ബെര്‍ലിന്‍: വിവാഹ മോചിതയായ ഒരു പെണ്ണിനും ഇങ്ങനെയൊരു പണി കിട്ടിക്കാണില്ല. മുന്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി ലഭിക്കുമെന്നോര്ത്തപ്പോള് അവള് ആശ്വസിച്ചു. പക്ഷേ, ആ പഴയ കെട്ടിയോന് ശരിക്കു കണക്കുതീര്ത്തുകളഞ്ഞു. ഒരുമിച്ചു കഴിഞ്ഞകാലത്ത് ഉപയോഗിച്ച സാധന സാമഗ്രികളെല്ലാം രണ്ടായി വെട്ടിമുറിച്ച് തന്റെ മുന്ഭാര്യയ്ക്ക് നല്കി അയാള്‍ വ്യത്യസ്തമായൊരു മധുര പ്രതികാരം തീര്‍ത്തു.
ജര്‍മ്മനിയിലാണ് സംഭവം. ദമ്പതികള്‍ ഇരുവരും 12 വര്‍ഷം ജീവിതം പങ്കിട്ടവര്‍. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി ലഭിക്കണമെന്ന ഭാര്യയുടെ നിയമപ്രകാരമുള്ള ആവശ്യം അംഗീകരിക്കപ്പെട്ടു. കലികയറിയ പുരുഷ കേസരി കസേരകള്‍, സോഫ, കട്ടില്, ഓപ്പല്‍ കോര്‍സ കാര്‍, മോട്ടോര്‍ സൈക്കിള്‍, സൈക്കിള്‍, സാംസങ് ടെലിവിഷന്‍, ഐഫോണ്‍, ഹെല്‍മറ്റ്, തപാല്‍പെട്ടി, ലാപ് ടോപ്പ്, സംഗീത ആല്‍ബത്തിന്റെ സിഡി, കരടിയുടെ പാവ എന്നുവേണ്ട ഇരുവരും ഉപയോഗിച്ചിരുന്ന സകല വസ്തുക്കളും രണ്ടായി കീറിമുറിച്ചു.
വാളും മറ്റു മൂര്‍ച്ചയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളാലുമാണ് അയാള്‍ ദൗത്യം പൂര്‍ത്തീകരിച്ചത്. എല്ലാം പകുത്തശേഷം ഭാര്യയുടെ ഓഹരി തപാല്‍ മുഖേന അയച്ചുകൊടുത്തു. തന്റെ വിഹിതം ഡെര്‍ ജൂലി എന്ന പേരില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഇ ബേയില്‍ വില്‍ക്കാന്‍വച്ചു. ഓരോ വസ്തുവിന്റെയും കഥയും അതു തന്റെ മുന്‍ ഭാര്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും വില്‍ക്കാനുള്ള കാരണവുമെല്ലാം ഡെര്‍ ജൂലി വിവരിക്കുന്നുണ്ട്.
സാധനസാമഗ്രികള്‍ കീറിമുറിക്കുന്നതിന്റെ വീഡിയൊ യൂ ടൂബില്‍ ലോറയ്ക്കായി എന്ന തലക്കെട്ടോടെ അപ്ലോഡ് ചെയ്യാനും അയാള്‍ മറന്നില്ല. ’12 സുന്ദര വര്‍ഷങ്ങള്‍ക്ക് നന്ദി ലോറാ. നീ ശരിക്കും പകുതി സ്വന്തമാക്കിയിരിക്കുന്നു. എന്റെ പിന്‍ഗാമിക്ക് അഭിനന്ദനങ്ങള്‍. എന്ന വാചകവുമുണ്ട് യൂ ടൂബ് പോസ്റ്റില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: