ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ എന്‍ഡിഎ സഖ്യത്തിനൊപ്പമെന്ന് ലോക് ജനശക്തി പാര്‍ട്ടി വൈസ് പ്രസിഡന്റ് രാമചന്ദ്ര പസ്വാന്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നീതിഷ് കുമാര്‍ ലാലു പ്രസാദ് സഖ്യത്തേക്കാള്‍ മികച്ച രീതിയിലാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.അതുകൊണ്ടു തന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തിലെത്താനാണ് ബീഹാര്‍ ജനത ആഗ്രഹിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ജെഡി(യു) ആര്‍ജെഡി സഖ്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും നിലനില്ക്കുന്നുണ്ടെന്നത് സഖ്യത്തിനെ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎയും അതുവരെ നിര്‍ണ്ണയിച്ചിട്ടില്ല. ഇതിന് അര്‍ഹരായിട്ടുള്ള നിരവധി സ്ഥാനാര്‍ത്ഥികള്‍ ഘടകകക്ഷികളില്‍ ഉണ്ട്. ഇവരില്‍നിന്നും ഏറ്റവും അനുയോജ്യനായ വ്യക്തിയെ മുഖ്യമന്ത്രി പദത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യും.
അതേസമയം, എല്‍ജെപി പ്രസിഡന്റ് രാംവിലാസ് പസ്വാന്റെ പേര് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് സംബന്ധിച്ച് എന്‍ഡിഎയില്‍ ചര്ച്ചനടക്കുന്നുവെന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ടുള്ള വാര്‍ത്തയാണ്.എന്‍ഡിഎ സഖ്യത്തിലെ മുഖ്യകക്ഷിയായ ബിജെപിയുടെ തീരുമാനത്തെ മറ്റുപാര്‍ട്ടികള്‍ക്കും സ്വീകാര്യമാകുന്നതാണെന്നും രാമചന്ദ്ര അറിയിച്ചു.
ബീഹാറിലെ ദളിത് വിഭാഗത്തിന്റെ വോട്ടിലേക്കാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണ്ണുവെയ്ക്കുന്നത്. മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി ബിജെപിയില്‍ അംഗമായതോടെ ദളിത് വിഭാഗത്തിലുള്ള വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് കുരുതുന്നത്. മഹാദളിത് സമുദായത്തിലുള്ള മാഞ്ജിയുടെ പ്രവേശനത്തോടെ ദളിത് സമുദായത്തിനിടയില്‍ ബിജെപിക്ക് സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. മാഞ്ജിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയത് വരുന്നതെരഞ്ഞെടുപ്പില്‍ ജെഡി(യു)ആര്‍ജെഡി സഖ്യത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: