ഓക്ക്ലന്‍ഡ്: ഫിഫ അണ്ടര്‍ 20 ലോകകപ്പ് കിരീടം സെര്‍ബിയ സ്വന്തമാക്കി. ഫൈനലില്‍ ബ്രസീലിനെ കീഴടക്കിയാണ് സെര്‍ബിയന്‍ യുവതാരങ്ങള്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്. അവസാന വിസില്‍വരെ ആവേശം അലതല്ലിയ അധിക സമയത്തേക്ക് നീണ്ട കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കാനറികള്ക്കുമേല് സെര്‍ബിയന്‍ വീരഗാഥ. കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ബാക്കിനില്‍ക്കേ മാക്സിമോവിക്കാണ് ലോകകിരീടത്തിലേക്ക് നയിച്ച സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്.
യൂഗോസ്ലാവ്യയില്‍ നിന്ന് മാറി സ്വതന്ത്രരാജ്യമായ ശേഷം സെര്‍ബിയ നേടുന്ന ആദ്യ ലോക കിരീടമാണിത്. 1987-ല്‍ യൂഗോസ്ലാവ്യ അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. മാത്രമല്ല പങ്കെടുത്ത ആദ്യ ലോകകപ്പില്‍ തന്നെ കിരീടമെന്ന അപൂര്‍വ്വ ബഹുമതിയും സെര്‍ബിയക്ക് സ്വന്തം. പരാജയത്തോടെ ആറ് കിരീടങ്ങളെന്ന അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരം ബ്രസീലിന് നഷ്ടമായി.
കളിയുടെ തുടക്കത്തില്‍ സെര്‍ബിയ പ്രതിരോധത്തിന് മുന്‍തൂക്കം നല്കിയപ്പോള് ബ്രസീല്‍ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. എങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് കളിയുടെ 70-ാം മിനിറ്റില്‍ സെര്‍ബിയ ആദ്യ ലീഡ് നേടി. സ്റ്റാനിസ മാന്ഡിക്കാണ് കാനറി വല കുലുക്കിയത്. എന്നാല്‍ ഈ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. പകരക്കാരനായി ഇറങ്ങിയ ആന്‍ഡ്രെ പെരേര ഒറ്റയ്ക്ക് പന്തുമായി മുന്നേറി സെര്‍ബിയന്‍ വല കുലുക്കി.
തുടര്‍ന്നും ഇരുടീമുകളും മികച്ച കളി പുറത്തെങ്കിലും നിശ്ചിത സമയത്ത് 1-1ന് സമനിലാ പാലിച്ചു. ഇതോടെ കളി എക്സ്ട്രാ സമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ ആദ്യപകുതിയിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എക്സ്െ്രെട ടൈം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെയാണ് മാക്സിമോവിക്ക് ടീമിന് സ്വപ്നതുല്യമായ വിജയം നേടിക്കൊടുത്തുകൊണ്ട് സ്കോര്‍ ചെയ്തത്.
ലൂസേഴ്സ് ഫൈനലില്‍ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാലി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: