തൃശൂര്‍: എസ്എഫ്ഐ സംസ്ഥാന സമ്മേളന സ്ഥലത്തുനിന്നെത്തിയ വളണ്ടിയര്‍മാര്‍ കേരളവര്‍മ്മ കോളേജില്‍ കയറി എബിവിപി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചു. ഇന്നലെ രാവിലെയാണ് എട്ടോളം വരുന്ന എസ്എഫ്ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരും ഡിഗ്രി വിദ്യാര്‍ത്ഥികളുമായ ഗിനീഷ്, സനീഷ് എന്നിവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള എബിവിപിയുടെ കൊടിമരം പിഴുതെറിയുന്നത് കണ്ട് പരാതി നല്കാന് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് പോയപ്പോഴാണ് പുറത്തുനിന്നെത്തിയ സംഘം എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.
തലക്കാണ് ഇരുവര്‍ക്കും പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി കോളേജില്‍ പുറത്തുനിന്നെത്തുന്ന സംഘം എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം അക്രമം അഴിച്ചുവിടുകയാണ്. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയിലെ എസ്എഫ്ഐയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ രോഷം പൂണ്ട പ്രവര്‍ത്തകര്‍ വീണ്ടും അക്രമത്തിലൂടെ കലാലയങ്ങളുടെ സമാധാന അന്തരീക്ഷം തകര്‍ക്കുവാനുള്ള ഗൂഢനീക്കം നടത്തുകയാണ്.
ആശുപത്രിയില്‍ കഴിയുന്ന എബിവിപി പ്രവര്‍ത്തകരെ ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് കെ.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, വിഭാഗ് സഹസേവാപ്രമുഖ് കെ.സുരേഷ്, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, അനില്‍, ഇ.എം.ചന്ദ്രന്, പരമേശ്വരന് എന്നിവര്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാനഗര്‍ കാര്യവാഹ് കെ.ഉണ്ണികൃഷ്ണന്മാസ്റ്ററും ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: