സ്വാമിജി കേരളത്തിലെ പാലക്കാട്ടില്‍ ഗീതാജ്ഞാനയജ്ഞം നടത്തുകയായിരുന്നു. തപോവന്‍ മഹാരാജ് മഹാസമാധിയടഞ്ഞ വിവരം അപ്പോഴാണ് അദ്ദേഹത്തിന്റെ കാതുകളിലെത്തിയത്. സ്വാമിജിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി. മഹായോഗികളുടെ മനസ്സും സാമാന്യമായ മാനുഷികവികാരങ്ങള്ക്കതീതമല്ല. അങ്ങിനെയുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അമ്മയുടെ മൃതശരീരത്തിനരികെ ഇരുന്ന് കണ്ണീര്‍വാര്‍ത്ത ആദിശങ്കരന്റെ കഥയും നമ്മള് കേട്ടിട്ടുണ്ടല്ലോ.
ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഏറ്റവും പരിശുദ്ധമായ സ്നേഹത്തിന്റെയും നിസ്വാര്ത്ഥതയുടേതുമാണ്. അഹംഭാവത്തിന്റെയോ പ്രതീക്ഷകളുടെയോ വിലങ്ങുകളില്ലാത്ത അതിധന്യമായ ഒരു വികാരമാണത്. തന്റെ ജീവിതത്തില്‍ ഇനി ഗുരുനാഥന്റെ ഭൗതികമായ സാന്നിദ്ധ്യമില്ല എന്ന പരാമാര്‍ത്ഥം തികച്ചും ബോദ്ധ്യപ്പെടാന്‍ സ്വാമിജിക്ക് ദിവസങ്ങള്തന്നെവേണ്ടിവന്നു. തുടര്‍ന്നുള്ള കുറെദിവസങ്ങള്‍ ഋഷികേശില്‍ ചിലവഴിച്ച സ്വാമിജി അവിടെ തന്റെ ഏകാന്തധ്യാനത്തിലൂടെയാണ് ആ ദുഃഖത്തില്‍നിന്നും വലിയ നഷ്ടത്തില്‍നിന്നും മുക്തിനേടിയത്.
സ്വാമി തപോവന്‍ മഹാരാജ് തികച്ചും ഏകാന്തമായ തപോനിഷ്ഠമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. ഹിമാലയത്തില്‍നിന്നും അദ്ദേഹം താഴേക്കിറങ്ങിവന്നതേയില്ല. എന്നാല്‍ തുടര്‍ന്നുള്ള നാല്പതുവര്ഷം, തന്റെ ശിഷ്യന് പ്രസംഗിച്ചിരുന്ന വേദികളിലെല്ലാം തന്നെ മുഖ്യസ്ഥാനം അലങ്കരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഛായാപടമുണ്ടായിരുന്നു. ഇപ്പോഴുമതെ സ്വാമിജിയുടെ ശിഷ്യപരമ്പരകള്‍ക്ക് പ്രചോദനമരുളിക്കൊണ്ട് അവരുടെ യജ്ഞവേദികളിലും ആ ഛായാപടം മുഖ്യസ്ഥാനത്തു വിരാജിക്കുന്നു.
1957ലാണ് സ്വാമി തപോവന്‍ മഹാരാജ് മഹാസമാധിയടഞ്ഞത്. പക്ഷേ, മരണം ഒരിക്കലും ഒരവസാനമല്ല. വേദാന്തത്തിന്റെ സത്ത ജീവന്മുക്തനായ ഒരു ഋഷിയുടെ ശരീരം വിട്ടകന്നു എന്നതു വാസ്തവം. എന്നാല്‍ താമസമെന്യേ ആ അനശ്വരചൈതന്യം ഭാരതത്തിലെ വളര്‍ന്നുവലുതാകാന്‍ വെമ്പുന്ന ഒരു എളിയ പ്രസ്ഥാനത്തിന്റെ ഹൃത്തടത്തിലേക്ക് പുനഃപ്രവേശനം ചെയ്തു എന്നതും സത്യം. ചിന്മയമിഷന്റെ ഹൃദയത്തിലേക്ക്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: