ആലപ്പുഴ: വ്യാജ കാര്‍ഡുപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിന്റെ തീവ്രവാദ സംഘടനാ ബന്ധസംശയം ബലപ്പെടുന്നു.
അറസ്റ്റിലായ ചാലക്കുടി വാലക്കുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയി (30)യെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. തട്ടിപ്പിന്റെ ആസൂത്രകന്‍ കാഞ്ഞങ്ങാട് സ്വദേശി ഫഹദ് (30) ഇപ്പോഴും ദുബായില്‍ സുരക്ഷിതനാണ്. ഇയാളെ പിടികൂടണമെങ്കില്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണം കൂടിയേ തീരൂ. ഫഹദിന്റെ ഇടപാടുകളിലെ ദുരൂഹതയും തട്ടിപ്പിന് തിരഞ്ഞെടുത്ത രീതികളും സംഭവത്തിലെ തീവ്രവാദി സാന്നിദ്ധ്യം കൂടുതല്‍ ബലപ്പെടുത്തുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പുന്നമടയിലെ ഒരു പ്രമുഖ റിസോര്‍ട്ടിലെ ഫ്രണ്ട് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്ന ജിന്റോ ജോയിയെ ആലപ്പുഴ ഡിവൈഎസ്പി: കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിയായ രഘുകുമാറിന്റെ ഒരുലക്ഷം രൂപ തട്ടിയെടുത്തതോടെയാണ് ജിന്റോ കുടുങ്ങിയത്.
രഘുകുമാര്‍ തന്റെ എടിഎം കാര്‍ഡ് റിസോര്‍ട്ടിലെ ബില്‍ അടയ്ക്കാന്‍ നല്കിയപ്പോള് ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസ് ഉപയോഗിച്ച് പാസ്വേര്ഡ് അടക്കമുള്ള കാര്‍ഡിലെ രഹസ്യ വിവരങ്ങള്‍ ജിന്റോ ചോര്‍ത്തി. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഫഹദിനെ അറിയിക്കുകയും ഫഹദ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എടിഎം കാര്‍ഡ് നിര്‍മ്മിച്ച് ജിന്റോയ്ക്ക് നല്കി. ഇതുപയോഗിച്ച് രണ്ടു തവണയായാണ് ഒരുലക്ഷം രൂപ രഘുകുമാറിന്റെ അക്കൗണ്ടില്‍ നിന്ന് ജിന്റോ തട്ടിയെടുത്തത്.
വ്യാജ കാര്‍ഡ് ഉപയോഗിച്ച് ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പരമാവധി പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതി. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ മെസേജ് ലഭിച്ചപ്പോഴാണ് രഘുകുമാര്‍ വിവരം അറിയുന്നത്.
തട്ടിയെടുക്കുന്ന പണത്തിന്റെ പത്ത് ശതമാനം മാത്രമാണ് ജിന്റോയുടെ വിഹിതം. ബാക്കി പണം ഫഹദിനുള്ളതാണ്. നിരവധിപേരെ വിവിധ സ്ഥാപനങ്ങളില്‍ ഫഹദ് ഇത്തരത്തില്‍ ഏജന്റുമാരായി നിയോഗിച്ചിട്ടുള്ളതായാണ് സൂചന. എടിഎം കാര്‍ഡുകളില്‍ നിന്ന് പിന് നമ്പര്‍ അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതും ഫഹദാണ്. 19 എടിഎം കാര്‍ഡുകളും ഒരു ലാപ്ടോപ്പും ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസും ജിന്റോയില്‍ നിന്ന് പോലീസ് പിടിച്ചിരുന്നു.
ബംഗളൂരുവില്‍ വച്ച് മറ്റൊരു സുഹൃത്താണ് ഫഹദിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന ജിന്റോയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഫഹദുമായി ജിന്റോ നേപ്പാളിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.
നേരത്തെ ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയപ്പോള്‍ ഫഹദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈയാള് പോലീസിനെ വെട്ടിച്ച് നേപ്പാളിലേക്ക് കടന്നു. തുടര്‍ന്ന് നേപ്പാളി സ്വദേശിനിയെ വിവാഹം ചെയ്ത് അവിടുത്തെ പാസ്പോര്‍ട്ട് കരസ്ഥമാക്കി ദുബായിലേക്ക് കടക്കുകയായിരുന്നു. ഇയാളുടെ രാജ്യാന്തര ബന്ധങ്ങളും പാസ്വേര്ഡുകളും രഹസ്യവിവരങ്ങളും ചോര്‍ത്തി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതടക്കമുള്ള ന്യൂ ജനറേഷന് തട്ടിപ്പുകളും വിരല്‍ ചൂണ്ടുന്നത് ഇയാള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ ഉണ്ടെന്ന് തന്നെയാണ്.
ഈ സാഹചര്യത്തില്‍ സിബിഐയോ എന്‍ഐഎയോ അടക്കമുള്ള വിപുലമായ അന്വേഷണ ഏജന്‍സികളോ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യമുയരുന്നു. വെറുമൊരു സാമ്പത്തിക തട്ടിപ്പെന്ന നിലയില്‍ കേരളാ പോലീസിന്റെ ചുമതലയില്‍ അന്വേഷണം ഒതുക്കിയാല്‍ സംഭവത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുടെ ചുരുളഴിക്കാന്‍ സാധിക്കുകയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: