തലശ്ശേരി: ശ്രീനാരായണ ഗുരുദേവനാല് പ്രതിഷ്ഠിതമായ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് നേരെ നടന്നത് സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത അക്രമം. ക്ഷേത്രഭരണസമിതിയായ ശ്രീ ജ്ഞാനോദയയോഗം തെരഞ്ഞെടുപ്പ് 28 ന് നടക്കാനിരിക്കെയാണ് സംഭവം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട വെള്ളിയാഴ്ച സിപിഎം തലശ്ശേരി ഏരിയാ കമ്മറ്റി നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.
ജഗന്നാഥ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാമ നിര്‍ദ്ദേശ പത്രിക നല്കുന്ന സമയത്താണ് സിപിഎമ്മുകാര്‍ ഓഫീസിന് നേരെ അക്രമമാരംഭിച്ചത്. കുട്ടിമാക്കൂല്‍, ഉക്കണ്ടന്‍ പീടിക, കൊളശ്ശേരി, മൂഴിക്കര, കതിരൂര്‍, നങ്ങാറത്ത് പീടിക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അക്രമത്തില്‍ ഓഫീസിലെ കസേരകള്‍, മേശ, വാതിലുകള്‍ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.
ക്ഷേത്ര ഭരണസമിതി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള ഭരണസമിതിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും 600 ഓളം മെമ്പര്‍ഷിപ്പുകള്‍ ഇവര്‍ നേരത്തെ തന്നെ ചേര്‍ത്തിരുന്നു. പരമ്പരാഗത വോട്ടര്‍മാര്‍ മരിച്ചാല്‍ അവര്‍ നോമിനിയായി ചേര്‍ത്തവര്‍ക്ക് ക്ഷേത്രത്തിലെത്തി 255 രൂപ അടച്ചാല്‍ മെമ്പര്‍ഷിപ്പ് നല്‍കണമെന്ന നിയമം നിലനില്‍ക്കേയാണ് അത്തരക്കാരെ മാറ്റിനിര്‍ത്തി സിപിഎം നിര്‍ദ്ദേശിച്ചവര്‍ക്ക് പുതിയ മെമ്പര്‍ഷിപ്പ് നല്‍കിയത്.
ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചവര്‍ക്ക് പോലും മെമ്പര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്ത ക്ഷേത്രസംരക്ഷണ സമിതി പ്രവര്‍ത്തകരോട് വളരെ ധിക്കാരപരമായാണ് റിട്ടേണിങ്ങ് ഓഫീസര്‍ പെരുമാറിയത്. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ നടന്ന അക്രമത്തില്‍ ഇദ്ദേഹത്തിനുളള പങ്കും അന്വേഷണവിധേയമാവുമെന്നാണ് കരുതുന്നത്.
വടക്കേ മലബാറിലെ തന്നെ ചരിത്രപ്രസിദ്ധമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ സിപിഎം സംഘം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: