അമ്പലപ്പുഴ: ഒരു കുടുംബത്തിലെ രണ്ട് കുരുന്നുകള്‍ ചികിത്സാ സഹായം തേടുന്നു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കരൂര്‍ പുത്തന്‍പറമ്പ് വീട്ടില്‍ ദിനലാല്‍-ബിന്ദു ദമ്പതികളുടെ മക്കളായ അനന്തു (15), ഗൗരിനന്ദന (11) എന്നിവരാണ് ചികിത്സാ സഹായം തേടുന്നത്. രണ്ടാം വയസില്‍ അനന്തുവിന്റെ വലതുഭാഗത്തെ വൃക്കയ്ക്ക് തകരാറ് സംഭവിക്കുകയും തുടര്‍ന്ന് വൃക്ക എടുത്തു മാറ്റുകയുമായിരുന്നു. പിന്നീട് ഇടതുഭാഗത്തെ വൃക്കയ്ക്കും തകാരാര്‍ സംഭവിച്ചു. 10 വര്‍ഷമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിന് വിധേയമായി വരികയാണ്.
രണ്ടാമത്തെ കുട്ടിയായ ഗൗരിനന്ദനയ്ക്ക് ജന്മനാ തലച്ചോറിന് വളര്‍ച്ച ഇല്ലാതാവുകയും ബുദ്ധിമാന്ദ്യം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ കുട്ടിയെ ആലപ്പുഴയില്‍ സാന്ത്വനം എന്ന സ്ഥാപനത്തില്‍ പരിപാലിക്കുകയാണ്.
കൂലിപ്പണിക്കാരനായ ദിനലാലിന് മക്കളുടെ ചികിത്സാ ചെലവിനായി യാതൊരു മാര്‍ഗവുമില്ല. പരസഹായത്താലാണ് ചികിത്സനടത്തി വരുന്നത്. അനന്തു അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആശുപത്രിയില്‍ എത്തുന്ന ദിവസങ്ങളിലല്ലാതെ ഈ പതിനഞ്ചുകാരന് ക്ലാസ് മുടക്കാറില്ല. ഇവരുടെ പഠനാവശ്യത്തിനുപോലും മാതാപിതാക്കള്‍ക്ക് നിര്‍വാഹമില്ലാത്ത അവസ്ഥയാണ്.
കനിവുള്ളവര്‍ സഹായിച്ചാല്‍ ഈ കുട്ടികളെ മാരകരോഗങ്ങളില്‍നിന്നും രക്ഷപ്പെടുത്താനാകും. വൃക്ക മാറ്റി വയ്ക്കാന്‍ ലക്ഷങ്ങള്‍ മുടക്കണം. അനന്തുവിന്റേയും ഗൗരിനന്ദനയുടെയും മാതാപിതാക്കള്‍ കുടുംബം വിറ്റാണ് ചികിത്സ നല്‍കിയിരുന്നത്. പിന്നീട് ഇവര്‍ ബന്ധുവീട്ടില്‍ അഭയം കണ്ടെത്തുകയായിരുന്നു. സന്മനസുള്ളവര്ക്ക് സഹായിക്കാന്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. ദിനലാല്‍: അക്കൗണ്ട് നമ്പര്‍: 0145053000015804. സൗത്ത് ഇന്ത്യന്‍ ബാങ്ക്, അമ്പലപ്പുഴ. ഫോണ്‍: 9961511360.
പ്രതികരിക്കാൻ ഇവിടെ എഴുതുക: