ന്യൂദല്‍ഹി: യോഗദിനത്തില്‍ ഭാരത സൈനികരും അണിചേര്‍ന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ മുതല്‍ ദക്ഷിണ ചൈനാ കടലില്‍ നങ്കൂരമിട്ടിട്ടുള്ള യുദ്ധക്കപ്പലിലെ നാവികര്‍ വരെ ചടങ്ങില്‍ പങ്കാളികളായി.
സമുദ്രനിരപ്പില്‍നിന്ന് 18,800 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ചാണ് സൈനികര്‍ യോഗ അഭ്യസിച്ചത്. മൈനസ് നാലു ഡിഗ്രി വരെയായിരുന്നു തണുപ്പ്. കാര്‍ഗില്‍, ലഡാക്ക് തുടങ്ങിയ ഉയര്‍ന്ന യുദ്ധ മേഖലകളിലെ സൈനികരും ഈ മഹദ് ഉദ്യമത്തില്‍ പങ്കാളികളായി.
നാവിക കേന്ദ്രങ്ങളിലും യുദ്ധക്കപ്പലുകളിലുമാണ് നാവിക സേനാംഗങ്ങള്‍ ഒത്തുചേര്‍ന്നത്. ദക്ഷിണ ചൈന കടലില്‍ നങ്കൂരമിട്ടിട്ടുള്ള ഐഎന്‍എസ് രണ്‍വീര്‍, സത്പുത്ര, കമോര്‍ത, ശക്തി തുടങ്ങിയ കപ്പലുകളിലെ നാവികര്‍ പങ്കെടുത്തു. വ്യോമസേനാംഗങ്ങള്‍ നാവിക കേന്ദ്രങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മീററ്റില്‍ യോഗ യജ്ഞത്തില്‍ പങ്കാളിയായപ്പോള്‍, സേനാ മേധാവികള്‍ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, എയര്‍ മാര്‍ഷല്‍ അരൂപ് രാഹ, അഡ്മിറല്‍ ആര്.കെ. ധോവന് എന്നിവര്‍ രാജ്പഥില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: