തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം നല്‍കാനുള്ള തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി: ആര്. സുകേശന്റെ വെളിപ്പെടുത്തല്‍.ശക്തമായ തെളിവുണ്ടായിട്ടും മാണിക്ക് അനുകൂലമായി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന് നിയമോപദേശം നല്‍കിയത് പള്ളി വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണെന്നും സുകേശന് തുറന്നടിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.
സുകേശനുമായി നടത്തിയ സംഭാഷണം ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ 60 ശതമാനം തെളിവുകള്‍ മാണിക്കെതിരെയുണ്ട്. അഗസ്റ്റിന്റെ സംസാരത്തില്‍ നിന്നും അങ്ങനെയാണ് മനസ്സിലായതെന്നും സുകേശന് പറഞ്ഞു. പാലായില്‍വച്ച് മാണിക്ക് പണം നല്‍കിയതിന്റെ എല്ലാ തെളിവുകളുമുണ്ട്. എന്നാല്‍, പണം നല്കിയവര് അതു സമ്മതിക്കുന്ന മൊഴി മാത്രമില്ല.
ബാര്‍ കോഴക്കേസിലെ അന്വേഷണത്തിനിടെ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും സുകേശന് സമ്മതിച്ചു. ക്രൈംബ്രാഞ്ച് തന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ എല്ലാമെടുത്തു. തന്നെ വിളിച്ചവരെയെല്ലാം ക്രൈംബ്രാഞ്ച് ബന്ധപ്പെടുന്നുണ്ട്. ആര്‍ക്കെങ്കിലും വാര്‍ത്ത നല്കിയിട്ടുണ്ടെങ്കില്, തന്നെ സംരക്ഷിക്കാതെ അത് പുറത്തുവിടണം. ആറു മാസമായി കുടുംബത്തോടൊപ്പം പോലും ചെലവിടാന്‍ സാധിച്ചില്ല. അത്രയും വിശദമായാണ് അന്വേഷണം നടത്തിയത്, സുകേശന് പറഞ്ഞു.
രാജ്കുമാര് ഉണ്ണി പറഞ്ഞതെല്ലാം കളവാണെന്ന് ശാസ്ത്രീയമായി തെളിയിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടറാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നല്കിയ തെളിവുകള്‍ പരിശോധിച്ചശേഷമേ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുക്കു. പലവിധ സമ്മര്‍ദ്ദമുണ്ടായിട്ടും ഒരു മന്ത്രിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ചങ്കൂറ്റം കാണിച്ചു. തന്റെ വസ്തുതാവിവര റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കണം.
വിരമിച്ച ജഡ്ജിമാരും നിയമവിദഗ്ധരും അതു വായിച്ച് നിലപാട് സ്വീകരിക്കട്ടെ. റിപ്പോര്‍ട്ട് എന്തിന് രഹസ്യമാക്കിവെയ്ക്കുന്നതെന്നും സുകേശന് ചോദിച്ചു. ബാര്‍കോഴക്കേസ് അട്ടിമറിക്കുന്നെന്ന ആരോപണം ശക്തമാകവെയാണ് സുകേശന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: