിന്നീട് ചന്തേര സ്റ്റേഷനിലും പയ്യന്നൂര്‍ സ്റ്റേഷനിലും കണ്ണൂര്‍ സ്റ്റേഷനിലും കൊണ്ടുപോയി മര്‍ദ്ദിച്ചു. മൂന്നുമാസത്തോളം ഈ പിഞ്ചുകുട്ടികളെയും സമരക്കാരോടൊപ്പം ജയിലില്‍ അടക്കുകയും ചെയ്തു. അന്നത്തെ ചന്ദ്രികക്ക് ഇന്ന് രണ്ട് മക്കളുണ്ട്. അന്ന് സമരരംഗത്തുണ്ടായിരുന്ന പലരും ഇന്ന് ജീവനോടെയില്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം കോഴിക്കോട് നടക്കുന്ന ആദ്യ അറസ്റ്റ് യു. ദത്താത്രേയ റാവുവിന്റെതായിരുന്നു. ജനസംഘം സംസ്ഥാന ഉപാധ്യക്ഷന്‍, കോഴിക്കോട്ടുനിന്ന് സായാഹ്നപത്രമായി ഇറങ്ങിയിരുന്ന ‘ജന്മഭൂമി’യുടെ മുദ്രകനും പ്രസാധകനും, മാതൃകാപ്രചരണാലയത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ അന്ന് അദ്ദേഹം വഹിച്ചിരുന്നു.
മൂന്നിന് പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട് മൂന്നാംഗേറ്റിന് അടുത്തുള്ള വീട്ടില്‍ നിന്നാണ് റാവുവിനെ അറസ്റ്റ് ചെയ്തത്. എസ്പി ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം അദ്ദേഹത്തിന്റെ വീട് വളയുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് എണീറ്റ് വാതില്‍ തുറന്ന ദത്താത്രേയ റാവുവിനെ കൈകള്‍ പിന്നില്‍കെട്ടി കണ്ണുകള്‍ മൂടിക്കെട്ടി കൊടുംകുറ്റവാളിയെപ്പോലെയാണ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത്.
മാനാഞ്ചിറക്ക് അടുത്തുള്ള എസ്പി ഓഫീസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെവെച്ച് മര്‍ദ്ദനം ആരംഭിച്ചു. കെ. ജി. മാരാര്‍ എവിടെ, ഒ. രാജഗോപാല്‍ എവിടെ എന്നായിരുന്നു ലക്ഷ്മണയുടെ ചോദ്യങ്ങള്‍. മണിക്കുറുകള്‍ നീണ്ടുനിന്നു ആ മര്‍ദ്ദനം. ബോധം തെളിയുമ്പോള്‍ ഇന്നത്തെ മെഡിക്കല്‍ കോളേജ് പോലീസ്സ്റ്റേഷനിലെ ലോക്കപ്പ്മുറിയിലാണ് റാവു. അന്ന് അതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. സിമന്റിട്ട തറയില്‍ വെള്ളം നിറച്ചിരുന്നു. അതിലാണ് ബോധമില്ലാത്ത റാവുവിനെ കിടത്തിയിരുന്നത്.
കൈകാലുകള്‍ അനക്കാനോ ശബ്ദം ഉണ്ടാക്കാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. അടുത്ത മുറിയില്‍ ജനസംഘം കോഴിക്കോട് ഓഫീസ് സെക്രട്ടറിയായിരുന്ന നളരാജനും കേസരിയില്‍ ജോലിചെയ്തിരുന്ന രാജശേഖരനും ഉണ്ടായിരുന്നു. അഞ്ചാം തീയതി വൈകുന്നേരം ഇവിടെ നിന്ന് കണ്ണുകെട്ടി വീണ്ടും പുറത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്തേക്കായിരുന്നു ആ യാത്ര. അറസ്റ്റിലായി മൂന്ന് ദിവസം കഴിഞ്ഞ് ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയശേഷമാണ് പോലീസ് അദ്ദേഹത്തിന് ആദ്യമായി ഭക്ഷണം നല്‍കിയത്. ജയില്‍ ഡോക്ടര്‍ വന്ന് കാലില്‍ മരുന്ന് പുരട്ടുകയും കഴിക്കാന്‍ ഗുളികകള്‍ നല്‍കുകയും ചെയ്തു. മൂന്നു മാസത്തിനുശേഷമാണ് ദത്താത്രേയറാവുവിന് എഴുന്നേറ്റ് നടക്കാനായത്. 77 ജനുവരി ഒടുവിലാണ് പിന്നീട് അദ്ദേഹത്തിന് പുറത്തിറങ്ങാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: