തിരുവനന്തപുരം: വാഹനാപകടങ്ങളെതുടര്ന്നുള്ള മരണം തടയുന്നതിന് ആഭ്യന്തരവകുപ്പ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി നടപ്പിലാക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യുതസഹായം എത്തിച്ച് മരണം ഒഴിവാക്കുന്നതിനായി ആവിഷ്കരിച്ച സ്മൈല്‍ പദ്ധതിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. റോഡപകടങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന കേരളത്തെ അപകടരഹിതമായ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തല പറഞ്ഞു.
റോഡപകടങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം അപകടത്തില്‍പ്പെട്ട ആളിനെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് ജനങ്ങളെയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡ് നിയമങ്ങളെപറ്റി അവബോധമില്ലാത്തതാണ് അപകടങ്ങള്‍ പെരുകുന്നതിന് പ്രധാന കാരണം. വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും സഹായത്തോടെ ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വിദ്യാര്‍ത്ഥികളില്‍ ട്രാഫിക് നിയമങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് ശില്പശാലകള് സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭിക്കാത്തതും ശാസ്ത്രീയമായ പരിചരണം ലഭിക്കാത്തതുമാണ് മരണത്തിന് കാരണമാകുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അപകടസ്ഥലത്ത് ആദ്യമെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള പരിശീലനം നല്‍കും. പോലീസ് വാഹനങ്ങളില്‍ അടിയന്തര ഉപകരണങ്ങള്‍ സജ്ജമാക്കും.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ശുഭയാത്ര എന്ന പേരില്‍ ബോധവത്ക്കരണപരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് ജൂണ്‍ 24ന് ആരോഗ്യം, പിഡബ്ല്യുഡി, തുടങ്ങിയ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് യോഗം വിളിച്ചു ചേര്‍ക്കും. കൊച്ചിന് റിഫൈനറി സ്പോണ്സര് ചെയ്യുന്ന 19 പോലീസ് ആംബുലന്‍സുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്റലിജന്‍സ് എഡിജിപി എ. ഹേമചന്ദ്രന്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എസ്. ജയശങ്കര്‍, എഡിജിപിമാരായ അരുണ്‍കുമാര്‍ സിന്‍ഹ, എ. ഹേമചന്ദ്രന്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ശ്രീകുമാരി, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രമേഷ് റായ്റു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: