കൊട്ടിയൂര്‍: കൊട്ടിയൂര്‍ മഹാശിവക്ഷേത്രത്തിലെ വൈശാഖമഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ആയില്യം ചതുശ്ശതവും തൃക്കൂര് അരിയളവും നടക്കും. യാഗോത്സവ നാളുകളില്‍ നടന്നുവരുന്ന നാല് വലിയ വട്ടളം പായസങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ന് നടക്കുന്ന ആയില്യം ചതുശ്ശതം. ഇത് പൊന്മലേരി കോറോത്ത് തറവാട് വകയാണ് നടക്കുക.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നായ തൃക്കൂര് അരിയളവ് ഇന്ന് നടക്കും. കോട്ടയം സ്വരൂപത്തിലെയും പാരമ്പര്യ ഊരാളന്മാരുടെ തറവാടുകളായ കൊളങ്ങരേത്ത്, ആക്കല്‍, കരിമ്പനക്കല്‍ ചാത്തോത്ത്, തിട്ടയില്‍ എന്നിവയിലെയും ഏഴില്ലം തറവാടുകളായ കോമത്ത്, കൂടത്തില്‍ എന്നീ തറവാടുകളിലെയും സ്ത്രീകള്‍ യാഗോത്സവത്തിനെത്തിയാല് തൃക്കൂര് അരിയളവില്‍ പങ്കെടുക്കണം.
ഉത്സവത്തിന്റെ അഞ്ചാംഘട്ടത്തില്‍ ആയില്യം നാളിനുമുമ്പായുള്ള ഒരു ദിവസമാണ് ഈ ചടങ്ങിനായി അടിയന്തിരയോഗം തീരുമാനിക്കുന്നത്. രാത്രി അത്താഴപൂജക്ക് ശേഷം കോട്ടയം സ്വരൂപത്തിലെ സ്ത്രീകള്‍ക്ക് സ്വര്‍ണത്തളികയില്‍ പന്തീരടി കാമ്പ്രവും ഊരാളത്തറവാടുകളിലെ സ്ത്രീകള്‍ക്ക് പാലക്കുന്നം സ്ഥാനികന് വെള്ളിത്തളികയിലും അരി നല്‍കും. മേല്മുണ്ടിലാണ് സ്ത്രീകള്‍ അരി വാങ്ങുക. ഇതിന് ശേഷം ഏഴില്ലം തറവാട് സ്ത്രീകള്‍ക്ക് പഴവും ശര്‍ക്കരയും മണിത്തറയില്‍ വെച്ച് പാലക്കുന്നം നമ്പൂതിരി നല്‍കും. ഇതുകഴിഞ്ഞാലുടന്‍ സ്ത്രീകള്‍ തങ്ങളുടെ കയ്യാലകളില്‍ തിരിച്ചെത്തി കഴിവതും ഇക്കരേക്ക് കടക്കും.
ആയില്യം നാളിലെ ശ്രീഭൂതബലിയോടെ അക്കരെ കൊട്ടിയൂരിലെ അഞ്ചാം ഘട്ട ചടങ്ങുകള്‍ അവസാനിക്കും. ഇന്നലെ കൊട്ടിയൂരില്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു അക്കരെ കൊട്ടിയൂരില്‍. കണ്ണൂര്‍ ജില്ലക്ക് പുറമേ കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: