മുംബൈ: രണ്ടുദിവസത്തോളം നിലയ്ക്കാതെ പെയ്ത മഴ ശാന്തമായി; മുംബൈയിലെ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലെത്തി. ഇന്നലത്തെ ചെറുമഴയെ അവഗണിച്ച് നഗരനിവാസികള്‍ ഓഫീസുകളിലും മറ്റു തൊഴിലിടങ്ങളിലും ചെന്നെത്തി.
റോഡ്, റെയില്‍ ഗതാഗതങ്ങള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചു. അപൂര്‍വ്വം ചില സര്‍വീസുകള്‍ മാത്രമേ ഉപേക്ഷിക്കുകയോ സമയംവൈകുകയോ ചെയ്തിട്ടുള്ളു. വ്യോമഗതാഗതവും സാധാരണ നിലയിലായി. വിവിധയിടങ്ങളിലെ വെള്ളക്കെട്ടുകള്‍ ഏറെക്കുറെ ഇല്ലാതാക്കിയിട്ടുണ്ട്. മിതി നദിയുടെ ജലനിരപ്പ് അപകട രേഖയ്ക്ക് താഴെയെത്തിയതും ആശ്വാസ വൃത്താന്തങ്ങളില്പ്പെട്ടു.
അതേസമയം, പരേല്‍ പോലുള്ള ചില മേഖലകള്‍ ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. മുംബൈയിലെയും സമീപ നഗരമായ താനെയിലെയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നലെയും അവധി നല്കി. 24 മണിക്കൂറിനിടെ 283 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. സാധാരണയായി പത്തു ദിവസംകൊണ്ടു ലഭിക്കുന്ന മഴയുടെ അളവിന് തുല്യമിത്. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: