തിരുവനന്തപുരം: ബഡായി ബംഗ്ലാവുമായാണ് എം.വിജയകുമാറിനുവേണ്ടി മുകേഷ് ഇറങ്ങിയത്. മുകേഷ് വേദികളില്‍ ഒരുപാട് ബഡായികള്‍ വിളമ്പി. വേദി ഒരുക്കിക്കൊടുത്തവര്‍ ഇപ്പോള്‍ തലയില്‍ കൈവച്ച് കരയുകയാണ്. ‘ഇയാളെ എന്തിനാണ് കെട്ടിയെഴുന്നെള്ളിച്ചത്? സഖാവിനെ തോല്‍പ്പിക്കാനോ?’ ചോദ്യംകേട്ട് നേതാക്കള്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ്. ബിജെപിയോട് ഈഴവര്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് മുകേഷ് എല്ലാ വേദികളിലും പ്രസ്താവിക്കുന്നത്. ബിജെപിയില്‍ ചെല്ലുന്ന ഈഴവര്‍ക്ക് പണികൊടുക്കുന്നു. പോസ്റ്റര്‍ ഒട്ടിക്കലാണത്? ‘ പോസ്റ്റര്‍ ഒട്ടിക്കല്‍ മോശപ്പെട്ട പണിയാണോ സഖാവേ?’ എന്നാണ് സിപിഎമ്മിന്റെ അണികള്‍ ചോദിക്കുന്നത്. ‘ ഈഴവര്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്തു തരുമെന്ന് ബിജെപിക്കാര്‍ പറയുന്നുണ്ടത്രേ? വാക്കാല്‍ പറയുന്നത് വിശ്വസിക്കരുത്. റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടും കാര്യമില്ല. ബിജുരമേശ് റിക്കാര്‍ഡ് ചെയ്തിട്ട് വല്ല കാര്യവും നടന്നോ? രേഖാമൂലം എഴുതി വാങ്ങണം’. ഈഴവരോട് മുകേഷിന്റെ ഉപദേശം അങ്ങിനെ?
‘ബിജെപിയില്‍ സവര്ണന്മാരേ ഉള്ളു’ മുകേഷിന്റെ ബഡായി അങ്ങിനെയാണ്. ‘അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ല’ എന്നൊരു ചൊല്ലുണ്ടല്ലോ! അതാണ് മുകേഷിന്റെ അവസ്ഥ. നാടകവും സിനിമയും അഭിനയവും ബഡായിയുമൊക്കെയാണ്. അതിനിടയില്‍ നാട്ടില്‍ നടക്കുന്നതൊന്നും പുള്ളിക്കാരന് അറിഞ്ഞതേയില്ല.
കമ്മ്യൂണിസ്റ്റുകാരുടെ തലപ്പത്ത് സവര്ണ്ണരേ ഉള്ളൂ സഖാവേ. പോളിറ്റ് ബ്യൂറോയില്‍ അവര്‍ണരുടെ എണ്ണമെത്രയാണ്? അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത് വര്ണക്കാരാണ്? അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും! ആദ്യമായി ഒരു പിന്നോക്കക്കാരന് മുഖ്യമന്ത്രിയാകാന്‍ എത്രമാത്രം അധ്വാനിക്കേണ്ടി വന്നു.! ഒരു തവണ മുഖ്യമന്ത്രിയാകുമെന്നുറപ്പായപ്പോള് അച്യുതാനന്ദനെ തോല്പ്പിച്ചതോര്മ്മയുണ്ടോ! രണ്ടാം തവണ ഗൗരിയമ്മയെ മുഖ്യമന്ത്രിയായവതരിപ്പിച്ച് ജയിച്ചപ്പോള്‍ അവരെ തട്ടിമാറ്റി നായനാരെ മുഖ്യമന്ത്രിയാക്കി. ഏറ്റവും ഒടുവില്‍ നേടിയെടുത്ത മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദനെ സ്വസ്ഥമായി ഇരിക്കാനനുവദിച്ചോ? കളിക്കളത്തില്‍ അവസാനം തള്ളിവിട്ടത് സവര്‍ണര്‍ ഇറങ്ങിയാല്‍ വോട്ടു കിട്ടില്ലെന്നുറപ്പായപ്പോഴല്ലേ? ഇതൊക്കെ അറിഞ്ഞിട്ടുവേണ്ടേ ബഡായി വിളമ്പാന്‍.
ഒരുപിന്നോക്കജാതിക്കാരന് പ്രധാനമന്ത്രിക്കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നെങ്കില്‍ അത് ബിജെപിയുടെ തീരുമാനപ്രകാരമാണ്. പിന്നോക്കക്കാരായ എംഎല്‍എമാരും എംപിമാരും ഏറ്റവും കൂടുതലുള്ള പാര്‍ട്ടി ബിജെപിയാണന്നറിയില്ലെങ്കില് പഠിക്കണം. ഇമ്മാതിരി ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ‘കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ്’ എന്ന് പറഞ്ഞ് തടിതപ്പുമെന്നറിയാം. ഏതായാലും കുറേ വേദികളില്‍ കൂടി മുകേഷിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ രാജഗോപാലിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നുറപ്പ്. ജനാധിപത്യ മര്യാദയും ധാര്‍മ്മികതയുമൊന്നും ഇരുമുന്നണികള്ക്കുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇടതിന്റെ നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്. ഭരണമുന്നണിയുടെ കൊമ്പന്മാരുമുണ്ട്. അരുവിക്കരയുടെ അതിരുതേടി നടക്കുകയാണവരെല്ലാം. മുഖ്യമന്ത്രിയും മന്ത്രിമാരും വാഗ്ദാനങ്ങള്‍ ചൊരിയുന്നു. മന്ത്രിമാര്‍ സ്വകാര്യസന്ദര്‍ശനം നടത്തുന്നു. മതനേതാക്കളെ കാണുന്നു. നല്കുന്ന ഉറപ്പുകളെന്തെന്നന്വേഷിക്കാന് ഇലക്ഷന്‍കമ്മീഷന്റെ പ്രതിനിധികള്‍ക്ക് നേരമില്ല. നിര്‍ദ്ദേശങ്ങളും നിബന്ധനകളും അവഗണിച്ച് ഇരുമുന്നണികളും വാഹനങ്ങളിറക്കുന്നു. വോട്ടുപിടിക്കാന്‍ മഫ്ടി പോലീസുകാരെ പോലും ഉപയോഗിക്കുന്നു. രാജഗോപാല്‍ ജയിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് ഇടതു മുന്നണി ഒടുവില്‍ നല്കുന്ന നിര്‍ദ്ദേശം. കോണ്‍ഗ്രസ് ജയിച്ചാല്‍ അവര്‍ക്ക് പരാതിയില്ല. മകന് ചത്താലും മരുമകളുടെ കണ്ണീരുകാണാനുള്ള മോഹം. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
‘ഞങ്ങളിലില്ലാ ഹൈന്ദവരക്തം ഞങ്ങളിലില്ലാ മുസ്ലീംരക്തം’ എന്ന് വിളിച്ചു കൂവുന്ന സഖാക്കള്‍ വോട്ടു തരപ്പെടുത്താന്‍ ജാതിയും മതവും നോക്കി നേതാക്കളെ ഇറക്കുമതി ചെയ്തിരിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് വോട്ടുറപ്പിക്കാന്‍ ജലീലും ഷംസീറും കരീമും റഷീദുമൊക്കെ. ക്രിസ്ത്യന്‍ മേഖലയില്‍ ഐസക്കും മറ്റനേകം ക്രൈസ്തവ നേതാക്കളും. ജാതിക്ക് ജാതി ഇറക്കിയാലേ മതേതരത്വം ഉറപ്പാകൂ!
അപ്രതീക്ഷിത മേഖലയില്‍ നിന്നു രാജഗോപാലിന് പിന്തുണ എത്തുന്നു. പി.സി.തോമസ് നയിക്കുന്ന കേരളാ കോണ്‍ഗ്രസ് ആവേശത്തോടെയാണ് രാജഗോപാലിനു വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. രാജഗോപാലും പാര്‍ട്ടിയും ശ്രമിച്ചിട്ടല്ലേ റബര്‍ കൃഷിക്കാര്‍ക്ക് ആശ്വാസം കിട്ടിയതെന്നാണ് പി.സി.തോമസിന്റെ ചോദ്യം. കോണ്‍ഗ്രസ്സിന്റെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരുമാണ് റബര്‍ കര്‍ഷകരെ വലച്ചതെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു. ഇനി പി.സി.ജോര്‍ജ്ജ് കൂടി സത്യം പറഞ്ഞ് രംഗത്ത് വന്നാല്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെ ആപ്പീസ് പൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: