ശബരിമല: ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ഹരിവരാസനം പുരസ്കാരമാണെന്ന് പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം മന്ത്രി വി.എസ്.ശിവകുമാറില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ഭക്തര്‍ എതിരേറ്റത്.
മതസൗഹാര്‍ദം വിളിച്ചോതുന്ന അയ്യപ്പസന്നിധി ഏവര്‍ക്കും മാതൃകയാണ്. അതിനാലാണ് ഈ പുരസ്കാരം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. ദൈവം മനുഷ്യനും മനുഷ്യന് ദൈവവുമായി മാറുന്ന മറ്റൊരു ക്ഷേത്രവുമില്ല. ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ ആലപിച്ചു. എന്നാല്‍, അയ്യപ്പസന്നിധിയില്‍ ആദ്യമായാണ് എത്തുന്നത്. പുരസ്കാരം വാങ്ങാന്‍ വേണ്ടി എത്തിയാല്‍ മതിയെന്ന് ഭഗവാന് തീരുമാനിച്ചതായിരിക്കും.
മലയാളികള്‍ എന്നെ ഒരു സഹോദരനും മകനുമായാണ് കണ്ടത്. അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് കേരളം. പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയിലെല്ലാം കേരളം മുന്നിലാണ്. ഇവിടുത്തെ സ്ത്രീകളെപ്പോലെ പുരുഷന്മാരും സൗന്ദര്യവും ശബ്ദവുമുള്ളവരാണ്. എല്ലാവരും സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന താന്‍ സംഗീതജ്ഞനാകണമെന്ന് നിശ്ചയിച്ചത് ഈശ്വരനാണ്. സംഗീതമാണ് തന്റെ മാതൃഭാഷയെന്നും എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു. ദേവസ്വം സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ പ്രശസ്തിപത്രം വായിച്ചു.
മലയാളത്തിലുള്ള അയ്യപ്പഭക്തി ഗാനവും ശങ്കരാഭരണം എന്ന ചിത്രത്തിലെ പ്രശസ്തമായ ശങ്കരാ… എന്നു തുടങ്ങുന്ന ഗാനവും ഭക്തര്‍ക്കായി എസ്.പി ബാലസുബ്രഹ്മണ്യം ആലപിച്ചു. ചടങ്ങില്‍ രാജു ഏബ്രഹാം എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എംപി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ.കുമാരന്, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ്, സ്പെഷ്യല്‍ സെക്രട്ടറി കെ.സി.വിജയകുമാര്‍, ദേവസ്വം ചീഫ് എന്‍ജിനിയര്‍ മുരളീകൃഷ്ണന്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: