പെരിന്തല്‍മണ്ണ: സോളാര്‍ േകസില്‍ ആരും തന്നെ സഹായിച്ചിട്ടില്ലെന്ന് സരിത എസ്. നായര്‍. പലരും സഹായവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും വേണ്ട സമയത്ത് ഒന്നും ലഭിച്ചില്ല. സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ ഡോക്ടര്‍ മുബാറക്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസില്‍ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു സരിത.
ഒന്‍പതു മാസം താന്‍ ജയിലില്‍ കിടന്നു. അന്ന് ആരും സഹായിക്കാന്‍ ഉണ്ടായില്ല. ജയിലില്‍ ആയിരുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ജാമ്യം നേടി. കൃത്യമായ മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ടെന്നും രണ്ടുദിവസത്തിനകം കോടതിയില്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.
താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ആരും തനിക്ക് പണം നല്‍കിയിട്ടില്ല. സാമ്പത്തികമായി സഹായിക്കുമെന്ന് പറഞ്ഞവര്‍ അത് നല്‍കിയില്ല. അവര്‍ ആരൊക്കെ എന്നുളളത് പിന്നീട് പറയാമെന്നും സരിത.
കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്, മണിമോന്‍ എന്നിവര്‍ ഇന്നലെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് കേസ് ജൂലൈ മൂന്നിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: