കല്‍പ്പറ്റ : തലചായ്ക്കാന്‍ ഒരിടം കാത്ത് മൂന്ന് സെന്റ് ഭൂമിക്ക് അപേക്ഷ നല്കി കാത്തിരിക്കുന്നവര്‍ വയനാട് ജില്ലയില്‍ 1600ല്‍ ഏറെ. ആശിക്കും ഭൂമി പദ്ധതിയില്‍ ഭൂമി ലഭിക്കാന്‍ അപേക്ഷ നല്കിയ ഭൂരഹിതരായ വനവാസികള്‍ നിരവധിയാണ് ജില്ലയില്‍. ഇവര്‍ക്കൊന്നും നല്കാന് ഭൂമി ലഭ്യമല്ലെന്നാണ് അധികൃതരുടെ വാദഗതി. എന്നാല്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി ഹെക്ടര്‍ ഭൂമി വിവിധ ക്രൈസ്തവ സഭകള്‍ക്കായി പതിച്ചുനല്കാന് മത്സരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.
മാനന്തവാടി താലൂക്കില്‍ എടവക വില്ലേജില്‍ എടച്ചേന ദേശത്ത് 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏക്കറിന് 100 രൂപ തോതില്‍ കല്ലോടി സെന്റ് ജോര്‍ജ് ദേവാലയത്തിന് നല്കാന് ഉത്തരവായത് 2015 മെയ് 23ന് ആണ്. ഇതിനുപിന്നാലെ ജൂണ്‍ എട്ടിന് ജിഒഎംഎസ് 240/2015 ാം നമ്പര്‍ ഉത്തരവ് പ്രകാരം 5.18 ഏക്കര്‍ റവന്യു ഭൂമി 1956ലെ ഭൂ വില കണക്കാക്കി ബത്തേരി കുപ്പാടി വില്ലേജിലെ സെന്റ് മേരീസ് പള്ളിക്ക് നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. രണ്ട് സ്ഥലങ്ങളിലും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് പാട്ടക്കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയ ഭൂമിയാണിത്. പാട്ടകാലാവധി കഴിഞ്ഞ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കണമെന്ന് വിവിധകാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്കിയ ഭൂമികളുമാണിത്.
ഫാദര്‍ മത്തായി നൂറനാലിന്റെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റിക്ക് കോളേജ് തുടങ്ങുന്നതിന് 25 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത് 1962 ല്‍ ആണ്. ഇതിന്റെ മറവില്‍ 1963 ജനുവരി 23ന് സ്ഥലത്തെ കുറുമ സമുദായക്കാര്ക്കുണ്ടായിരുന്ന 32 ഏക്കറില്‍ 25 ഏക്കര്‍ ഭൂമി കൂടി കോളേജ് കമ്മിറ്റിക്കാര് കയ്യേറി സ്വന്തമാക്കി. പോലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് കോളേജ് ഭൂമി ആദിവാസികള്‍ കയ്യേറിയെന്ന് കള്ളക്കേസ് കൊടുത്തു. കോടതിയെ തെറ്റിധരിപ്പിച്ച് വിചാരണയ്ക്കായി അയച്ച സമന്‍സ് പോലും ആദിവാസികള്‍ക്ക് ലഭിക്കാതാക്കി എക്സ് പാര്‍ട്ടി വിധിയിലൂടെയാണ് ഫാദര്‍ മത്തായി നൂറനാല്‍ വനവാസികളുടെ ഭൂമി സ്വന്തമാക്കിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ പേരില്‍ ആദിവാസിസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ നിരവധിയാണ്. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം 18 ഏക്കര്‍ ഭൂമി നല്‍കുമെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. അന്ന് കുടിയിറക്കപ്പെട്ടവരുടെ പിന്മുറക്കാരും ഇന്ന് ഭൂമിയില്ലാതെ അഭയാര്‍ത്ഥികളെപോലെ കഴിയുകയാണ്.
ഭൂമിക്കായി 1970 ജനുവരി 26ന് വനവാസികള്‍ കുപ്പാടി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴ് സ്ത്രീകളുള്‍പ്പെടെ 136 ആദിവാസികള്‍ അറസ്റ്റിലാവുകയും ചെയ്തു. അന്ന് കോളേജിനായി കയ്യേറിയ കുറുമരുടെ ഭൂമിയില്‍ ഇന്ന് നൂറനാല്‍ കുടുംബത്തിന്റെ കുരുമുളക്, റബ്ബര്‍ തോട്ടങ്ങളാണുള്ളത്. പാട്ടവ്യവസ്ഥകള്‍ അവഗണിച്ച് സംഘടിത മതത്തിന്റെ പേരില്‍ നടത്തുന്ന പുതിയ കയ്യേറ്റങ്ങളായി മാറുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂദാനങ്ങള്‍. വനവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതരെ അവഗണിച്ച് സര്‍ക്കാര്‍ ഭൂമികള്‍ വ്യാപകമായി ക്രൈസ്തവ സഭകള്‍ക്ക് പതിച്ചുനല്‍കുന്ന തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞു. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്വെന്ഷന് ജൂണ്‍ 30ന് പനമരത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: