ചാലക്കുടി/കോട്ടയം: മേലൂര്‍ മരിയപാലന സൊസൈറ്റിയിലെ അന്തേവാസി ശ്രീജിത്തിനെ (ആന്റോ) വാര്ഡന് മര്‍ദിച്ച സംഭവത്തില്‍ മൊഴിയെടുക്കാന്‍ ചെന്ന കൊരട്ടി എസ്ഐ പി.ഒ. വര്‍ഗീസ് കുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ചാലക്കുടി ഡിവൈഎസ്പിയോട് മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാന് വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. വാര്ഡന് ജസ്റ്റിനാണ് കുട്ടിയെ മര്‍ദിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാന്‍ ബുധനാഴ്ചയാണ് എസ്ഐയും, പോലീസുകാരനും കൂടി എത്തിയത്. ഇവര്‍ കുട്ടിയുടെ അമ്മ മേരിയോട് വളരെ മോശമായി പെരുമാറുകയും, വൃത്തികെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മേരി കുഴഞ്ഞുവീണു. വനിതാ കമ്മീഷനില്‍ മേരി നല്കിയ പരാതിയെത്തുടര്‍ന്നാണ് കമ്മീഷന് അംഗം പ്രമീള ദേവിയും, ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ ആരതിയും മെഡിക്കല്‍ കോളജിലെ ന്യൂറോസര്‍ജറി വാര്‍ഡില്‍ ആന്റോയുടേയും മാതാവ് മേരിയുടേയും മറ്റു രണ്ട് കുട്ടികളുടേയും മൊഴിയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടത്.
ആരോപണവിധേയമായ അനാഥാലയം സന്ദര്‍ശിച്ച് ഇവിടെയുള്ള കുട്ടികളോടും അവിടെ നിന്നു പോയ കുട്ടികളോടും അനാഥാലയത്തില്‍ നടക്കുന്ന പീഡനം സംബന്ധിച്ച് ചോദിച്ചറിയാനും രജിസ്റ്റര്‍ പരിശോധിക്കുവാനും വനിത കമ്മീഷന് ഡിവൈഎസ്പിയോട് നിര്‍ദേശിച്ചു. സ്ഥിരമായി എആര്‍ ക്യാമ്പില്‍ നിന്നുള്ള ഒരു പോലീസുകാരനെ സിവില്‍ ഡ്രസില്‍ അനാഥാലയത്തില്‍ ഡ്യൂട്ടിക്കിടാനും നിര്‍ദേശിച്ചു. പ്രദേശത്തെ രാഷ്ട്രീയ സന്നദ്ധ സംഘടനകളെ വിളിച്ചു ചേര്‍ത്ത് ജനകീയ സമിതി രൂപീകരിക്കാനും ഈ സമിതി ആഴ്ചയില്‍ ഒരിക്കല്‍ അനാഥാലയം സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം വിലയിരുത്താനും നിര്‍ദേശിച്ചു.
കുട്ടിയുടെ ദേഹത്ത് ഒരു വര്‍ഷത്തിലധികം പഴക്കമുള്ള മുറിവും മറ്റും മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തലയുടെ സിടി സ്കാന്‍ എടുത്താല്‍ മാത്രമെ തലയിലെ കൂടുതല്‍ പരിക്കുകളെക്കുറിച്ച് അറിയാന്‍ കഴിയു.. ഇതിനിടയില്‍ കേസ് അട്ടിമറിക്കാന്‍ മരിയപാലന സൊസൈറ്റി ശ്രമിക്കുകയാണെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: