സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ നാളെ നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന ജമൈക്കയുമായും ഉറുഗ്വെ പരാഗ്വെയുമായും ഏറ്റുമുട്ടും. മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് സിയില്‍ രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള അര്ജന്റീനക്കും പരാഗ്വെക്കും നാല് പോയിന്റുകളാണുള്ളത്. മൂന്നാമതുള്ള നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെക്ക് മൂന്ന് പോയിന്റും.
അര്‍ജന്റീന ആദ്യ കളിയില്‍ പരാഗ്വെയോട് 2-2ന്സമനില വഴങ്ങിയപ്പോള്‍ രണ്ടാം കളിയില്‍ ഉറുഗ്വെയെ 1-0ന് കീഴടക്കി. പരാഗെ്വ രണ്ടാം കളിയില്‍ ജമൈക്കയെ 1-0നും പരാജയപ്പെടുത്തി. ഉറുഗ്വെ ആദ്യ കളിയില്‍ ജമൈക്കയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. ജമൈക്ക ഏറെക്കുറെ പുറത്താകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ലോക ഫുട്ബോളിലെ സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന കഴിഞ്ഞ രണ്ട് കളികളിലും പേരിനൊത്ത പ്രകടനമല്ല പുറത്തെടുത്തത്. രണ്ട് ഗോള്‍ നേടിയ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയാണ് മികച്ച ഫോമിലുള്ള താരം. പ്ലേ മേക്കര്‍ എയ്ഞ്ചല്‍ ഡി മരിയ അദ്ധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും മറ്റു സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കാത്തത് അര്‍ജന്റീനയുടെ നീക്കങ്ങളില്‍ നിഴലിക്കുന്നുണ്ട്.
അതേസമയം ഒരു വിജയമെങ്കിലും നേടുക എന്നതായിരിക്കും ആദ്യമായി കോപ്പ അമേരിക്കയിലേക്ക് വിരുന്നുകാരായി എത്തിയ ജമൈക്കയുടെ ലക്ഷ്യം. ഉറുഗ്വെക്കെതിരെയും പരാഗ്വെക്കെതിരെയും ഓരോ ഗോളിന് പരാജയപ്പെട്ടെങ്കിലും അവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അര്‍ജന്റീനയെ സമനിലയില്‍ കുടുക്കിയാല്‍ പോലും അത് ജമൈക്കന്‍ ഫുട്ബോളിന്റെ വിജയമാവും.
കഴിഞ്ഞ മത്സരത്തിലെ പ്രകടനം നല്കുന്ന ആത്മവിശ്വാസത്തിലാണ് പരാഗ്വെ നാളെ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെക്കെതിരെ ഇറങ്ങുന്നത്. സൂപ്പര്‍താരം ലൂയി സുവാരസിന്റെ അഭാവം ഉറുഗ്വെ മുന്നേറ്റനിരയില്‍ നിഴലിച്ചുനില്‍ക്കുന്നുണ്ട്. മധ്യനിരയില്‍ ഡീഗോ റോലാനും ക്രിസ്റ്റിയന്‍ റോഡ്രിഗസും അദ്ധ്വാനിച്ച് കളിച്ച് നിരവധി അവസരങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും അത് മുതലാക്കാന്‍ കഴിയാത്തതാണ് അവരെ കുഴക്കുന്നത്. എന്നാല്‍ പ്രതിരോധം മികച്ചതാണ്.
ക്യാപ്റ്റന്‍ ഡീഗോ ഗോഡിനും മാക്സി പെരേരയും ജോസ് ഗിമെനസും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം പരാഗ്വെ റോക്കി സാന്റാ ക്രൂസിന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: