സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഉറുഗ്വെയും പരാഗ്വെയും അക്ഷരാര്‍ത്ഥത്തില്‍ തുല്യം നിന്ന മത്സരം. ഗ്രൂപ്പ് ബിയില്‍ ഇരു സംഘങ്ങളും ഓരോ ഗോള്‍ വീതം പങ്കിട്ടുപിരിഞ്ഞു. രണ്ടു ഗോളുകളും പിറന്നത് കോര്ണറിനൊടുവിലെ ഹെഡ്ഡറില്‍ നിന്ന്. അഞ്ചു പോയിന്റുള്ള പരാഗ്വെ രണ്ടാം സ്ഥാനക്കാരെന്ന പരിവേഷത്തോടെ മുന്നേറിയപ്പോള്‍ ഉറുഗ്വെ (നാലു പോയിന്റ്) മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളെന്ന പദവിയുമായി അവസാന എട്ടിലെത്തി.
29-ാം മിനിറ്റില്‍ ജോസ് ജിമെനെസിലൂടെ ഉറുഗ്വെയാണ് മുന്നില്‍ക്കയറിയത്. എന്നാല്‍ ലൂക്കാസ് ബാരിയോസ് (44-ാം മിനിറ്റ്) പരാഗ്വെയ്ക്കുവേണ്ടി പ്രതികരിച്ചു. കളിയുടെ തുടക്കത്തില്‍ അത്ര നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലാറ്റിനമേരിക്കന്‍ പടകള്‍ക്ക് കഴിഞ്ഞില്ല, എതിര് ബോക്സിനുള്ളില്‍ പരാഗ്വെയ്ക്ക് ഒരു പന്ത് വീണു കിട്ടുന്നതുവരെ. പക്ഷേ, അതു ഗോള്‍വര കടത്താന്‍ നെല്സന് വാല്‍ഡസ് പരാജയപ്പെട്ടു.
മറുവശത്ത് കാര്‍ലോസ് സാഞ്ചസിന്റെ കോര്‍ണറില്‍ ഉയര്‍ന്നുചാടി തലതൊട്ട ജിമെനെസ് ഉറുഗ്വെയ്ക്ക് ആധിപത്യം സമ്മാനിച്ചു (1-0). പിന്നാലെ ഡീഗോ റോളാന്റെ നെടുനീളന്‍ ക്രോസ് ഏറെക്കുറെ കണക്ട് ചെയ്ത സെബാസ്റ്റിയന് കോട്ടസ് ഉറുഗ്വെയുടെ ലീഡ് ഉയര്‍ത്തിയെന്നു തോന്നി. സൂപ്പര്‍ സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും ഷോട്ട് പുറത്തേക്കടിച്ചു. ഉറുഗ്വെ ഫിനിഷിങ് ടച്ചില്ലാതെ വലയവെ എഡ്ഗാര്‍ ബെനിറ്റസിന്റെ കോര്‍ണര്‍ ഹെഡ്ഡ് ചെയ്ത് ബാരിയോസ് പരാഗ്വെയെ എതിരാളിക്ക് തുല്യരാക്കി (1-1). രണ്ടാം പകുതിയില്‍ ഉറുഗ്വെ വിജയഗോള്‍ കുറിക്കാനുള്ള എല്ലാ സാധ്യതകളും തുറക്കപ്പെട്ടു. എന്നാല്‍ കവാനിയും ക്രിസ്റ്റ്യന്‍ സ്റ്റുവാനിയും വഴിതെറ്റിയ ഷോട്ടുകള്‍ തൊടുത്തപ്പോള്‍ സ്കോര്‍ ലൈന്‍ മാറാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: