ജനകന് സമ്മാനിച്ച സ്ത്രീധന സമ്പത്തുമായി ദശരഥനും, പുത്രന്മാരും, പുത്രവധുക്കളും വസിഷ്ഠ മഹര്‍ഷിയും കൂടി പരിവാരസമേതം ഒരു ഘോഷയാത്രപോലെ അയോദ്ധ്യക്ക് പുറപ്പെട്ടു. വിദേഹരാജ്യം കടന്ന് ഭാര്ഗ്ഗവാശ്രമ പരിസരത്തെത്തിയപ്പോള്‍ ബ്രഹ്മ ക്ഷാത്രമായ ഒരു തേജഃപുഞ്ജം ആ ഘോഷയാത്രയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇതെന്തൊരാപത്താണെന്ന് പരിഭ്രമിച്ച ദശരഥാദികള്ക്ക് ആ കാന്തി പരിവേഷത്തിനകത്തുള്ള രൂപത്തെ ആദ്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സൂക്ഷിച്ചു നോക്കിയപ്പോള്‍ ജടാധാരിയും, രൗദ്രഭാവിയും, ക്ഷത്രിയകുലാന്തകനെന്ന് പേരു കേട്ടവനും തപസിയുമായ പരശുരാമനാണെന്ന് മനസ്സിലായി.
ബ്രാഹ്മണ്യ ശോഭയും, ക്ഷാത്ര തേജസ്സും തിങ്ങിജ്വലിക്കുന്ന സാക്ഷാല്‍ പരശുരാമനെ കണ്ടപ്പോള്‍ സൈന്യങ്ങള്‍ പരിഭ്രാന്തരായി. ദശരഥനും, വസിഷ്ഠനും ചേര്‍ന്ന് ആതിഥ്യമര്യാദ പുലര്‍ത്തണമെന്ന ചിന്തയോടെ ഭാര്‍ഗ്ഗവരാമന്റെ മുന്നില്‍ ചെന്ന് അര്‍ഘ്യപാദ്യാദികള്‍ നല്കി ആദരിച്ചു. അത് സ്വീകരിച്ചെങ്കിലും പൂര്‍ണ്ണ സന്തുഷ്ടി പ്രകടിപ്പിക്കാതെ അദ്ദേഹം ശാന്തനായി നിന്ന് ശ്രദ്ധാപൂര്‍വ്വം തന്നെത്തന്നെ നോക്കിനില്ക്കുന്ന ശ്രീരാമനുനേരെ പരശുരാമന് അടുത്തു. കൈകളില്‍ അമ്പ്, വില്ല്, തോളില്‍ പരശു, തലയില്‍ ജട, നെഞ്ചില്‍ പുലിത്തോല്, അരയില്‍ വല്ക്കലം, കണ്ണില്‍ കോപാഗ്നി, മുഖത്ത് രൗദ്രമുദ്ര. ഇങ്ങനെ വിലക്ഷണ രൂക്ഷമായ രൂപം എറ്റവുമടുത്തു വന്നിട്ടും രാമന് അക്ഷോഭ്യനായി നിന്നതേയുള്ളു. ആ നില കണ്ടപ്പോള്‍ പരശുരാമന്റെ കോപാഗ്നി ആളിക്കത്തി. വിവാഹം കഴിഞ്ഞതേയുള്ളൂ, നവ വധുക്കള്‍ ഭര്‍തൃ ഗൃഹത്തിലേക്കുള്ള വഴിയിലാണ് . എന്നെല്ലാം പറഞ്ഞ് ദശരഥന് കഴിയുന്നത്ര ഭാര്‍ഗ്ഗവരാമനെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന് പരിശ്രമിച്ചു. പക്ഷെ കോപിഷ്ഠനും കടുത്ത ക്ഷത്രിയ വിരോധിയുമായിരുന്ന പരശുരാമന് പിന്മാറിയില്ല.
രാമനെ കോപത്തോടെ നോക്കിക്കൊണ്ട് തന്നെ ഭാര്ഗ്ഗവരാമന് പറഞ്ഞു ഓഹോ! അപ്പോള്‍ നീയാണ് രാമന് അല്ലേ? നിന്റെ വീര കഥകള്‍ പലതും ഞാനും കേട്ടിരിക്കുന്നു. ഞാനല്ലാതെ മറ്റൊരു രാമന് ഈ ഭൂമിയില്‍ വേണ്ട. നീ ക്ഷത്രിയനാണെന്നും വില്ലില്‍ വിദഗ്ദനാണെന്നും എനിക്കറിയാം. നീയാണല്ലോ ശൈവചാപം ഖണ്ഡിച്ചതും. ശരി എന്നാല്‍ എന്റെ കൈവശമുണ്ട് ഒരു വൈഷ്ണവ ചാപം-ക്ഷത്രിയകുലത്തില്‍ പിറന്നവനാണ് നീയെങ്കില്‍ ഈ വൈഷ്ണവചാപം നീ പ്രയോഗിക്കുക. അതിനു കഴിയാത്ത പക്ഷം നിങ്ങളെയെല്ലാവരെയും നിസ്സംശയം നശിപ്പിക്കുന്നതാണ്.
ക്രൂദ്ധനായ പരശുരാമന് ഇങ്ങനെ പറഞ്ഞപ്പോള്‍ രാമന് മന്ദഹാസത്തോടെ വിനയപൂര്‍വം ഇങ്ങനെ മറുപടി പറഞ്ഞു. ”മഹാനുഭാവാ അങ്ങയെപ്പോലുള്ള ശക്തിശാലികള്‍ എന്നെപ്പോലുള്ള ബാലന്മാരോട് ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് പിന്നെ എന്താണൊരാശ്രയം. അവര്‍ അവരുടെ കുലധര്‍മ്മം എങ്ങനെയാണ് പാലിക്കുക? ഞാന്‍ ക്ഷത്രിയകുലത്തില്‍ ജനിച്ചുപോയി ശസ്ത്രാസ്ത്രപ്രയോഗത്തില് വലിയ കഴിവുമില്ല. ശത്രു, മിത്രം എന്ന ഭേദഭാവങ്ങളോ ശത്രുസംഹാരം ചെയ്യാനുള്ള കഴിവോ എനിക്കില്ല.
കൃതവാനസി യത് കര്‍മ്മ ശ്രുതവാനസ്മി ഭാര്‍ഗവ
അനുരൂദ്ധ്യാമഹേ ബ്രഹ്മന്‍ പിതുരാ നൃണമാസ്ഥിത:
വീര്യഹീനമിവാശക്തം ക്ഷത്രധര്മ്മേണ ഭാര്‍ഗ്ഗവ
അവജാനാസി മേ തേജഃ പഗ്യമേളദ്യ പരാക്രമം
പകരം വീട്ടുക എന്ന ലക്ഷ്യത്തോടെ അങ്ങ് ചെയ്ത പ്രവൃത്തികളെപറ്റി ഞാനും കേട്ടിട്ടുണ്ട്. ഞങ്ങള്‍ വീര്യമില്ലാത്തവരും ക്ഷത്രിയധര്‍മ്മം വെടിഞ്ഞവരും ആണെന്ന് കരുതുന്നുണ്ടെങ്കില്‍ എന്റെ കഴിവ് എത്രയുണ്ടെന്ന് അങ്ങ് കണ്ടോളൂ. ഞാന്‍ അങ്ങയുടെ ആജ്ഞപോലെ പ്രവര്‍ത്തിക്കാം. ഞങ്ങളുടെ തേജസ്സിനെ കുറച്ച് കാണേണ്ട.
പരശുരാമന്റെ കയ്യിലിരുന്ന വില്ലും ആവനാഴിയും കൈവശപ്പെടുത്തി ദാശരഥി അത് അനായാസം കുലച്ച് അമ്പുതൊടുത്തുകൊണ്ട് പറഞ്ഞു.
ബ്രാഹ്മണേളസീതി പൂജ്യോ മേ വിശ്വാമിത്ര കൃതേനച
തസ്മാച്ഛക്തോ ന തേ രാമ മോക്തും പ്രാണഹരം ശരം
അങ്ങ് ബ്രാഹ്മണനായതിനാല്‍ എനിക്ക് പൂജനീയനാണ്. മാത്രമല്ല വിശ്വാമിത്ര ബന്ധുവായതുകൊണ്ടും ഈ ശരമയച്ച് അങ്ങയുടെ പ്രാണനെടുക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. പക്ഷെ ഒന്ന് തീര്‍ച്ചയാണ്. ഞാന്‍ ഈ അമ്പയക്കും. അത് ഒന്നുകില്‍ അങ്ങയുടെ ചലനശേഷി നശിപ്പിക്കും. അല്ലെങ്കില്‍ അങ്ങയുടെ കീര്‍ത്തിയെ നശിപ്പിക്കും. ഇതില്‍ ഏതുവേണമെന്ന് അങ്ങ് പറഞ്ഞാലും.
പരശുരാമന് രണ്ടിലൊന്ന് സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായി, ചലനശേഷി നഷ്ടപ്പെടാതെ ക്ഷത്രിയനാശം വരുത്തിയവന് എന്ന കീര്‍ത്തി അവിടെ സമര്‍പ്പിച്ചു. ശ്രീരാമന് ആ സമര്‍പ്പണം സ്വീകരിച്ചു. തന്റെ ദൗത്യം വേണ്ടപോലെ നിര്‍വഹിച്ചുകഴിഞ്ഞ പരശുരാമന് ശ്രീരാമനെ അനുഗ്രഹിച്ച് സ്ഥിരതപസ്സിനായി മഹേന്ദ്ര പര്‍വതത്തിലെ പുണ്യാശ്രമത്തിലേക്ക് യാത്ര തിരിച്ചു.
പരശുരാമന്റെ തിരോധാനത്തിനുശേഷം യാത്രാ വിഘ്നത്തെ മറികടക്കാന്‍ കഴിഞ്ഞതിലും പുത്രന്റെ വിജയത്തിലും ആഹ്ലാദമത്തനായ ദശരഥന് പൂര്‍വ്വാധികം പ്രൗഢിയോടുകൂടി പരിവാര പരിവൃതനായി അയോദ്ധ്യയിലേക്കുള്ള യാത്ര തുടര്‍ന്നു. അയോദ്ധ്യാപുരിയില്‍ മംഗളാലങ്കാരങ്ങളോടും, ആഹ്ലാദാരവങ്ങളോടും നഗരവാസികള്‍ അവരെ സ്വാഗതം ചെയ്തു. കൊട്ടാരത്തിലെത്തിയപ്പോള്‍ അമ്മറാണിമാര്‍ പുത്ര വധുക്കളെ വിധിപ്രകാരം സ്വാഗതം ചെയ്തു. അവര്‍ വിനയത്തോടെ കൊട്ടാരത്തില്‍ പ്രവേശിച്ച് മൂതിര്ന്നവരുടെ അനുഗ്രഹാശ്ശിസ്സുകളും സ്നേഹവചനങ്ങളും കൈക്കൊണ്ട് ദാമ്പത്യ ജീവിതത്തിന് നാന്ദികുറിച്ചു.
രാമാദികളായ തങ്ങള്‍ ആത്മാനുരൂപികളായ അഭിനവ വധുക്കളുമൊന്നിച്ച് അയോദ്ധ്യയില്‍ അധിവാസമുറപ്പിച്ചതോടുകൂടി അയോദ്ധ്യ മുഴുവന്‍ ആനന്ദത്തില്‍ മുങ്ങിക്കുളിക്കാന്‍ തുടങ്ങി. പുത്രന്മാരുടേയും പുത്രവധുക്കളുടേയും ഹിതങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ സന്തതസാഹചര്യങ്ങള്കൊണ്ടും, സന്നദ്ധപരിചര്യകള്കൊണ്ടും, സഹായസഹകരണത്തോടെ വര്‍ത്തിക്കുന്ന പരിജനങ്ങള്‍ സമ്മോദാനുഭവങ്ങളില് അനുമോദിക്കുന്ന സ്വഭാവത്തോടുകൂടിയ ജനാവലികള്‍ ഇത്രയും ഒത്തിണങ്ങിയ ഒരു ജീവിതം ഞങ്ങള്‍ക്കു ലഭിച്ച ഒരു മഹാസൗഭാഗ്യം തന്നെയായിരുന്നു.
രാജവാസികളായ വൃദ്ധദമ്പതിമാരുടെ അനുഗ്രഹങ്ങളും മദ്ധ്യവയസ്കരായ ദമ്പതിമാരില്‍ നിന്ന് ആശംസകളും, കന്യകമാരുടേയും യുവജനങ്ങളുടേയും അഭിനന്ദനങ്ങളും, ബാലികാബാലന്മാരുടെ ആഹ്ലാദപ്രകടനങ്ങളും, സുഹൃജ്ജനങ്ങളുടെ സമ്മാനങ്ങളും ഒരു കുറവുമില്ലാതെ രാജകുമാരന്മാരായ ഞങ്ങള്‍ക്കും ഞങ്ങളുടെ നവവധുക്കള്‍ക്കും നിര്‍ബാധം ലഭിച്ചുകൊണ്ടിരുന്നു
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: