കൊച്ചി: മകള്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. അവള് വിളിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വീട്ടിലെ ലാന്റ് ഫോണ്‍ പത്ത് വര്‍ഷത്തോളം അവര്‍ കരുതിവെച്ചത്. എന്നാല്‍ മകള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം വേദനയോടെയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് ഈ മാതാപിതാക്കള്‍. ഗള്‍ഫില്‍ വെച്ച് കാണാതായ സ്മിതയുടെ തിരോധാനം വഴിത്തിരിവിലെത്തുമ്പോള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ മകളുടെ ഓര്‍മ്മകള്‍ പടര്‍ത്തുന്ന വേദനയിലാണ് മാതാപിതാക്കളായ ജോര്‍ജും ഫാന്‍സിയും.
”കാണാതാകുന്നതിന് തലേദിവസം വൈകിട്ട് അവള് വിളിച്ചിരുന്നു. അമ്മ പുറത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. പിന്നീട് ഒരു വിവരവും ഉണ്ടായില്ല. ഭര്‍ത്താവായിരുന്ന ആന്റണി ഒരിക്കല്‍പ്പോലും ഞങ്ങളെ വിളിച്ചിട്ടില്ല. മറ്റ് ബന്ധുക്കള്‍ പറഞ്ഞാണ് കാണാതായ വിവരം അറിയുന്നത്. അവന് എന്റെ മകളെ ഇല്ലാതാക്കുകയായിരുന്നു”. അടുത്തിടെ പിടിയിലായ ദേവയാനിക്ക് എല്ലാ സത്യങ്ങളും അറിയാമെന്നും ജോര്‍ജ് പറയുന്നു.
ഗള്‍ഫില്‍ പത്ത് വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. ഏതാനും മാസം മുന്‍പ് അവിടെയെത്തി ഡിഎന്‍എ പരിശോധന നടത്തി. അധികൃതര്‍ കാണിച്ച ഫോട്ടോ സ്മിതയുമായി സാമ്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പരിശോധനാ ഫലം പുറത്ത് വന്നിട്ടില്ലെങ്കിലും പ്രതീക്ഷ പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നു. മകള്‍ വിളിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതിനാല്‍ ലാന്റ് ഫോണ്‍ ഇപ്പോള്‍ വീട്ടിലില്ല.
”ബ്രോക്കര്‍ കൊണ്ടുവന്ന വിവാഹാലോചനയായിരുന്നു. ലീവ് കുറവായതിനാല്‍ ഒരു മാസത്തിനുള്ളില്‍ നടത്തണമെന്ന് ആന്റണി പറഞ്ഞു. 2005 മെയ് 16നായിരുന്നു വിവാഹം. 17 ദിവസത്തിന് ശേഷം ആന്റണി ഗള്‍ഫിലേക്ക് പോയി. എല്ലാ ദിവസവും വിളിക്കുമായിരുന്നു. എന്നിട്ടും കത്തെഴുതണമെന്ന് അവളെ നിര്‍ബന്ധിച്ചു. അവളുടെ കയ്യക്ഷരം പഠിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കത്തെഴുതി വെച്ച് വൈറ്റില സ്വദേശിയായ ഡോക്ടറുടെ കൂടെ സ്മിത ഒളിച്ചോടിയെന്നാണ് ആന്റണി പറഞ്ഞത്.
കത്തിലെ കയ്യക്ഷരം ആന്റണിയുടേതാണെന്ന് പരിശോധനയില്‍ വ്യക്തമായി. ആന്റണി പറഞ്ഞതനുസരിച്ച് ഗള്‍ഫിലേക്ക് പോകുമ്പോള്‍ മുഴുവന്‍ സ്വര്‍ണവും അവള് എടുത്തിരുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് അവന് എന്റെ മകളെ ഇല്ലാതാക്കിയത്. അന്ത്യകര്‍മ്മങ്ങള്‍ക്ക് പോലും അവളെ വിട്ടുതന്നില്ല. വേദനയോടെ സ്മിതയുടെ അമ്മ ഫാന്‍സി പറയുന്നു.
മാതാപിതാക്കളുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പരാതിയുമായി പോലിസ് സ്റ്റേഷന് കയറിയിറങ്ങിയെങ്കിലും ഗള്‍ഫില്‍ നടന്ന സംഭവമായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. തുടര്‍ന്ന് 2011ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സാബുവും സ്മിതയും വഴക്കിട്ടുവെന്നും കത്തിയുമായി നില്ക്കുന്ന ആന്റണിയെയും മുഖത്ത് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ സ്മിതയെയും കണ്ടെന്നും ആന്റണിയുടെ കാമുകി ദേവയാനി ക്രൈംബ്രാഞ്ചിന് നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് സത്യം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: