തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ വിയ്യൂര്‍ സബ് ജയിലില്‍ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. തൃശൂര്‍ മുന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബുമായി സംസാരിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ നിസാം മൊഴി നല്കി.
തൃശൂര്‍ വിജിലന്‍സ് സി.ഐ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് മണിക്കൂറിലധികം നേരം നിസാമിനെ ചോദ്യം ചെയ്തത്. കേസ് അട്ടിമറിക്കുന്നതിന് മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ്, പേരാമംഗലം സി.ഐ പി.സി.ബിജുകുമാര്‍, സി.പി.ഒ ദിനന്‍ എന്നിവര്‍ ശ്രമിച്ചുവെന്ന് പൊതുപ്രവര്ത്തകന് പി.ഡി.ജോസഫ് നല്കിയ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലുള്ള പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍.
രാവിലെ ചന്ദ്രബോസ് കൊലക്കേസ് പരിഗണിക്കുന്നതിനിടയില്‍ നിസാമിനെ ചോദ്യം ചെയ്യണമെന്ന വിജിലന്‍സ് ആവശ്യം സംബന്ധിച്ചുള്ള അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഉച്ചക്ക് 1.30 മുതല്‍ തുടര്‍ച്ചയായി 4.30 വരെ വിജിലന്‍സ് നിസാമിനെ ചോദ്യം ചെയ്തു. നിസാമുമായി കമ്മീഷണര്‍ ആസ്ഥാനത്ത് അടച്ചിട്ട മുറിയില്‍ രഹസ്യമായി സംസാരിച്ചത് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ജേക്കബ് ജോബിനെ സ്ഥലം മാറ്റുകയും പീന്നിട് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്റ് ചെയ്യുകയുമായിരുന്നു.
അടച്ചിട്ട മുറിയില്‍ സംസാരിച്ചത് അറിയിച്ചുവെങ്കിലും, രക്ഷപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് അറിയുന്നത്. ചില ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ അവ്യക്തമായിരുന്നുവെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: