കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചു. കുറുവ ബ്രാഞ്ച് സെക്രട്ടറിയും സിപിഎം നിയന്ത്രണത്തിലുള്ള കരാറിനകം സഹകരണ ബാങ്ക് ഡയറക്ടറുമായ സി.എച്ച്.രാജേന്ദ്രന്(50)ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞരാത്രി എട്ടരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ രാജേന്ദ്രന് മടങ്ങിവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പുലര്‍ച്ചയോടെ പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിലെ ഗ്രില്ലിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. ബാങ്ക് ലോക്കറില്‍ നിന്ന് പണയ സ്വര്‍ണ്ണം കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 18 ന് സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസെടുത്ത ദിവസം രാജേന്ദ്രന് കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ബാങ്കില്‍ 75 ഗ്രാം സ്വര്‍ണ്ണം പണയവെച്ച കടലായി സ്വദേശി മുകേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 1,63,000 രൂപക്കാണ് ഇയാള്‍ സ്വര്‍ണ്ണം പണയം വെച്ചിരുന്നത്. ഇത് തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മുകേഷ് കണ്ണൂര്‍ അസി.രജിസ്ട്രാര്‍ക്ക് പരാതി നല്കി. അസി.രജിസ്ട്രാറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജര്‍ ലസിത, അക്കൗണ്ടന്റ് ഗോപി എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രാജേന്ദ്രനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് രാജേന്ദ്രന് ആത്മഹത്യ ചെയ്തത്.
മാസങ്ങള്‍ക്ക് മുമ്പ് ബാങ്കിന്റെ അവേര ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയിരുന്നു. ഒന്നര പവന്റെ സ്വര്‍ണ്ണമാണ് അന്ന് മോഷണം പോയത്. ഈ സംഭവം കേസെടുക്കാതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. നേരത്തെ തന്നെ കരാറിനകം ബാങ്കിനെതിരെ നിരന്തരമായി അഴിമതി ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും പാര്‍ട്ടി തലത്തില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രാജേന്ദ്രനെ പാര്‍ട്ടി നേതൃത്വം വഴിവിട്ടു സഹായിച്ചുവെന്നാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ബാങ്ക് പ്രശ്നത്തിന്റെ പേരില്‍ കാലങ്ങളായി മേഖലയില്‍ സിപിഎമ്മിനകത്ത് വിഭാഗീയത നിലനില്‍ക്കുകയാണ്. ഭാര്യ: ദിനേശ് ബീഡി തൊഴിലാളി സംഗീത. മക്കള്‍: അശ്വതി, അനുപമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: