കൊച്ചി: കൊച്ചിയുടെ ഗതാഗത സംവിധാനത്തിന് പുതിയ മുഖം നല്കി ഡെമു (ഡീസല്‍ ഇലക്ടിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ഇന്ന് കുതിപ്പ് തുടങ്ങും. ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേന്ദ്ര റെയില്‍വേ മന്തി സുരേഷ് പ്രഭു ഡെമുവിന് പച്ചക്കൊടി വീശും. രാവിലെ 10ന് സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഉദ്ഘാടന പരിപാടി. ഡെമു സര്‍വ്വീസ് കൊച്ചിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടന സര്‍വ്വീസിനായി തമിഴ്നാട്ടിലെ കോച്ച് ഫാക്ടറിയില്‍ നിന്ന് ഡെമു ട്രെയിന്‍ വെള്ളിയാഴ്ച തന്നെ എറണാകുളത്തെത്തിയിരുന്നു. തൃശൂര്‍ വരെ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി. തിങ്കളാഴ്ച മുതല്‍ സ്ഥിരം സര്‍വ്വീസ് തുടങ്ങും. എട്ട് സര്‍വ്വീസുകളാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. സൗത്ത് സ്റ്റേഷനില്‍ നിന്നും രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് രാത്രി 8.55ന് അവസാനിക്കും. എറണാകുളം നോര്‍ത്ത്, തൃപ്പൂണിത്തുറ, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, ചൊവ്വര, അങ്കമാലി, ചോറ്റാനിക്കര, മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
എറണാകുളം-തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ-ആലുവ, ആലുവ-എറണാകുളം, എറണാകുളം-അങ്കമാലി, അങ്കമാലി-പിറവം, പിറവം-എറണാകുളം, ആലുവ-പിറവം എന്നീ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ഡെമു ഗതാഗതക്കുരുക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നിലവില്‍ ഈ റൂട്ടുകളില്‍ അയ്യായിരത്തിലധികം പേര് പ്രതിദിനം യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ബസുകളെ ആശ്രയിക്കുന്നവര്‍ ഇതിന്റെ മൂന്നിരട്ടിയോളം വരും. മെട്രോ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചതോടെ ദുരിതത്തിലായത് യാത്രക്കാരാണ്. ബ്ലോക്കില്‍ കുടുങ്ങി മണിക്കൂറുകളാണ് നഷ്ടപ്പെടുന്നത്. ഡെമു സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും.
എട്ട് കോച്ചുകളുള്ള ഡെമുവാണ് തത്ക്കാലം സര്‍വീസ് നടത്തുക. ഇതില്‍ ഒരെണ്ണം ശീതീകരിച്ച കോച്ചാണ്. രണ്ട് മോട്ടാര്‍ കാറും അഞ്ച് സെക്കന്റ് കഌസ് കോച്ചുകളുമുണ്ട്. എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകളുമുണ്ട്. ഞായറാഴ്ച സര്‍വീസ് ഉണ്ടാകില്ല. ഭാവിയില്‍ കൂടുതല്‍ കോച്ചുകള്‍ ഘടിപ്പിച്ച് സര്‍വീസ് വിപുലപ്പെടുത്തും. ഒരേസമയം രണ്ടായിരത്തോളം പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. സാധാരണ കോച്ചുകളില്‍ പാസഞ്ചര്‍ ട്രെയിന്‍ നിരക്കുകളാവും ഈടാക്കുക. അഞ്ച് രൂപയാണ് മിനിമം ചാര്‍ജ്. ഡീസലിലും വൈദ്യുതിയിലും ഒരു പോലെ ഓടാന്‍ കഴിയും എന്നതാണ് ഡെമുവിനെ മെമു സര്‍വീസില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇരുവശത്തും എഞ്ചിനുള്ള ഡെമുവിന് ഷണ്ടിങ്ങിന്റെ കാലതാമസം ഒഴിവാക്കി സര്‍വീസ് നടത്താനാകും. സിഗ്നല്‍ സംവിധാനം ഓട്ടോമാറ്റിക്ക് ആകുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. കൊച്ചി നഗരത്തിലെ ആഭ്യന്തര സര്‍വീസുകള്‍ ശക്തമാക്കുന്നതിന്റെ ആദ്യ പടിയാണ് ഡെമ സര്‍വീസ്.
എറണാകുളം റെയില്‍വേ ഗുഡ്സ് സ്റ്റേഷനും കൊച്ചിന് ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതോടെ സര്‍വീസ് വ്യാപിപ്പിക്കും. ആദ്യത്തെ സര്‍വ്വീസിന് ശേഷം മെമു ട്രെയിനാകും സര്‍വ്വീസ് തുടരുക.
കൊച്ചി: ഡെമു സര്‍വീസ് രാത്രി 12 വരെയാക്കണമെന്ന് ഓള് കേരള റയില്‍വേ പാസഞ്ചേഴ്സ് അസാസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.മാത്യു പോളിന്റെ അദ്ധ്യക്ഷത വഹിച്ചു. കെ.വിജയന്, എസ്.സി. കുറ്റാലംപിള്ളി, ടി.ഡി സലീം, അഡ്വ.ടി.ജോണ്‍ ജോര്‍ജ്, വി.ജോര്‍ജ്, ത്രേസ്യാമ്മ നെല്ലിപ്പുഴ, സെജി മൂത്തേരില്‍, ഇ.ബി വിജയന് മേനോന്, അഡ്വ.കെ.വി ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
സമയക്രമം (ട്രെയിന്‍ നമ്പര്‍, സ്റ്റേഷന് എന്നിവ ക്രമത്തില്‍
06731: എറണാകുളം സൗത്ത് (6.00), തൃപ്പൂണിത്തുറ (6.50).
06732: തൃപ്പൂണിത്തുറ (8.10), എറണാകുളം നോര്‍ത്ത് (8.28), ഇടപ്പള്ളി (8.35), കളമശ്ശേരി (8.45), ആലുവ (9.05). 06733: ആലുവ (9.45), കളമശ്ശേരി (9.53), ഇടപ്പള്ളി (10.01), എറണാകുളം ടൗണ്‍ (10.12), എറണാകുളം സൗത്ത് (10.30). 06734: എറണാകുളം സൗത്ത് (12.15), എറണാകുളം നോര്‍ത്ത് (12.23), ഇടപ്പള്ളി (12.34), കളമശ്ശേരി (12.44), ആലുവ (1.00). 06735: ആലുവ (2.10), കളമശ്ശേരി (2.18), ഇടപ്പള്ളി (2.26), എറണാകുളം നോര്‍ത്ത് (2.39), എറണാകുളം സൗത്ത് (2.55). 06736: എറണാകുളം സൗത്ത് (3.10), എറണാകുളം നോര്‍ത്ത് (3.18), ഇടപ്പള്ളി (3.30), കളമശ്ശേരി (3.39), ആലുവ (3.48), ചൊവ്വര (3.54), അങ്കമാലി (4.10). 06737: അങ്കമാലി (5.35), ചൊവ്വര (5.40), ആലുവ (5.47), കളമശ്ശേരി (5.55), ഇടപ്പള്ളി (6.05), എറണാകുളം നോര്‍ത്ത് (6.40), തൃപ്പൂണിത്തുറ (6.57), ചോറ്റാനിക്കര റോഡ് (7.00), മുളന്തുരുത്തി (7.10), കാഞ്ഞിരമറ്റം (7.15), പിറവം റോഡ് (7.45). 06738: പിറവം റോഡ് (8.00), കാഞ്ഞിരമറ്റം (8.05), മുളന്തുരുത്തി (8.12), ചോറ്റാനിക്കര റോഡ് (8.17), തൃപ്പൂണിത്തുറ (8.29), എറണാകുളം സൗത്ത് (8.55).
പ്രതികരിക്കാൻ ഇവിടെ എഴുതുക: