തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയുടെ അധികാരത്തിന്മേല് സര്‍ക്കാര്‍ കടന്നുകയറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മാണിക്കെതിരായ കുറ്റപത്രം നിലനില്‍ക്കുമോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. അല്ലാതെ വിജിലന്‍സ് ഉദ്യോഗസ്ഥരല്ല. അതിനെ വെല്ലുവിളിച്ച് നിയമോപദേശം തേടിയതിലൂടെ സര്‍ക്കാര്‍ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അരുവിക്കരയ്ക്കു ചുറ്റും എന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ കേസ് 42 ദിവസം അന്വേഷിച്ചശേഷമാണ് വിജിലന്‍സ് മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയല്ലെങ്കില്‍ മാണി കോടതിയില്‍ പോയി ഈ എഫ്ഐആര്‍ റദ്ദു ചെയ്യണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല ? കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അനുവദിക്കുമോ എന്നാണറിയേണ്ടത്. വിജിലന്‍സിന് നിയമോപദേശം നല്കിയ അഗസ്റ്റിനോട് പള്ളി മേധാവി ശുപാര്‍ശ ചെയ്തത് ഭരണത്തില്‍ മതപുരോഹിതര്‍ ഇടപെടുന്നതിന്റെ തെളിവാണ്. സമയം നീട്ടിക്കൊണ്ടുപോയി മാണിയെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
സോളാര്‍ തട്ടിപ്പിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ട്. ഈ തട്ടിപ്പിലെ യഥാര്‍ഥ പ്രതികള്‍ വെളിച്ചത്തുവരണമെങ്കില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. പാമോയില്‍ കേസിലെ ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷവാദം ശരിവയ്ക്കുന്നതാണ്.
സംസ്ഥാനത്ത് ഭരണമില്ലെന്നതിന്റെ ഉദാഹരണമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്പ്പ്. സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫിനെതിരായ ഭരണവിരുദ്ധ തരംഗമാണ് അരുവിക്കരയിലുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: