കോട്ടയം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പോലീസ് അകമ്പടിയോടെ മണ്ഡലത്തിലുടനീളം പര്യടനം നടത്തി അധികാര ദുര്‍വിനിയോഗവും ചട്ടലംഘനവും നടത്തുകയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കുടുംബയോഗങ്ങള്‍ എന്ന പേരില്‍ ആളുകളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും വാഗ്ദാനങ്ങള്‍ നല്കുന്നു. ഇത്തരം യോഗങ്ങളില്‍ അപേക്ഷകളിന്മേല് തീര്‍പ്പു കല്പിക്കുകയും ഉത്തരവുകള്‍ നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വ്യാപകമായ ചട്ടലംഘനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എന്‍സിപി പരാതി നല്‍കും.
വിഭവസമൃദ്ധമായ സദ്യയും സാരി അടക്കമുള്ള പാരിതോഷികങ്ങളും നല്കി വോട്ടര്‍മാരെ സ്വാധീനിക്കാനും ശ്രമിക്കുന്നു. അഴിമതിക്കാരായ മന്ത്രിമാര്‍ പങ്കെടുത്ത അരുവിക്കരയിലെ യുഡിഎഫ് വേദികള്‍ തെരഞ്ഞെടുപ്പിനുശേഷം ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.കെ. ആനന്ദക്കുട്ടന്, സുഭാഷ് പുഞ്ചക്കോട്ട് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: