അങ്ങനെ പന്ത്രണ്ടുകൊല്ലത്തോളം ഞങ്ങള്‍ ഉല്ലാസത്തോടും ഉത്സാഹത്തോടും മാതാപിതാക്കളുടെ ലാളനകളില്‍ മതിമറന്നും പ്രാണയിനിമാരൊത്ത് അയോദ്ധ്യയില്‍ കഴിഞ്ഞുവന്നു. അങ്ങിനയിരിക്കെ അമ്മാവനായ യുധാജിത്തിന്റെ വാത്സല്യക്ഷണമനുസരിച്ച് ഭരതനും ശത്രുഘ്നനും ഭാര്യമാരോടുകൂടി കേകയത്തിലേക്ക് പോയി. ശ്രീരാമന് പിതാവിന്റെ അനുജ്ഞപ്രകാരം ജനഹിതസാധകങ്ങളും രാജ്യക്ഷേമപരവുമായ കാര്യങ്ങളില്‍ വ്യാപൃതനായി പ്രവര്‍ത്തിച്ചു വന്നു.
ലക്ഷ്മണന് വിശ്രമം അവസാനിപ്പിച്ച് എഴുന്നേറ്റു വീണ്ടും സരയൂവിനെ നോക്കിയുള്ള യാത്ര ആരംഭിച്ചു. പകലവന്‍ തന്റെ യാത്ര അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ്. പറവകള്‍ തങ്ങളുടെ വാസസ്ഥലം ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നു. പ്രകൃതിയില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ തനിക്ക് ശ്രദ്ധയൂന്നാന്‍ കഴിയുന്നില്ല ചിന്തകള്‍ വീണ്ടും തന്റെ ബാല്യകാലത്തെ അയോദ്ധ്യയിലേക്ക് തിരിഞ്ഞു.
അച്ഛന് തങ്ങള്‍ നാലുപേര്‍ മക്കളുണ്ടായിരുന്നെങ്കിലും തങ്ങള്‍ നാലുപേരോടും ഒരേപോലെ സ്നേഹാധിക്യമായിരുന്നെങ്കിലും രാമനോട് അദ്ദേഹത്തിന് വിശേഷ പ്രതിപത്തി ഉണ്ടായിരുന്നു. അതില്‍ തങ്ങള്‍ക്കാര്‍ക്കും വിരോധമോ വിദ്വേഷമോ തോന്നിയിരുന്നില്ല. സദ്ഗുണങ്ങളുടെ വിളനിലമായിരുന്നു ആകൃതിയിലും പ്രകൃതിയിലും അദ്ദേഹം.അംഗോപാംഗങ്ങള്‍ യഥാവിധി വേദാധ്യായനം നടത്തി വിദ്യാവൃതം യഥാവിധി പാലിച്ച് സ്നാതകനായി പരിണമിച്ചവനും, വില്ലാളിവീരനും ശാസ്ത്രാസ്ത്ര പ്രയോഗങ്ങളില്‍ നിപുണനും, ധര്‍മ്മാര്‍ത്ഥകാമതത്വജ്ഞാന പ്രാപ്തിയില്‍ പ്രജ്ഞനും, സ്മൃതി പ്രതിഭനും, സമയത്തിനനുസരിച്ചുള്ള ധര്‍മ്മങ്ങളെ പാലിക്കുന്നതില്‍ കഴിവുള്ളവനുമായിരുന്നു രാമന്. അങ്ങിനെയുള്ള രാമനോട് പിതാവ് വിശേഷതാല്പര്യം പ്രകടിപ്പിക്കുന്നതില്‍ അനുജന്മാരായ ഞങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പുണ്ടായുരുന്നില്ല. രാമന്റെ സ്നേഹ വാത്സല്യങ്ങള്‍ക്കു മുമ്പില്‍ ഞങ്ങളെല്ലാവരും എന്നും നമ്രശിരസ്കരായേനിന്നിട്ടുള്ളൂ. ധര്‍മ്മിഷ്ഠനും, ജ്ഞാനവാനുമായ രാമന്റെ ഗുണകര്‍മ്മങ്ങളുടെ വൈശിഷ്ട്യം മനസ്സിലാക്കിയ ദശരഥന് രാമനെ യുവരാജാവായി വാഴിക്കാന്‍ മനസ്സില്‍ തീരുമാനിച്ചു. ജരാനരകളും വാര്‍ദ്ധക്യവും രാമന്റെ കഴിവിലുള്ള വിശ്വാസവും ഈ തീരുമാനത്തിന് പ്രേരകങ്ങളായിത്തീര്‍ന്നു. പക്ഷെ രാമന്റെ പിന്തുടര്ച്ച അംഗീകരിക്കേണ്ടത് രാജസഭയാണ്. രാജാവിന് നിര്‍ദ്ദേശിക്കാനേ അവകാശമുള്ളൂ. രാജാധിപത്യം ജനാധിപത്യത്തില്‍ അധിഷ്ടിതമായിരിക്കുമെന്ന ധര്‍മ്മ ശാസ്ത്രവിധി അനുസരിക്കേണ്ടത് ബാധ്യതയായല്ല ധര്‍മ്മമായാണ് സൂര്യവംശികള്‍ കരുതുന്നത്. ദശരഥന് രഘുകുലോത്തമനാണെന്ന് ലോകം പറയുന്നതിന്റെ മാനദണ്ഡം ഇതുപോലെയുള്ള ധര്‍മ്മാനുഷ്ഠാനങ്ങളാണ്.തന്റെ മനോരഥംനടപ്പിലാക്കുന്നതിന്നു വേണ്ടി ദശരഥന് സുമന്ത്രരോട് രാജസഭ വിളിച്ചുകൂട്ടുന്നതിന്നു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി.
ആമന്ത്രണപത്രികയില്‍ സൂചിപ്പിച്ചിരുന്ന പ്രകാരമുള്ള തിഥിയില്‍ യഥാസമയം രാജസഭാംഗങ്ങള്‍ സമ്മേളനത്തിനെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ള പ്രജകളുടെ പ്രതിപുരുഷന്മാരായിരുന്നു അവരില്‍ പലരും. സാമന്തന്മാരും, പൗരമുഖ്യന്മാരും സുമന്ത്രരും വസിഷ്ഠനുമടക്കം എല്ലാപ്രമുഖന്മാരും സഭയില്‍ പങ്കെടുത്തിരുന്നു. സഭ സമ്മേളിച്ചപ്പോള്‍ ദശരഥന് ആമുഖമായി സഭ സമ്മേളിച്ചതിന്റെ ഉദ്ദേശങ്ങളെപ്പറ്റി ഇങ്ങനെ വിവരിച്ചു.
”ആചാര്യരെ! അമാത്യരേ, സാമന്തരേ, പൗരപ്രതിനിധികളെ. ഈ സമയത്ത് നമ്മുടെ പൂര്‍വ്വികരായ മഹാരഥികളെ സ്മരിക്കുക. അവര്‍ ഈ വിശാല സാമ്രാജ്യത്തിന്റെ സംരക്ഷകരായിരുന്നു എന്ന സത്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രജാപാലനം, രാജ്യപാലനം, ശത്രുസംഹാരം ഇവ യഥാശക്തി യാഥാവിധി നിര്‍വഹിക്കുന്നതില്‍ ഞാന്‍ ഒട്ടും കുറവ് വരുത്തിയിട്ടില്ല. ഇക്ഷ്വാകുകുല പരമ്പരയിലെ ധര്‍മ്മ സംരക്ഷണം ബുദ്ധിക്കും, ശക്തിക്കും, മുക്തിക്കും ചേരും വിധം ഇതുവരെ നിര്‍വഹിച്ചുവന്നിട്ടുണ്ട.് നിങ്ങളുടെ സഹായ സഹകരണത്തോടെയുള്ള എന്റെ ഭരണം സാമാന്യമായിട്ടെങ്കിലും ജനക്ഷേമപരമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ വാര്‍ദ്ധക്യപീഢ വന്നു കൂടിയിരിക്കുന്നതിനാല്‍ ഇത് ഇനി തുടരാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കുലപാരമ്പര്യത്തിനും മഹിമ, രീതി എന്നിവയ്ക്ക് ചേര്‍ന്നവിധം കാര്യനിര്‍വഹണം തടസ്സമില്ലാതെ തുടര്‍ന്നുപോകണമെന്ന് ഞാന്‍ ആശിക്കുന്നു. എന്റെ ഗുണകാംക്ഷികളും രഘുവംശത്തിന്റെ കീര്‍ത്തി വളര്‍ന്നു വിളങ്ങണമെന്ന് സര്‍വാത്മനാ ആശിക്കുന്നവരും അതിനുവേണ്ടി ആശംസകള്‍ അര്‍പ്പിക്കുന്നവരുമായ നിങ്ങളുടെ സമക്ഷത്തില്‍ ഞാന്‍ എന്റെ അഭിലാഷത്തെ പ്രകടമാക്കിക്കൊള്ളട്ടെ. എന്റെ ഭരണ ഭാരം അനന്തരാവകാശിയില്‍ അര്‍പ്പിച്ചുകൊള്ളാമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ട് വ്യാവഹാരപടുവും, സുശിക്ഷിതനും, ജ്യേഷ്ഠപുത്രനുമായ രാമനില്‍ രാജ്യഭാരം സമര്‍പ്പിച്ച് അല്പനാളെങ്കിലും വിശ്രമിക്കുന്നതിന് നിങ്ങളെല്ലാവരും എനിക്കനുവാദം തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്റെ അഭിലാഷം ഉചിതവും, അനുരൂപവുമാണെങ്കില്‍ എനിക്കനുവാദം തരുകയോ അല്ലാത്തപക്ഷം എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയോ ചെയ്യുവാന്‍ മാന്യ രാജസഭയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
രാജാവിന്റെ പ്രാര്‍ത്ഥനാരൂപത്തിലുള്ള അഭ്യര്‍ത്ഥന കേട്ട് പൗരപ്രധാനി പറഞ്ഞു. മഹാരാജാവെ അങ്ങയുടെ അഭിപ്രായത്തെ ഞങ്ങള്‍ മാനിക്കുന്നു. ഇത് സന്ദര്‍ഭോചിതവും ശുഭോദര്‍ക്കവുമാണെന്നതില്‍ രണ്ടു പക്ഷവുമില്ല. പക്ഷെ പരിപക്വമായ അങ്ങയുടെ ഭരണം അവസാനിക്കാനിടവരുന്നത് ഞങ്ങള്‍ക്ക് അപരിഹാര്യമായ ഒരു മഹാ നഷ്ടമാണെങ്കിലും രാമനില്‍ നിക്ഷിപ്തമാകുന്ന ഭാവിഭരണം അപാരകാര്യമായ ഒരു ലാഭവുമായിരിക്കും.
ഇതുകേട്ട് സാമന്തപ്രധാനി പറഞ്ഞു മഹാരാജാവേ അങ്ങിപ്പോള്‍ പറഞ്ഞത് സൂര്യവംശരാജാക്കന്മാരുടെ അന്തിമമായ ആദര്‍ശം തന്നെയാണ്. വാര്‍ദ്ധക്യം ഭവിക്കുമ്പോള്‍ പ്രഥമ പുത്രനില്‍ രാജ്യഭരണമേല്പിച്ച് വാനപ്രസ്ഥനാകുക എന്നത് രാജധര്‍മ്മമായി ക്ഷത്രിയവംശത്തിന്റെ ആദിമപിതാവായ മനു വിധിച്ചിട്ടുള്ളതാണല്ലോ? മേല്‍ക്കോയ്മ വഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുടെ മാറ്റത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന കുണ്ഠിതവും ഭാവനയിലുള്ള ഭാവി ഭാഗ്യലബ്ധിയില് സമ്പൂര്‍ണ്ണ സംതൃപ്തിയുമാണ് ഞങ്ങള്‍ ഇവിടെ കാണുന്നത്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: