ബെറാംപൂര്‍ (പശ്ചിമബംഗാള്‍): ജനങ്ങളെ ദുരിതക്കയത്തിലാക്കിയ ഇന്ധന വിലവര്‍ധന പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കുത്തനെ കൂട്ടിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഭാഗികമായി കുറച്ചേക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ധനം നിയന്ത്രിത നിരക്കുകളില്‍ വില്‍ക്കുന്നതിനായി എണ്ണക്കമ്പനികള്‍ക്ക് വന്‍ സബ്സിഡികള്നല്കിവരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കാന്‍ പറ്റില്ലെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ബജറ്റ് സമയത്തെക്കാള്‍ പലമടങ്ങ് ഇരട്ടി വിലക്കാണ് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്. വിദേശ എണ്ണക്കമ്പനികളും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിലക്കയറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തെ മാത്രം ആശ്രയിച്ച് നിലനില്‍ക്കാനാവില്ലെന്നും സ്വന്തം നിലക്കുള്ള വിഭവസമാഹരണം വര്‍ധിപ്പിച്ച് സ്ഥിതിഗതികള്‍ നേരിടണമെന്നും ഇവിടെ സംഘടിപ്പിച്ച കോണ്‍ഗ്രസ് സെമിനാറില്‍ മുഖര്‍ജി പറഞ്ഞു. 34 വര്‍ഷം നീണ്ട ഭരണത്തിനിടയില്‍ സ്വന്തം നിലയിലുള്ള വരുമാനസ്രോതസുകള്‍ കണ്ടെത്താന്‍ പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന്റെ ഫലമായി ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വില ഉയരുമ്പോള്‍ ബന്ദ് നടത്തുന്നത് പരിഹാരമല്ലെന്ന് ഇടതുപാര്‍ട്ടികളോട് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും മുഖര്‍ജി പറഞ്ഞു.
അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തണം. ശക്തമായ പൊതുവിതരണ സംവിധാനം 40 കോടിയോളം ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കുകയും വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായകരവുമാണ്. ചണകര്ഷകരില്നിന്ന് ജ്യോൂട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യ ചണം വാങ്ങാന്‍ തയ്യാറാകാത്തത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ദല്‍ഹിയില്‍ തിരിച്ചെത്തിയശേഷം ഇക്കാര്യം പരിശോധിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: